സ്പീഡ് ക്യാമറ ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ ഇനി പിഴ ഈടാക്കരുതെന്ന് കേരള ഹൈക്കോടതി

തിരുവനന്തപുരം : അമിത വേഗതയിലുള്ള ഡ്രൈവിംഗിന് പിഴ ഈടാക്കി കൊണ്ടുള്ള നോട്ടീസ് വീട്ടില്‍ ലഭിച്ചിട്ടുള്ളവരായിരിക്കും നിങ്ങളില്‍ പലരും. എന്നാല്‍ ഇനി ഇങ്ങനെ പിഴ ഇടക്കരുതെന്നാണ് കേരള ഹൈക്കോടതിയുടെ നിര്‍ദ്ദേശം. റോഡരികില്‍ സ്ഥാപിച്ച സ്പീഡ് ക്യാമറയില്‍ പതിയുന്ന ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ അമിത വേഗതക്ക് പിഴ ഈടാക്കരുതെന്നാണ് ഹൈക്കോടതിയുടെ നിര്‍ദ്ദേശം.

അഭിഭാഷകനായ സിജു കമലാസനന്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ നടപടി. ഒരോ റോഡിലും വിവിധ വാഹനങ്ങള്‍ക്ക് പോകാവുന്ന പരമാവധി വേഗത എത്രയാണെന്ന് വ്യക്തമാക്കി കൊണ്ട് ബോര്‍ഡുകള്‍ സ്ഥാപിക്കണം . എന്നാല്‍ നിലവില്‍ കേരളത്തില്‍ ഇത്തരം ബോര്‍ഡുകള്‍ സ്ഥാപിച്ചിരിക്കുന്നത് കുറവാണ്.

പരമാവധി വേഗതയെക്കുറിച്ച്‌ അറിവില്ലാത്ത ഡ്രൈവര്‍മാര്‍ ഓടിക്കുന്ന വാഹനങ്ങള്‍ പാതകളില്‍ സ്ഥാപിച്ച സ്പീഡ് ക്യാമറകളില്‍ പതിയുകയും പിന്നീട് അമിത വേഗതയിലുള്ള ഡ്രൈവിംഗിന് പിഴ ഈടാക്കി കൊണ്ടുള്ള നോട്ടീസ് വാഹന ഉടമകള്‍ക്ക് ലഭിക്കുകയും ചെയ്യുന്ന അവസ്ഥയാണുള്ളതെന്നും സിജു കമലാസനന്‍ കോടതിയില്‍ വ്യകത്മാക്കി.

മോട്ടോര്‍ വാഹന ചട്ടമനുസരിച്ചു പിഴ ചുമത്താനുള്ള അധികാരം പോലീസിന്റെ ഹൈടെക് ട്രാഫിക് വിഭാഗത്തിനില്ലെന്നും അദ്ദേഹം പറയുന്നുണ്ട്. സിജു കമലാസനന്‍ ഹര്‍ജിയില്‍ ഉന്നയിച്ച വിഷയങ്ങള്‍ പരിശോധിച്ചാണ് ജസ്റ്റിസ് രാജാ വിജയരാഘവന്‍ മോട്ടോര്‍ വാഹന ചട്ടമനുസരിച്ച്‌ പിഴ ചുമത്തുന്നത് തടഞ്ഞു കൊണ്ടുള്ള ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്.

prp

Leave a Reply

*