തൊടുപുഴ: തൊടുപുഴയില്‍ ബസില്‍ നിന്നു റോഡിലേക്ക് തെറിച്ചുവീണ ഗര്‍ഭിണിക്ക് ദാരുണാന്ത്യം. വട്ടക്കയം താഹയുടെ ഭാര്യ നാഷിദ(34) ആണ് ഓടുന്ന ബസില്‍ നിന്ന് തെറിച്ചു വീണു മരിച്ചത്. അപകടത്തെ തുടര്‍ന്ന് ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷപ്പെടുത്താന്‍ സാധിച്ചില്ല. അടിയന്തിര ശസ്ത്രക്രിയക്ക് ശേഷം എട്ട് മാസം മാത്രം പ്രായമുള്ള കുഞ്ഞിനെ ഡോക്ടര്‍മാര്‍ ജീവനോടെ പുറത്തെടുത്തു.
കഴിഞ്ഞ ശനിയാഴ്ച ആയിരുന്നു അപകടം സംഭവിച്ചത് . അക്ഷയ കേന്ദ്രത്തില്‍ പോയി തിരുച്ചുവരവെ ബസില്‍ സീറ്റ് ലഭിക്കാത്തതിനെ തുടര്‍ന്ന് ബസിന്റെ മുന്‍ഭാാഗത്തെ വാതിലിന്‍ സമീപം ആയിരുന്നു നാഷിദ നിന്നിരുന്നത് കൂടെ മകള്‍ ഉള്ളതിനാല്‍ ഒരു കൈ മാത്രമെ ബസ്സിന്‍റെ കമ്പിയില്‍ പിടിക്കാന്‍ സാധിച്ചുള്ളു മറ്റെ കൈകൊണ്ട് നിഷിദ മകളെ പിടിക്കുകയായിരുന്നു. ബസ് വളവ് തിരിയവെ ആയിരുന്നു നാഷിദ നിയന്ത്രണം നഷ്ടപ്പെട്ട് ബസിന് പുറത്തേക്ക് തെറിച്ചു വീണത്. ബസിന്‍റെ വാതില്‍ അടച്ചിരുന്നില്ല.
തലയ്ക്കു ഗുരുതരമായി പരിക്കേറ്റ നാഷിദ വെന്‍റിലേറ്ററിന്‍റെ സഹായത്തോടെ മണിക്കൂറുകളോളം ജീവന്‍ നിലനിര്‍ത്തിയിരുന്നു. പിന്നീട് മരണത്തിന് കീഴടങ്ങുകയായിരുന്നു. തുടര്‍ന്ന് നാഷിദയുടെ കബറടക്കം നടത്തി. ഫനാ ഫാത്തിമ, ഹയ ഫാത്തിമ എന്നിവരാണ് മറ്റു മക്കള്‍. സംഭവത്തില്‍ ബസ് ഡ്രൈവര്‍ പൂഞ്ഞാര്‍ സ്വദേശി യദുകൃഷ്ണനെതിരെ മനഃപൂര്‍വമല്ലാത്ത നരഹത്യയ്ക്കു കേസെടുത്തു.
നിലവില്‍ എല്ലാ സ്വകാര്യ കെഎസ്ആര്‍ടിസി ബസുകളിലും ഗര്‍ഭിണികള്‍ക്കു സീറ്റ് സംവരണം ചെയ്തിട്ടുണ്ട്. എല്ലാ ബസുകളിലും ഒരു സീറ്റെങ്കിലും ഗര്‍ഭിണികള്‍ക്കു നീക്കിവയ്ക്കണമെന്ന നിര്‍ദേശമുള്‍പ്പെടുത്തി കേരള മോട്ടോര്‍ വാഹന നിയമം മനുഷ്യാവകാശ കമ്മിഷന്‍റെ ഉത്തരവുപ്രകാരം ഭേദഗതി ചെയ്തിരുന്നു. എന്നിട്ടു പോലും സീറ്റൊഴിഞ്ഞു കൊടുക്കാന്‍ യാത്രക്കാര്‍ ആരും തയ്യാറായിരുന്നില്ല.
