വാതില്‍ തുറന്നു കിടന്നു; കള്ളന്‍ ‘ക്ഷണം സ്വീകരിച്ചു’, കവര്‍ന്നത് ഒന്നര ലക്ഷം രൂപയുടെ സാധനങ്ങള്‍

കള്ളന്മാരുടെ പല രീതിയിലുള്ള മോഷണങ്ങളെക്കുറിച്ച്‌ നമ്മള്‍ കേട്ടിട്ടുണ്ടാവും. പഠിച്ച കള്ളന്മാരുടെ ചില വിരുതുകള്‍ അറിയുമ്ബോള്‍ നമ്മള്‍ മൂക്കത്ത് വിരല്‍ വെച്ചുപോകും. പട്ടാപ്പകല്‍ വീട്ടുടമ വീട്ടില്‍ ഉള്ളപ്പോള്‍ തന്നെ മോഷണം നടത്തിയ ഒരു വിരുതനെക്കുറിച്ച്‌ ഈയിടെ ഗുജറാത്ത് പോലീസിന് ഒരു പരാതി ലഭിച്ചു. കഴിഞ്ഞ ചൊവ്വാഴ്ചയായിരുന്നു വഡോദരയിലെ പ്രതാപ് നഗറിലുള്ള ഒരു വീട്ടിലെ താമസക്കാരുടെ അശ്രദ്ധമൂലം ഈ കവര്‍ച്ച സംഭവിച്ചത്.

വീട്ടമ്മ കിടപ്പുമുറിയില്‍ തന്റെ മകനെ ഓണ്‍ലൈന്‍ ക്ലാസില്‍ സഹായിക്കുന്ന തിരക്കിലായിരുന്നപ്പോള്‍ വീട്ടിലെ രണ്ട് പുരുഷന്മാര്‍ വാതില്‍ അടയ്ക്കാതെ ജോലിക്ക് പോയി. തുറന്ന് കിടന്ന വീടിന്റെ ‘ക്ഷണം സ്വീകരിച്ച്‌’ എത്തിയ കള്ളന്‍, വീടിനുള്ളില്‍ സൂക്ഷിച്ചിരുന്ന പണം ഉള്‍പ്പടെ ഒന്നര ലക്ഷം രൂപ വിലയുള്ള വസ്തുക്കള്‍ സുഖമായി കവര്‍ച്ച ചെയ്തു.

സംഭവം നടന്ന ചൊവ്വാഴ്ച രാവിലെ 8.45 ഓടെ താന്‍ ജോലിക്ക് പോയ ശേഷം, സ്റ്റേഷനറി കടയുടമയായ തന്റെ അച്ഛന്‍ കാമില്‍ ഹുസൈനും വീട്ടില്‍ നിന്ന് പുറത്തേക്ക് പോയതായി വീട്ടുടമസ്ഥനായ കമ്രാന്‍ സുലൈമാനിയുടെ പരാതിയില്‍ പറയുന്നു. വീടിന്റെ വാതില്‍ അടച്ചിരുന്നില്ല. സുലൈമാനിയുടെ ഭാര്യ ബില്‍ഖിസ് അവരുടെ മകന്‍ റഹ്മാനോടൊപ്പം കിടപ്പുമുറിയില്‍ ഉണ്ടായിരുന്നു. ഓണ്‍ലൈന്‍ ക്ലാസുകള്‍ക്കായി അവര്‍ മകനെ സഹായിക്കുകയായിരുന്നു. അതിനാല്‍ വീട് തുറന്ന് കിടന്നത് അവര്‍ അറിഞ്ഞില്ല. രാവിലെ ഏകദേശം 9.15-നും 10.30-നും ഇടയില്‍ കള്ളന്‍ നിശബ്ദമായി വീട്ടിലേക്ക് കടക്കുകയും വിലപിടിപ്പുള്ള വസ്തുക്കള്‍ സൂക്ഷിച്ചിരുന്ന മറ്റൊരു കിടപ്പുമുറിയിലേക്ക് കയറുകയും ചെയ്തു.

മോഷ്ടാവിന് അനായാസം സേഫ് കണ്ടെത്താനും അത് തുറക്കാനും സാധിച്ചു. അതിനുള്ളില്‍ സൂക്ഷിച്ചിരുന്ന ഒരു പെട്ടിയില്‍ നിന്ന് 25,000 രൂപയും 1.2 ലക്ഷം രൂപ വിലവരുന്ന സ്വര്‍ണ്ണവും വജ്രാഭരണങ്ങളുമാണ് മോഷ്ടാവ് കവര്‍ന്നത്. തുടര്‍ന്ന് കൂടുതല്‍ വിലപിടിപ്പുള്ള വസ്തുക്കള്‍ തേടികൊണ്ടിരുന്ന സമയത്ത് സുലൈമാനിയുടെ വീട്ടുജോലിക്കാരി അവരുടെ ദിനചര്യ പ്രകാരം 10.30-ന് വീട്ടിലെത്തുകയായിരുന്നു.

കിടപ്പുമുറിയില്‍ ചൂലുമായി എത്തിയ വീട്ടുജോലിക്കാരി കള്ളനെ കണ്ട് ഞെട്ടിത്തരിച്ചു. ജോലിക്കാരിയുടെ നിലിവിളി കേട്ട് ബില്‍ഖിസ് അവരുടെ മുറിയില്‍ നിന്ന് പുറത്തുവന്നപ്പോഴേക്കും കള്ളന്‍ രക്ഷപ്പെട്ടിരുന്നു. പിന്നീട് ബില്‍ഖിസ് സുലൈമാനിയെ വിളിച്ച്‌ മോഷണ വിവരം അറിയിക്കുകയും അദ്ദേഹം പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയും ചെയ്തു.

”ആരെങ്കിലും കള്ളനെ കണ്ടിട്ടുണ്ടോ എന്നറിയാന്‍ ഞങ്ങള്‍ വീടിനു ചുറ്റുമുള്ള ആളുകളെ ചോദ്യം ചെയ്തു. പക്ഷേ ഇതുവരെ ഒരു സൂചനയും ലഭിച്ചിട്ടില്ല. കെട്ടിടത്തില്‍ സി സി ടി വി ക്യാമറകളൊന്നുമില്ല. പക്ഷേ, അയല്‍പക്കത്ത് സ്ഥാപിച്ചിട്ടുള്ള ക്യാമറകളുടെ ദൃശ്യങ്ങള്‍ ഞങ്ങള്‍ പരിശോധിക്കുകയാണ്”, പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.

prp

Leave a Reply

*