കൊല്ലം: നന്നേ ചെറുപ്പത്തില്‍ മോഷണം തുടങ്ങി വിനീതിന്റെ കൈവശം എപ്പോഴും വടിവാളിന് സമാനമായ മൂര്‍ച്ചയുള്ള ആയുധം ഉണ്ടാകാറുണ്ട്. അതുകൊണ്ടാണ് വടിവാള്‍ വിനീതെന്ന പേരുവീണ്. കുട്ടിക്കാലത്തുതന്നെ മോഷണക്കേസില്‍ പിടിക്കപ്പെടുകയും ജുവനൈല്‍ ഹോമിലാക്കുകയും ചെയ്തിരുന്നു. രണ്ടുവര്‍ഷം ജുവനൈല്‍ ഹോമില്‍ കഴിഞ്ഞതോടെ മോഷണ മേഖലയില്‍ കൂട്ടുകാരുടെ എണ്ണവും കൂടി. പുറത്തിറങ്ങിയശേഷം മോഷണം പ്രധാന തൊഴിലായി സ്വീകരിച്ചു. സംസ്ഥാനത്തിന്റെ എല്ലാ മേഖലയിലും മോഷണം നടത്തിയിട്ടുണ്ടെന്നാണ് വിവരം.
ഏത് വാഹനവും നിമിഷ നേരംകൊണ്ട് താക്കോല്‍ ഇല്ലാതെ സ്റ്റാര്‍ട്ടാക്കാന്‍ വൈദഗ്ദ്ധ്യമുണ്ട്. എറണാകുളം മുതല്‍ കന്യാകുമാരി വരെ നിരവധി കേസുകളുള്ള മിഷേല്‍, ഷിന്‍സി, ശ്യാം എന്നിവരുമായി ചേര്‍ന്ന് മോഷണ സംഘം വിപുലമാക്കിയിരന്നു. സംഘത്തിലെ അംഗമായ പുന്നമടക്കാരി ഷിന്‍സിയെ വിവാഹം ചെയ്തശേഷം ഇരുവരും ചേര്‍ന്നായി കൂടുതല്‍ മോഷണം. പലതവണ പിടിക്കപ്പെട്ടെങ്കിലും തടവുചാടി. അടുത്തിടെ വിനീതിനെയും മിഷേലിനെയും ഷിന്‍സിയെയും ശ്യാമിനെയും പെരുമ്ബാവൂര്‍ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ കൊവിഡ് പ്രാഥമിക ചികിത്സാ കേന്ദ്രത്തില്‍ നിന്നും വിനീതും മിഷേലും രക്ഷപെട്ടു. അതിന് ശേഷം ഇരുപത്തഞ്ചില്‍പ്പരം കവര്‍ച്ചകള്‍ നടത്തിയെന്നാണ് വിവരം.
ആലപ്പുഴയില്‍ നിന്നും തിരുവനന്തപുത്തേക്ക് രക്ഷപെടാന്‍ ശ്രമിക്കുന്നതിനിടെ മിഷേലിനെ തിങ്കളാഴ്ച രാവിലെ കരുനാഗപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ചെങ്ങന്നൂരില്‍ നിന്ന് ചൊവ്വാഴ്ച പുലര്‍ച്ചെ കൊല്ലത്തേക്ക് യാത്ര ചെയ്യുകയായിരുന്നു വള്ളികുന്നം സ്വദേശി ശ്രീപതിയുടെ കാര്‍ ബൈക്കിലെത്തിയ വിനീത് തടഞ്ഞു. തുടര്‍ന്ന് ഈ കാറില്‍ കയറി വടിവാള്‍ കഴുത്തില്‍ വച്ച് സ്വര്‍ണമാല, മോതിരം, മൊബൈല്‍, ക്യാമറ എന്നിവ തട്ടിയെടുത്തു. ശേഷം ശ്രീപതിയെ ഇറക്കിവിട്ട് കാറുമായി കടന്നു. ഈ കാറാണ് കൊല്ലം ചിന്നക്കടയില്‍ വച്ച് പൊലീസ് തടഞ്ഞത്. ഇതോടെ കാര്‍ ഉപേക്ഷിച്ച് വിനീത് കടന്നു. അവിടെ നിന്നും പള്ളിത്തോട്ടത്തെത്തി ബുള്ളറ്റ് കൈക്കലാക്കിയായിരുന്നു രണ്ടുദിനങ്ങളിലെ സഞ്ചാരം.

