ബംഗാളില്‍ ബിജെപിയിലേക്ക് വീണ്ടും തൃണമൂല്‍ നേതാക്കളുടെ ഒഴുക്ക്; നടിയും ലോക്‌സഭാംഗവുമായ ശതാബ്‌ദി റോയ് പാര്‍ട്ടി വിടാനൊരുങ്ങുന്നു

കൊല്‍ക്കത്ത: നിയമസഭ തിരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ശേഷിക്കേ തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്നും സാമാജികരെയും നേതാക്കളെയും കൂട്ടത്തോടെ ബിജെപിയിലെത്തിക്കുന്ന പാര്‍ട്ടിയുടെ ശ്രമങ്ങള്‍ തകൃതിയായി തുടരുകയാണ്. അന്‍പത് തൃണമൂല്‍ എം.എല്‍.എമാര്‍ ബിജെപിയിലെത്തുമെന്ന് ബിജെപി ബംഗാള്‍ അദ്ധ്യക്ഷന്‍ ദിലീപ് ഘോഷ് പ്രഖ്യാപിച്ചിട്ട് അധികം നാളായിട്ടില്ല.ആറോ ഏഴോ ബിജെപി എം.പിമാര്‍ തൃണമൂലിലെത്തും എന്ന മന്ത്രി ജ്യോതിപ്രിയാ മാലികിന്റെ പ്രസ്‌താവനക്ക് മറുപടിയായിട്ടായിരുന്നു ദിലീപ് ഘോഷിന്റെ ഈ പ്രഖ്യാപനം.

ഇതിനിടെയാണ് ചലച്ചിത്ര താരവും ബിര്‍ഭും എം.പിയുമായ ശതാബ്‌ദി റോയ് തൃണമൂല്‍ വിടുമെന്ന് പരോക്ഷ സൂചനയുമായി സമൂഹമാദ്ധ്യമങ്ങളില്‍ പോസ്‌റ്റ് ചെയ്‌തത്. തന്റെ തീരുമാനം ശനിയാഴ്‌ച ഉച്ചയ്‌ക്ക് രണ്ടുമണിക്ക് പ്രഖ്യാപിക്കുമെന്നാണ് ശതാബ്‌ദി റോയ് അറിയിച്ചത്. 2009 മുതല്‍ ബിര്‍ഭുമില്‍ നിന്നുള‌ള ലോക്‌സഭാംഗമാണ് ശതാബ്‌ദി റോയ്. പോസ്‌റ്റിന് ശേഷം ശതാബ്‌ദിയുടെ ഫോണില്‍ ഇവരെ ലഭിക്കുന്നില്ലെന്ന് വിവരമുണ്ട്.

കുറച്ചുനാളുകളായി പാര്‍ട്ടി പരിപാടികളില്‍ ക്ഷണിക്കാത്തതിനെ തുടര്‍ന്ന് ശതാബ്‌ദി റോയ് മാനസിക പിരിമുറുക്കത്തിലായിരുന്നു എന്നാണ് അടുത്ത വൃത്തങ്ങള്‍ നല്‍കുന്ന വിവരം. എന്നാല്‍ ശതാബ്‌ദിയുടെ തീരുമാനത്തില്‍ മ‌റ്റൊരു ലോക്‌സഭാംഗമായ സൗഗത റോയ് അത്ഭുതം പ്രകടിപ്പിച്ചു. ഡിസംബര്‍ മാസത്തിലാണ് മുഖ്യമന്ത്രി മമതാ ബാനര്‍ജിയ്‌ക്കൊപ്പം ഒരു പൊതുയോഹത്തില്‍ പങ്കെടുത്തത്. ബംഗാളില്‍ കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 19ന് ഏഴ് തൃണമൂല്‍ എംഎല്‍എമാരും ഒരു എം.പിയും പാര്‍ട്ടിവിട്ട് ബിജെപിയില്‍ ചേര്‍ന്നിരുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ സാന്നിദ്ധ്യത്തിലായിരുന്നു ഇവര്‍ ബിജെപിയില്‍ ചേര്‍ന്നത്. ഇവര്‍ പാര്‍ട്ടിവിട്ടത് ചപ്പുചവറുകളെ ഒഴിവാക്കിയെന്നായിരുന്നു തൃണമൂല്‍ പ്രതികരണം.

prp

Leave a Reply

*