ബസ് ചാര്‍ജ് വര്‍ധന: ജസ്റ്റീസ് രാമചന്ദ്രന്‍ കമ്മീഷന്‍ റിപോര്‍ട്ട് അപര്യാപ്തമെന്ന് ബസ് ഓപറേറ്റേഴ്‌സ് ഫെഡറേഷന്‍

കൊച്ചി: ഡീസലിന്റെ ക്രമാതീതമായ വിലവര്‍ധനവും യാത്രക്കാരുടെ എണ്ണത്തിലുണ്ടായ വലിയ കുറവും കാരണം കടുത്ത പ്രതിസന്ധിയിലായ സ്വകാര്യ ബസ് സര്‍വീസ് നിലനിര്‍ത്തുന്നതിന് വേണ്ടി ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മീഷന്‍ സര്‍ക്കാരിന് നല്‍കിയ റിപോര്‍ട്ടിലെ ശുപാര്‍ശപ്രകാരമുള്ള ബസ് ചാര്‍ജ് വര്‍ധനവ് കൊണ്ട് സ്വകാര്യ ബസുകള്‍ സര്‍വീസ് നടത്താന്‍ കഴിയുകയില്ലെന്ന് ബസ് ഓപറേറ്റേഴ്‌സ് ഫെഡറേഷന്‍ സംസ്ഥാന ഖജാന്‍ജി ഹംസ ഏരിക്കുന്നന്‍ വാര്‍ത്താകുറിപ്പില്‍ വ്യക്തമാക്കി.സര്‍ക്കാരോ കമ്മീഷനോ റിപോര്‍ട്ടിലെ ശുപാര്‍ശ സംബന്ധിച്ച്‌ ബസ് ഉടമാ സംഘടനകളെ അറിയിച്ചിട്ടില്ലെങ്കിലും മാധ്യമങ്ങളില്‍ കാണുന്ന റിപോര്‍ട്ട് പ്രകാരമുള്ള ശുപാര്‍ശ പ്രകാരമുള്ള ബസ് ചാര്‍ജ് വര്‍ധനവ് അംഗീകരിക്കാന്‍ കഴിയില്ല.

കഴിഞ്ഞ സെപ്തംബര്‍, ഒക്ടോബര്‍ മാസങ്ങളില്‍ കടുത്ത സാമ്ബത്തിക പ്രയാസങ്ങള്‍ കാരണം ചില സ്വകാര്യ ബസുകള്‍ സര്‍വീസ് നിര്‍ത്തിവെക്കുകയും പെര്‍മിറ്റുകള്‍ സറണ്ടര്‍ ചെയ്തു വരികയുമാണ്. ഈ സാഹചര്യത്തില്‍ ബസ് ഓപറേറ്റേഴ്‌സ് ഫെഡറേഷന്‍ ബസ് ചാര്‍ജ് വര്‍ധനവ് അടക്കമുള്ള ഡിമാന്റുകള്‍ ഉന്നയിച്ച്‌ കൊണ്ട് എല്ലാ ജില്ലകളിലെയും കലക്‌ട്രേറ്റുകളിലേക്കും സെക്രട്ടറിയേറ്റിലേക്കും ബസുടമകളുടെ മാര്‍ച്ച്‌ നടത്തുകയും സര്‍വീസ് നിര്‍ത്തിവെയ്ക്കുകയും ചെയ്തതു.ഫെഡറേഷന്‍ ഭാരവാഹികളും ഗതാഗത മന്ത്രിയുമായി നടത്തിയ ചര്‍ച്ചയിലുണ്ടായ തീരുമാനപ്രകാരം ബസ് ചാര്‍ജ് വര്‍ധനവ് അടക്കമുള്ള വിഷയങ്ങള്‍ പഠിച്ച്‌ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന് ജസ്റ്റീസ് രാമചന്ദ്രന്‍ കമ്മീഷനെ സര്‍ക്കാര്‍ കഴിഞ്ഞ ഡിസംബറില്‍ ചുമതലപ്പെടുത്തുകയും രാമചന്ദ്രന്‍ കമമീഷന്‍ ഫെബ്രുവരി 20 ന് പബ്‌ളിക് ഹിയറിങ്ങ് നടത്തിയതിന് ശേഷം ബാക്കിയുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി വരികയായിരുന്നു.ഇതിനിടയിലാണ് കൊവിഡിനെ തുടര്‍ന്ന് ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കുകയും മുഴുവന്‍ ബസുകളും സര്‍വീസ് നിര്‍ത്തിവെക്കാന്‍ നിര്‍ബന്ധിതമായതും.

എന്നാല്‍ മെയ് 19ന് സര്‍ക്കാര്‍ 50 ശതമാനം ബസ് ചാര്‍ജ് വര്‍ധിപ്പിക്കുകയും സാമൂഹ്യ അകലം പാലിച്ചുകൊണ്ട് ബസ് സര്‍വീസ് തുടങ്ങാന്‍ ആവശ്യപ്പെടുകയും ചെയ്തതിന്റെ അടിസ്ഥാനത്തില്‍ സ്വകാര്യ ബസുകള്‍ മോട്ടോര്‍ വാഹന നിയമപ്രകാരം റോഡ് ടാക്‌സ് ഒഴിവാകുന്നതിനാവശ്യമായി നല്‍കിയ ജി ഫോം പിന്‍വലിക്കുകയും സര്‍ക്കാരിന്റെ നിര്‍ദ്ദേശപ്രകാരം സര്‍വീസ് തുടങ്ങുകയുമാണുണ്ടായത്.എന്നാല്‍ പൊതുഗതാഗതം എന്ന നിലയിലും ബസ് ജീവനക്കാരുടെ കഷ്ടപ്പാടും കണക്കിലെടുത്ത് നഷ്ടം സഹിച്ചുകൊണ്ടും ബസ് സര്‍വീസ് തുടര്‍ന്നു വരുന്നതിനിടയിലാണ് ബസ് ചാര്‍ജ് വര്‍ധിപ്പിച്ചത് പിന്‍വലിച്ചുകൊണ്ട് ജൂണ്‍ 2ന് സര്‍ക്കാര്‍ ഉത്തരവിറക്കിയത്.ഇതോട് കൂടി സര്‍വീസ് നടത്തുന്ന ബസുകള്‍ക്ക് ഡീസല്‍ അടിക്കാനുള്ള വരുമാനം പോലും ലഭിക്കാത്ത സാഹചര്യം നിലവില്‍ വരികയും സര്‍വീസ് തുടങ്ങിയ പല ബസുകളും സര്‍വീസ് നിര്‍ത്തിവെക്കാന്‍ നിര്‍ബന്ധിതമാകുകയും ചെയ്തു.

ജൂണ്‍ ഏഴു മുതല്‍ ഡീസലിന് ഓരോ ദിവസവുമുണ്ടായ വര്‍ധനവ് കാരണം പതിനൊന്ന് രൂപയോളമാണ് ഒരു ലിറ്റര്‍ ഡീസലിന് വില വര്‍ധിച്ചത്.കഴിഞ്ഞ ബസ് ചാര്‍ജ് വര്‍ധന വിന് ശേഷം പതിനഞ്ചു രൂപ ഒരു ലിറ്റര്‍ ഡീസലിനും ഇന്‍ഷുറന്‍സ്, ടയര്‍, സ്‌പെയര്‍ പാര്‍ട്‌സ്, ചേസിസ്, ബോഡിമെറ്റീരിയല്‍സ് എന്നിവക്കും വലിയ വര്‍ധനവാണ് വന്നിട്ടുള്ളത്.ഈ സാഹചര്യത്തില്‍ മിനിമം ചാര്‍ജ് 12 രൂപയും കിലോമീറ്റര്‍ ചാര്‍ജ് ഒരു രൂപയും മിനിമം ചാര്‍ജില്‍ സഞ്ചരിക്കാവുന്ന ദൂരപരിധി രണ്ടര കിലോമീററ്റും വിദ്യര്‍ഥികളുടെ നിരക്ക് 50 ശതമാനവും ഉയര്‍ത്തിക്കൊണ്ടുള്ള ബസ് ചാര്‍ജ് വര്‍ന്ധനവ് കൊണ്ട് മാത്രമേ താല്‍ക്കാലികമായ ഒരു ആശ്വാസം എങ്കിലും ലഭിക്കുകയുള്ളൂവെന്നും ഹംസ ഏരിക്കുന്നന്‍ വ്യക്തമാക്കി.

ബസ് ചാര്‍ജ് വര്‍ധനവ് കൊണ്ട് മാത്രം ബസ് സര്‍വീസ് നിലനിര്‍ത്താന്‍ സാധ്യമല്ലാത്ത സാഹചര്യമാണ് നിലനില്‍ക്കുന്നത്. ഈ സാഹചര്യത്തില്‍ ബസ് സര്‍വീസിനാവശ്യമായ ഡീസലിന് നികുതി ഒഴിവാക്കിയും സബ്‌സിഡി നല്‍കിയും റോഡ് നികുതി ഒഴിവാക്കിയും പൊതുഗതാഗതം സംരക്ഷിക്കണമെന്ന് ഫെഡറേഷന്‍ സര്‍ക്കാരിനോടാവശ്യപ്പെടുന്നതായും ഹംസ ഏരിക്കുന്നന്‍ വ്യക്തമാക്കി.

prp

Leave a Reply

*