അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ കേന്ദ്രങ്ങള്‍ക്ക് മുകളില്‍ ശക്തമായ വ്യോമാക്രമണം നടത്തി യു.എസ് വ്യോമസേന. കഴിഞ്ഞ മാസം ഖത്തറിലെ ദോഹയില്‍ വച്ച് യുഎസ്-താലിബാന്‍ സമാധാന സന്ധി ഒപ്പിട്ടതിന് പുറകെയാണ് യു.എസ് സൈനിക ഗ്രൂപ്പുകളുടെ ശക്തമായ വ്യോമാക്രമണം നടന്നത്.
എന്നാല്‍, ഹെല്‍മാന്‍ഡിന്റെ ദക്ഷിണ മേഖലയിലെ പ്രവിശ്യകള്‍ പിടിച്ചെടുക്കാന്‍ താലിബാന്‍ നടത്തിയ നീക്കത്തെ പ്രതിരോധിക്കുകയായിരുന്നുവെന്നാണ് അമേരിക്കന്‍ സൈനിക വൃത്തങ്ങളുടെ വാദം. ഇത് തടയാന്‍ ശ്രമിച്ച അഫ്ഗാന്‍ സുരക്ഷാ സേനക്ക് എയര്‍ സപ്പോര്‍ട്ട് നല്‍കുക മാത്രമാണ് തങ്ങള്‍ ചെയ്തതെന്നാണ് യു.എസ് മിലിറ്ററി വൃത്തങ്ങള്‍ വെളിപ്പെടുത്തുന്നത്. ഇതിനെതിരെ രൂക്ഷമായ പ്രതികരണവുമായി താലിബാന്‍ രംഗത്തു വന്നിട്ടുണ്ട്.
‘ദോഹയില്‍ വെച്ച് ഒപ്പിട്ട സമാധാന കരാറിന്റെ നഗ്നമായ ലംഘനമാണ് നടന്നിരിക്കുന്നത്. ഹെല്‍മാന്‍ഡ് മേഖലയില്‍ നടന്ന ശക്തമായ വ്യോമാക്രമണം ഒരു രീതിയിലും ന്യായീകരിക്കാന്‍ സാധിക്കാത്തതാണ്. ഈ ആക്രമണത്തിന്റെയും, ഇതിന്റെ അനന്തര ഫലങ്ങളുടെയും പൂര്‍ണ്ണമായ ഉത്തരവാദിത്വം അമേരിക്കയ്ക്ക് മാത്രമായിരിക്കും’ എന്ന് താലിബാന്‍ ഔദ്യോഗിക വക്താവ് ഖ്വറി മുഹമ്മദ് അഹമ്മദി പ്രഖ്യാപിച്ചു.