തൃശൂര്‍: വരന്തരപ്പിള്ളിയില്‍ എസ്ബിഐയുടെ എടിഎം കൗണ്ടറില്‍ കവര്‍ച്ചാശ്രമം. വരന്തരപ്പിള്ളി റിംഗ് റോഡില്‍ ബാങ്ക് പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന്റെ താഴെയുള്ള എടിഎം മെഷീന് കുത്തിതുറക്കാനാണ് ശ്രമം നടന്നിരിക്കുന്നത്. എടിഎം സെന്ററിലെ രണ്ട് നിരീക്ഷണ കാമറകള്‍ തകര്‍ത്തെങ്കിലും ഇവരുടെ ദൃശ്യം പോലീസിന് ലഭിച്ചു. സമീപത്ത് പാര്‍ക്ക് ചെയ്തിരുന്ന രണ്ട് ബസുകളിലും മോഷണശ്രമം നടന്നിട്ടുണ്ട്.
കഴിഞ്ഞ രാത്രിയാണ് കവര്‍ച്ചശ്രമം നടന്നിരിക്കുന്നത്. രണ്ട് പേരാണ് കവര്‍ച്ചക്ക് പിന്നിലെന്ന് കരുതുന്നു. എടിഎം സെന്ററിലെ നശിപ്പിക്കപ്പെട്ട കാമറയില്‍ കവര്‍ച്ചക്കെത്തിയവരുടെ ദൃശ്യങ്ങള്‍ പകര്‍ന്നിട്ടുണ്ട്. രണ്ടു പേരും ഉടുത്തമുണ്ടുകൊണ്ട് മുഖം മറച്ച രീതിയിലാണ് എത്തിയിരുന്നത്. മേഖലയില്‍ വൈദ്യുതി ഇല്ലാതിരുന്ന സമയത്താണ് കവര്‍ച്ചാശ്രമം നടന്നത്.
എടിഎം സെന്ററിന്റെ മുമ്പില്‍ സ്ഥാപിച്ചിരുന്ന കാമറയുടെ വയര്‍ മുറിച്ചു മാറ്റിയാണ് കവര്‍ച്ചക്കാര്‍ അകത്ത് പ്രവേശിച്ചത്. സെന്ററിന്റെ അകത്തുള്ള കാമറ തകര്‍ത്തതിനുശേഷം മെഷീന്റെ അടിഭാഗത്ത് പണം നിറച്ചേ ട്രേയുടെ ലോക്ക് തകര്‍ക്കാന്‍ ശ്രമിച്ചു. ഇതിനിടെ മുബൈയിലെ എസ്ബിഐ ബാങ്കിന്റെ സ്വിച്ച് സെന്ററിലേക്ക് മെസേജ് എത്തുകയായിരുന്നു. ഉടനെ ബാങ്കിന്റെ തൃശൂര്‍ ഓഫീസിലേക്ക് വിവരം കൈമാറി.
രാത്രി പതിനൊന്നിന് ശേഷമാണ് ബാങ്കില്‍ നിന്ന് വരന്തരപ്പിള്ളി പോലീസിന് വിവരം ലഭിക്കുന്നത്. നിമിഷങ്ങള്‍ക്കകം എസ്ഐ ഐ.സി. ചിത്തരജ്ഞന്റെ നേതൃത്വത്തില്‍ പോലീസ് സംഭവസ്ഥലത്തെത്തിയെങ്കിലും കവര്‍ച്ചക്കാര്‍ രക്ഷപ്പെട്ടിരുന്നു. കവര്‍ച്ചക്കിടെ എടിഎം സെന്ററിലെ അലാം മുഴങ്ങിയതാവാം ഇവര്‍ രക്ഷപ്പെടാന്‍ കാരണമെന്ന് പോലീസ് പറഞ്ഞു.
പ്രഫഷണല്‍ കവര്‍ച്ചക്കാരല്ല ഇതിന് പിന്നിലെന്ന നിഗമനത്തിലാണ് പോലീസ്. പ്രതികള്‍ക്ക് വേണ്ടിയുള്ള തെരച്ചില്‍ പോലീസ് ഉൗര്‍ജിതമാക്കി. ബൈക്കിലാണ് ഇവര്‍ എത്തിയതെന്നാണ് പോലീസിന്റെ സംശയം.സമീപത്തുള്ള നിരീക്ഷണ കാമറകള്‍ പരിശോധിക്കുമെന്ന് പോലീസ് അറിയിച്ചു. കവര്‍ച്ചാശ്രമം നടന്നയുടനെ ബാങ്ക് മാനേജരുടെ നേതൃത്വത്തില്‍ എടിഎം സെന്ററില്‍ പരിശോധന നടത്തി. പണം നഷ്ടപ്പെട്ടില്ലെന്നാണ് പ്രാഥമിക വിലയിരുത്തല്‍.
എടിഎം സെന്റര്‍ കുത്തിതുറക്കാനുള്ള ആയുധങ്ങള്‍ക്ക് വേണ്ടിയാണ് ബസുകളില്‍ മോഷണം നടന്നതെന്ന് കരുതുന്നു. സ്വകാര്യ ബസിലും സ്കൂള്‍ ബസിലുമാണ് മോഷണം നടന്നിട്ടുള്ളത്. സ്വകാര്യ ബസിലെ സ്പീക്കറുകള്‍ തകര്‍ത്തു. സാധനങ്ങള്‍ വലിച്ചെറിഞ്ഞ നിലയിലാണ്. രാവിലെ ജീവനക്കാര്‍ എത്തിയപ്പോഴാണ് ബസില്‍ മോഷണം നടന്ന വിവരം അറിയുന്നത്. ഒന്നും നഷ്ടപ്പെട്ടില്ലെന്ന് ജീവനക്കാര്‍ പറഞ്ഞു. രണ്ടു സംഭവങ്ങള്‍ക്ക് പിന്നിലും ഒരേ സംഘമാണോ എന്ന് പോലീസ് പരിശോധിച്ചു വരികയാണ്. വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്ത് പരിശോധന നടത്തി.