കൊച്ചി: ബസ് യാത്രാനിരക്ക് വര്‍ധിക്കില്ല. കൂട്ടിയ ബസ് നിരക്ക് പുനസ്ഥാപിച്ച സിംഗിള്‍ ബഞ്ച് ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്‌തു. സിംഗിള്‍ ബഞ്ച് ഉത്തരവിനെതിരെ സര്‍ക്കാര്‍ സമര്‍പ്പിച്ച അപ്പീല്‍ പരിഗണിച്ചാണ് ചീഫ് ജസ്റ്റിസ് എസ്.മണികുമാറും ജസ്റ്റിസ് ഷാജി പി.ചാലിയും അടങ്ങുന്ന ഡിവിഷന്‍ ബഞ്ചിന്റെ ഉത്തരവ്.
ബസ് ചാര്‍ജ് കൂട്ടാനും കുറയ്ക്കാനും സര്‍ക്കാരിന് അധികാരമുണ്ട്. നയപരമായ തീരുമാനമാണിത്. അതില്‍ ഇടപെടാന്‍ കോടതിക്ക് അധികാരമില്ലെന്നും നയപരമായ തീരുമാനങ്ങളില്‍ ഇടപെടരുതെന്ന് സുപ്രീം കോടതിയുടെ തന്നെ ഉത്തരവുകളുണ്ടെന്നും സര്‍ക്കാര്‍ ബോധിപ്പിച്ചു.
സര്‍ക്കാര്‍ വാദം കണക്കിലെടുത്താണ് ചാര്‍ജ് വര്‍ധന തുടരാനുള്ള സിംഗിള്‍ ബഞ്ച് ഉത്തരവ് ഡിവിഷന്‍ ബഞ്ച് റദ്ദാക്കിയത്. പ്രത്യേക സാഹചര്യത്തിലാണ് നിരക്ക് 50 ശതമാനം കൂട്ടി ഉത്തരവിറക്കിയത്. കേന്ദ്ര സര്‍ക്കാരിന്റെ ലോക്ക്‌ഡൗണ്‍ മാര്‍ഗനിര്‍ദേശങ്ങള്‍ കണക്കിലെടുത്ത് സാമൂഹിക അകലം പാലിക്കുന്നതിന്റെ ഭാഗമായി പകുതി സീറ്റില്‍ സര്‍വീസിന് അനുമതി നല്‍കുകയായിരുന്നു. ഇളവുകള്‍ അനുവദിച്ചതോടെ നിയന്ത്രണങ്ങള്‍ ഇല്ലാതായെന്നും മുഴുവന്‍ സീറ്റിലും യാത്രനുമതി നല്‍കിയെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.
തൃശൂര്‍ കടുത്ത നിയന്ത്രണങ്ങളിലേക്ക്; മന്ത്രി യോഗം വിളിച്ചു
സര്‍വീസ് നഷ്‌ടത്തിലാണെന്ന വാദത്തില്‍ കഴമ്ബില്ല. കെഎസ്‌ആര്‍ടിസിയും പഴയ നിരക്കിലാണ് സര്‍വീസ് നടത്തുന്നത്. സ്വകാര്യ ബസുകള്‍ക്ക് ജൂണ്‍വരെ നികുതിയിളവ് അനുവദിച്ചതായും ബസുടമകളുടെ നിവേദനം നിരക്ക് പരിഷ്‌കരണ കമ്മിഷന് കൈമാറിയിട്ടുണ്ടെന്നും കമ്മിഷന്‍ ഹിയറിങ് ആരംഭിച്ചതായും സര്‍ക്കാര്‍ ബോധിപ്പിച്ചു.
സര്‍വീസ് നഷ്‌ടത്തിലാണെന്ന ബസുടമകളുടെ വാദത്തെയും സര്‍ക്കാര്‍ എതിര്‍ത്തു. 2018 മുതലുള്ള ചാര്‍ജ് വര്‍ധനയും ചെലവും ഉടമകള്‍ക്ക് ലഭിക്കുന്ന നേട്ടവും സംബന്ധിച്ച ചാര്‍ട്ടും സര്‍ക്കാര്‍ കോടതിയില്‍ ഹാജരാക്കി. നിരക്ക് വര്‍ധന പിന്‍വലിച്ച ഉത്തരവിനെതിരെ ഓള്‍ കേരള ബസ് ഓപ്പറേറ്റേഴ്‌സ് ഫോറം ജനറല്‍ സെക്രട്ടറി ജോണ്‍സണ്‍ പയ്യപ്പിള്ളി സമര്‍പ്പിച്ച ഹര്‍ജിയിലാണ് സിംഗിള്‍ ബഞ്ച്, വര്‍ധിപ്പിച്ച നിരക്ക് ഈടാക്കാന്‍ അനുമതി നല്‍കിയത്.