വാഷിംഗ്ടണ്‍: ചൈന തുടര്‍ച്ചയായി തായ് വാനെതിരേയും ചൈനാക്കടലിലും നടത്തുന്ന മിസൈല്‍ ആക്രമണത്തിനെതിരെ പരിഹാസവും മുന്നറിയിപ്പുമായി അമേരിക്ക.
സ്വയം ആണവശക്തിയാണെന്ന് വിശേഷിപ്പിക്കുന്ന ഒരു രാജ്യത്തിന് ഒട്ടും നിരക്കാത്ത നടപടികളാണ് കമ്യൂണിസ്റ്റ് ചൈനയുടെ ഭാഗത്തുനിന്നുണ്ടാകുന്നതെന്ന് അമേരിക്ക ആവര്‍ത്തിച്ചു.
11 ബാലിസ്റ്റിക് മിസൈലുകള്‍ കഴിഞ്ഞ ദിവസം ചൈന തായ്വാന് നേരേയും ജപ്പാന്റെ അതിര്‍ത്തി മേഖലയും ലക്ഷ്യമാക്കി തൊടുത്തിരുന്നു. അമേരിക്കന്‍ ഹൗസിന്റെ സ്പീക്കര്‍ നാന്‍സി പെലോസിയുടെ തായ് വാന്‍ സന്ദര്‍ശനത്തില്‍ പ്രതിഷേധിച്ചാണ് ചൈന പ്രകോപനം ആരംഭിച്ചത്. ചൈനയുടെ നടപടിയെ തുടര്‍ന്ന് പസഫിക്കിലെ എല്ലാ രാജ്യങ്ങളും പ്രതിരോധ ജാഗ്രത വര്‍ദ്ധിപ്പിച്ചിരിക്കുകയാണ്.
പസഫിക്കില്‍ ക്വാഡ് സഖ്യത്തിന്റെ വന്‍ നാവികപ്പട മുന്നേ തന്നെ നിലയുറപ്പിച്ചി രിക്കുകയാണ്. ചൈന നടത്തുന്ന എന്തുപ്രകോപനത്തിനും കനത്ത വില നല്‍കേണ്ടി വരുമെന്ന് അമേരിക്കന്‍ പ്രതിരോധ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുമുണ്ട്. ചൈനയുടെ പ്രതികരണത്തിന് പിന്നാലെ അമേരിക്ക ബാലിസ്റ്റിക് മിസൈലുകള്‍ തൊടുക്കുമെന്ന വാര്‍ത്ത പെന്റഗണ്‍ തള്ളി.
ലോകരാജ്യങ്ങളെന്ന നിലയില്‍ അന്താരാഷ്‌ട്ര നിയമങ്ങള്‍ പാലിക്കണമെന്നതിനാലാണ് ചൈനയുടെ അതേ നയം പിന്തുടരാത്തതെന്നാണ് പെന്റഗണ്‍ വ്യക്തമാക്കിയത്. അതേ സമയം തങ്ങളുടെ അതിര്‍ത്തി ലംഘിച്ചാണ് ചൈനയുടെ മിസൈലുകള്‍ സമുദ്രത്തില്‍ പതിച്ചതെന്ന് ജപ്പാന്‍ സ്ഥിരീകരിച്ചു. ജപ്പാന്‍ പ്രധാനമന്ത്രി ഫൂമിയോ കിഷിദ ചൈനയുടെ നടപടിയെ ശക്തമായ ഭാഷയിലാണ് അപലപിച്ചത്.

