സ്ത്രീകള്‍ക്കെതിരായ ലൈംഗികാതിക്രമം; അഞ്ചുവര്‍ഷത്തിനുള്ളില്‍ കേസുകള്‍ കുറഞ്ഞെന്ന് മുഖ്യമന്ത്രി

സംസ്ഥാനത്ത് വനിതകള്‍ക്കെതിരായ ലൈംഗികാതിക്രമ കേസുകള്‍ അഞ്ചുവര്‍ഷത്തിനുള്ളില്‍ കുറഞ്ഞുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രതിപക്ഷം കേരളത്തെ ഉത്തരേന്ത്യയുമായി താരതമ്യപ്പെടുത്തുന്നത് ആരെ സഹായിക്കാനാണെന്നും മുഖ്യമന്ത്രി സഭയില്‍ ആരാഞ്ഞു. കുറ്റ്യാടിയില്‍ ദലിത് പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ട സംഭവത്തിന്‍റെ പശ്ചാത്തലത്തില്‍ സ്ത്രീകള്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങള്‍ സഭ നിര്‍ത്തിവെച്ച്‌ ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം നല്‍കിയ അടിയന്തിര പ്രമേയ നോട്ടീസിന് മറുപടി നല്‍കുകയായിരുന്നു മുഖ്യമന്ത്രി.

റോജി എം. ജോണാണ് അടിയന്തിര പ്രമേയത്തിന് അനുമതി തേടിയത്. സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങളും, പോക്സോ കേസുകളും സംസ്ഥാനത്ത് വര്‍ധിക്കുകയാണെന്നും വനിതാ കമ്മീഷന്‍ അടക്കമുള്ള സംവിധാനങ്ങള്‍ പിരിച്ചുവിടണമെന്നും റോജി എം. ജോണ്‍ പറഞ്ഞു. എന്നാല്‍, കുറ്റ്യാടി സംഭവത്തില്‍ ഇരയുടെ മൊഴി രേഖപ്പെടുത്തിയെന്നും നാലു പ്രതികളെ അറസ്റ്റ് ചെയ്തെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.

സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ കുറഞ്ഞുവെങ്കിലും സര്‍ക്കാര്‍ അതില്‍ തൃപ്തരല്ല, ഒരു സ്ത്രീയും അതിക്രമിക്കപ്പെടാത്ത സമൂഹമാണ് ആവശ്യം. അതിക്രമ കേസുകളില്‍ ഇടപെടുന്നതില്‍ സര്‍ക്കാര്‍ സംവിധാനത്തില്‍ ഒരു വീഴ്ചയും ഉണ്ടായിട്ടില്ലെന്നും സംഭവിക്കാന്‍ പാടില്ലാത്ത കാര്യങ്ങള്‍ സംഭവിക്കുമ്ബോള്‍ കൃത്യമായ നടപടികള്‍ സ്വീകരിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

അതേസമയം, കുടുംബത്തില്‍ പോലും കുറ്റകൃത്യങ്ങള്‍ വര്‍ധിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ പറഞ്ഞു. ‘ഡാര്‍ക്ക് നെറ്റ് അഡിക്ഷന്‍’ വലിയ പ്രശ്നമായി കുട്ടികള്‍ക്കിടയില്‍ മാറുകയാണ്. കേരളത്തിലെ പുരുഷന്മാരുടെ ചിന്താഗതി തന്നെ സ്ത്രീവിരുദ്ധമാണെന്നും കാര്യങ്ങള്‍ തുറന്നുപറയാന്‍ സ്ത്രീകള്‍ക്ക് പ്രത്യേക ഇടം വേണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സ്ത്രീകളെ ചരക്ക് എന്നാണ് അധിക്ഷേപിക്കുന്നതെന്നും സ്ത്രീ വില്‍പ്പന വസ്തുവാണോ എന്നും അദ്ദേഹം ചോദിച്ചു. അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതോടെ പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി.

prp

Leave a Reply

*