ഷാഡോ പോലീസും തിരച്ചിലില്‍ പങ്കെടുക്കുന്നുണ്ട്. ജെസ്ന ബംഗളൂരുവില്‍ എത്തിയതായി ഇതുവരെ ഒരു സൂചനയും കേരള പോലീസിന് ലഭിച്ചിട്ടില്ല. അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കുന്ന തിരുവല്ല ഡിവൈഎസ്പി ആര്.ചന്ദ്രശേഖരനാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ഇതിനിടെ ജെസ്നയെ ബംഗളൂരുവിലെ ധര്മരാമില് കണ്ടതായ മൊഴിയുടെ വിശ്വാസ്യത തേടി ഇന്നും പോലീസ് അന്വേഷണം തുടരുകയാണ്. അതോടൊപ്പം ഇത്തരം പ്രചാരണത്തിന്റെ പിന്നില്‍ എന്തെങ്കിലും ദുരൂഹതയുണ്ടോ എന്ന കാര്യവും പരിശോധിക്കാന്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ അന്വേഷണ സംഘത്തിനു നിര്‍ദേശം നല്കി. ജെസ്നയെ ബംഗളൂരുവില്‍ കണ്ടെന്ന മൊഴിയില്‍ പാലാ, പൂവരണി സ്വദേശി ഉറച്ചു നില്‍ക്കുന്നതാണ് പോലീസിനെ കുഴയ്ക്കുന്നത്. എഎസ്ഐ നാസര്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ ബിജു മാത്യു, റെജി എന്നിവരാണ് ബംഗളൂരുവിലെ സംഘത്തിലുള്ളത്.
ബംഗളൂരുവിനു സമീപമുള്ള ധര്‍മരാമിലെ ആശ്വാസഭവനില്‍ ജെസ്ന എത്തിയിരുന്നതായാണ് അവിടെയുള്ളവര്‍ പറയുന്നത്. പൂവരണി സ്വദേശി ജെസ്നയുമായി സംസാരിച്ചതായും ഒപ്പം തൃശൂര്‍ സ്വദേശിയായ യുവാവുണ്ടായിരുന്നുവെന്നുമാണ് മൊഴി. എന്നാല്‍ ധര്‍മരാം ആശ്വാസഭവനിലോ തൊട്ടടുത്ത നിംഹാന്‍സ് ആശുപത്രിയിലെയോ സിസിടിവികളില്‍ ജെസ്നയുടെയോ ഒപ്പമുള്ളതായി പറയുന്ന യുവാവിന്റെയോ ഒരു ദൃശ്യവും പോലീസിനു കണ്ടെത്താനായില്ല.
സിസിടിവി ദൃശ്യങ്ങള്‍ മുഴുവന്‍ ഒന്നുകൂടി പരിശോധിക്കാന്‍ പോലീസ് തീരുമാനിച്ചിട്ടുണ്ട്. പൂവരണി സ്വദേശിയുടെ മൊഴി പൂര്‍ണമായും തള്ളാതെ മൈസൂരുവിലും വിശദമായ അന്വേഷണത്തിലാണ് പോലീസ്. മുടി നീട്ടിവളര്‍ത്തിയ ഒരു യുവാവ് ജെസ്നയക്കൊപ്പം ഉണ്ടായിരുന്നുവെന്നാണ് പൂവരണി സ്വദേശി നല്കുന്ന വിവരം. സംസാരിച്ചപ്പോള്‍ തൃശൂര്‍ സ്വദേശിയാണെന്ന് പെണ്‍കുട്ടി പറഞ്ഞിരുന്നു. ജെസ്നയുടെ മാതൃഗൃഹം തൃശൂര്‍ ഒല്ലൂരിലായതിനാാല്‍ ഇതിനു സമീപമുള്ളയാളാണെന്നും പറഞ്ഞിരുന്നു. ഇതുസംബന്ധിച്ച് അന്വേഷണത്തിന് തൃശൂര്‍ ഒല്ലൂരില്‍, തിരുവല്ല എസ്ഐയും സംഘവും ബുധനാഴ്ച എത്തിയിരുന്നു. എന്നാല്‍ ഇങ്ങനെയൊരു യുവാവിനെക്കുറിച്ച് ഒരു വിവരവും ലഭിച്ചില്ല.
ജെസ്നയുടെയും യുവാവിന്റെയും കഥകളും ഇവര്‍ സഞ്ചരിച്ചതായി പറയുന്ന വില കൂടിയ ബൈക്കിനെക്കുറിച്ചും ഇവരുടെ കൈവശമുണ്ടായിരുന്ന പണം നഷ്ടമായതും തുടര്‍ന്ന് അപകടത്തില്‍ പരിക്കേറ്റ് നിംഹാന്‍സ് ആശുപത്രിയില്‍ ചികിത്സ തേടിയതും ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ മറ്റൊരാള്‍ക്ക് വിശ്വസനീയമായ രീതിയില്‍ അവതരിപ്പിച്ചതിനു പിന്നിലെ കാരണം അറിയാനും ബംഗളൂരുവില്‍ തങ്ങുന്ന പോലീസ് ശ്രമിക്കുന്നുണ്ട്.