കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ സി.പി.എമ്മിന്‍റെ പ്രധാന ലക്ഷ്യം യു.ഡി.എഫിനെ പരാജയപ്പെടുത്തുകയും ബി.ജെ.പി.യെ മരവിപ്പിക്കുകയുമാണെന്ന് സി.പി.എം. പോളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട്. കോട്ടയം പ്രസ് ക്ലബ്ബിന്‍റെ നിലപാട്-2016ൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

നിയമസഭയിലേയ്ക്ക് ബി.ജെ.പി.യുടെ പ്രവേശനം നടക്കാന്‍ സമ്മതിക്കില്ലെന്ന ആന്‍റണിയുടെ നിലപാടിനോട് യോജിക്കുന്നു. എന്നാൽ, ബി.ജെ.പി.ക്കെതിരായി പറയാൻ മാത്രമേ ആന്‍റണിക്കാകൂ. അവരെ പ്രതിരോധിക്കാൻ കോൺഗ്രസ്സിന് കഴിയില്ല.
ഇത്തവണയും കോൺഗ്രസ്സും ബി.ജെ.പി.യും തമ്മിൽ വോട്ട് പങ്കിടും. യു.പി.എ.സർക്കാരിന്‍റെ കാര്യക്ഷമമല്ലാത്ത ഭരണമാണ് ബി.ജെ.പി.യെ കേന്ദ്രത്തിൽ അധികാരത്തിലെത്തിച്ചതെന്ന് മറക്കരുത്. ബംഗാൾ ഒഴികെ ഒരിടത്തും കോൺഗ്രസ്സുമായി സി.പി.എം.ധാരണയുണ്ടാക്കിയിട്ടില്ല.
തൃണമൂൽ കോൺഗ്രസ് അഴിച്ചുവിടുന്ന അക്രമത്തിൽനിന്ന് ജനങ്ങളെ രക്ഷിക്കാൻ വേണ്ടി മാത്രമാണ് ബംഗാളില്‍ ധാരണയുണ്ടാക്കിയിരിക്കുന്നത്. കേരളത്തിൽ എൽ.ഡി.എഫ്. അധികാരത്തിലെത്തിയശേഷം മാത്രമേ മുഖ്യമന്ത്രിയെ തീരുമാനിക്കൂ എന്നും അദ്ദേഹം പറഞ്ഞു.
ഘട്ടംഘട്ടമായുള്ള മദ്യവർജനമാണ് പാർട്ടി ലക്ഷ്യമിടുന്നത്. മദ്യനിരോധനമല്ല. ബാറുകൾ അടച്ചെങ്കിലും മദ്യത്തിന്‍റെ ഉപയോഗം ഇപ്പോഴുമുണ്ടല്ലോ എന്നും ബിയറും വൈനുമെല്ലാം മദ്യമല്ലേയെന്നും അദ്ദേഹം ചോദിച്ചു.
