ലോകനേതാക്കളില്‍ ഏറ്റവും ജനപ്രീതി മോദിയ്ക്കെന്ന് സര്‍വ്വേഫലം; പിന്നില്‍ ബൈഡനും ബോറിസ് ജോണ്‍സണും

‘ഗ്ലോബല്‍ ലീഡര്‍ അപ്രൂവല്‍’ (Global Leader Approval) റേറ്റിംഗ് പട്ടികയില്‍ നരേന്ദ്രമോദിയ്ക്ക് (Narendra Modi) ഒന്നാം സ്ഥാനം.ലോകനേതാക്കളില്‍ ഏറ്റവും ഉയര്‍ന്ന റേറ്റിംഗായ 70 ശതമാനവുമായാണ് മോദി ഒന്നാമതെത്തിയത്. അമേരിക്കന്‍ ഗവേഷണ സ്ഥാപനമായ മോണിംഗ് കണ്‍സള്‍ട്ടാണ് (Morning Consult) സര്‍വ്വേ നടത്തിയത്. ശനിയാഴ്ച പുറത്തിറക്കിയ പട്ടികയില്‍, യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ (Joe Biden), യുകെ പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ (Boris Johnson), ഫ്രഞ്ച് പ്രധാനമന്ത്രി ഇമ്മാനുവല്‍ മാക്രോണ്‍ (Emmanuel Macron) തുടങ്ങിയ ലോക നേതാക്കളെ പിന്നിലാക്കിയാണ് മോദി ഒന്നാമതെത്തിയത്.

70 ശതമാനം റേറ്റിംഗോടെ ലോകമെമ്ബാടും ഏറ്റവും കൂടുതല്‍ ജനസമ്മതിയുള്ള ലോക നേതാവാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയെന്ന് സര്‍വ്വേ റിപ്പോര്‍ട്ടില്‍ പറയുന്നു. മൊത്തം 13 പ്രമുഖ ലോകനേതാക്കളുടെ സ്ഥാനമാണ് സര്‍വ്വേയിലൂടെ കണ്ടെത്തിയത്.

നരേന്ദ്രമോദിയ്ക്ക് ലോകത്തെ ഏറ്റവും ജനപ്രീതിയുള്ള നേതാവാകാന്‍ കഴിഞ്ഞത് മുഴുവന്‍ രാജ്യത്തിനും അഭിമാനമാണെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി ട്വീറ്റ് ചെയ്തു. “ഇത് മോദിജിയുടെ നേതൃത്വത്തിലുള്ള പൊതുജനങ്ങളുടെ വിശ്വാസത്തെ കാണിക്കുന്നു.” എന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.

പ്രധാനമന്ത്രി മോദിക്ക് തൊട്ടുപിന്നില്‍ മെക്സിക്കന്‍ പ്രസിഡന്റ് ലോപ്പസ് ഒബ്രഡോറാണുള്ളത്. 66 ശതമാനമാണ് ഇദ്ദേഹത്തിന് ലഭിച്ചിരിക്കുന്ന റേറ്റിംഗ്. ഇറ്റലി പ്രധാനമന്ത്രി മരിയോ ഡ്രാഗി 58 ശതമാനവുമായി മൂന്നാം സ്ഥാനത്തെത്തി. ജര്‍മ്മന്‍ ചാന്‍സലര്‍ ആംഗല മെര്‍ക്കലിന് 54 ശതമാനം റേറ്റിംഗ് ലഭിച്ചപ്പോള്‍ ജോ ബൈഡന് 44 ശതമാനം റേറ്റിംഗ് ആണ് ലഭിച്ചത്.

ഗ്ലോബല്‍ ലീഡര്‍ അപ്രൂവല്‍ ലിസ്റ്റ് പ്രകാരമുള്ള ലോകനേതാക്കളുടെ പേരും റേറ്റിംഗും:

  • നരേന്ദ്ര മോദി: 70 ശതമാനം
  • ലോപ്പസ് ഒബ്രാഡര്‍: 66 ശതമാനം
  • മരിയോ ഡ്രാഗി: 58 ശതമാനം
  • ഏഞ്ചല മെര്‍ക്കല്‍: 54 ശതമാനം
  • സ്കോട്ട് മോറിസണ്‍: 47 ശതമാനം
  • ജസ്റ്റിന്‍ ട്രൂഡോ: 45 ശതമാനം
  • ജോ ബൈഡന്‍: 44 ശതമാനം
  • ഫ്യൂമിയോ കിഷിദ: 42 ശതമാനം
  • മൂണ്‍ ജെ-ഇന്‍: 41 ശതമാനം
  • ബോറിസ് ജോണ്‍സണ്‍: 40 ശതമാനം
  • പെഡ്രോ സാഞ്ചസ്: 37 ശതമാനം
  • ഇമ്മാനുവല്‍ മാക്രോണ്‍: 36 ശതമാനം
  • ജെയര്‍ ബോള്‍സോനാരോ: 35 ശതമാനം

ഓസ്‌ട്രേലിയ, ബ്രസീല്‍, കാനഡ, ഫ്രാന്‍സ്, ജര്‍മ്മനി, ഇന്ത്യ, ഇറ്റലി, ജപ്പാന്‍, മെക്‌സിക്കോ, സൌത്ത് കൊറിയ, സ്‌പെയിന്‍, യുണൈറ്റഡ് കിംഗ്‌ഡം, യുണൈറ്റഡ് സ്‌റ്റേറ്റ്‌സ് എന്നീ രാജ്യങ്ങളിലെ നേതാക്കളുടെ റേറ്റിംഗ് ആണ് മോണിംഗ് കണ്‍സള്‍ട്ട് വിലയിരുത്തിയത്.

ലോകമെമ്ബാടുമുള്ള രാഷ്ട്രീയ നേതാക്കളെക്കുറിച്ചുള്ള ഉള്‍ക്കാഴ്ചയാണ് പട്ടിക വഴി സ്ഥാപനം വാഗ്ദാനം ചെയ്യുന്നത്. ഓരോ രാജ്യത്തെയും പ്രായപൂര്‍ത്തിയായ ആളുകളുടെ ഏഴ് ദിവസത്തെ അഭിപ്രായങ്ങളുടെ ശരാശരിയെ അടിസ്ഥാനമാക്കിയാണ് റേറ്റിംഗുകള്‍ കണ്ടെത്തിയിരിക്കുന്നത്. സര്‍വ്വേയില്‍ പങ്കെടുത്തവരുടെ എണ്ണം ഓരോ രാജ്യത്തിനനുസരിച്ച്‌ വ്യത്യസ്തമാണ്.

prp

Leave a Reply

*