ശ്രീരാമന്റെ പേരില്‍ അന്താരാഷ്ട്ര വിമാനത്താവളം; 2021ല്‍ വിമാനം പറന്നുയരും; രാജ്യത്തെ ഏറ്റവും വലിയ തീര്‍ത്ഥാടന സര്‍ക്ക്യൂട്ട്; അയോധ്യയുടെ മുഖം മാറുന്നു

ലഖ്നൗ: രാമക്ഷേത്രം ഉയരുന്നതിനൊപ്പം അയോധ്യയ്ക്ക് പുതിയ മുഖം നല്‍കാനായി നിര്‍മ്മിക്കുന്ന അന്താരാഷ്ട്ര വിമാനത്താവളത്തിന് ശ്രീരമാമന്റെ പേരിടാന്‍ തീരുമാനം. യോഗി സര്‍ക്കാരാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. രാജ്യാന്തര പദവിയില്‍ നിര്‍മ്മിക്കുന്ന വിമാനത്താവളം 2021 ഡിസംബറില്‍ പൂര്‍ത്തീകരിക്കും.

രാമക്ഷേത്ര നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ ഭക്തജന പ്രവാഹമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് ഇതെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വക്താവ് അറിയിച്ചു. എയര്‍പോര്‍ട്ട് നിര്‍മാണത്തിന് സര്‍ക്കാര്‍ 525 കോടി രൂപ ആദ്യഘട്ടമായി അനുവദിച്ചു. ഇതില്‍ 300 കോടി രൂപ ഇതുവരെ ചെലവിട്ടു. വലിയ വിമാനങ്ങള്‍ ഇറങ്ങാനാവുന്ന വിധം റണ്‍വേ വിപുലീകരണത്തിന് ഭൂമി ഏറ്റെടുക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്നും യോഗി സര്‍ക്കാര്‍ അറിയിച്ചു. രാജ്യത്തെ ഏറ്റവും വലിയ തീര്‍ത്ഥാടന സര്‍ക്ക്യൂട്ടാക്കി അയോധ്യയെ മാറ്റാനുള്ള ശ്രമങ്ങളാണ് യോഗി സര്‍ക്കാര്‍ ഇപ്പോള്‍ നടത്തുന്നത്.

അയോധ്യയില്‍ കേന്ദ്ര സര്‍ക്കാരിന്റെ പദ്ധതികള്‍ക്ക് പുറമെ 1681 കോടിരൂപയുടെ പദ്ധതികളാണ് യോഗി സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ബജറ്റിലും കഴിഞ്ഞ ദിവസവുമായാണ് ഈ പദ്ധതികള്‍ പ്രഖ്യാപിച്ചത്. ഇതോടെ രാജ്യത്തെ ഏറ്റവും വലിയ തീര്‍ത്ഥാടന സര്‍ക്ക്യൂട്ടായി അയോധ്യ മാറും.

500 കോടിയുടെ നഗര വികസനപരിപാടികള്‍ നടപ്പാക്കുമെന്ന് യോഗി ആദിത്യനാഥ് വ്യക്തമാക്കിയിരിക്കുന്നത്. ഇതിന്റെ ഭാഗമായി പുതിയ വിമാനത്താവളവും അന്താരാഷ്ട്ര നിലവാരത്തിലുള്ള റെയില്‍വേ സ്റ്റേഷനും അയോധ്യയില്‍ നിര്‍മിക്കും.

ഇതിനൊപ്പം നഗരത്തിലൂടെ കടന്ന് പോകുന്ന ഹൈവേകളുടെ നിലവാരവും ഉയര്‍ത്തും. സമീപത്തുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളുടെ വികസനവും സാധ്യമാകും. അയോധ്യയില്‍ നിലവില്‍ എയര്‍സ്ട്രിപ്പുണ്ട്. ഇത് വി.ഐ.പികളാണ് ഉപയോഗിക്കുന്നത്. ഈ എയര്‍ സ്ട്രിപ്പാകും വിമാനത്താവളമായി വികസിപ്പിക്കുക.

ദേശീയപാതകള്‍ വികസിപ്പിക്കുന്നതിന് 250 കോടിയും കുടിവെള്ള പദ്ധതിക്കായി 50 കോടിയും ബസ് സ്റ്റേഷന് ഏഴ് കോടിയും മെഡിക്കല്‍കോളജിന് 134 കോടിയും സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ചു. അയോധ്യയെ വിനോദസഞ്ചാര കേന്ദ്രമാക്കി മാറ്റുകയെന്ന ലക്ഷ്യത്തോടെ യോഗി ആദിത്യനാഥ് സര്‍ക്കാര്‍ നാലാം ബജറ്റ് അവതരിപ്പിച്ചത്. 2020-21 വര്‍ഷത്തെ ബജറ്റില്‍ അയോധ്യയില്‍ വിമാനത്താവളത്തിന് 500 കോടി രൂപ പ്രഖ്യാപിച്ചിരുന്നു. കൂടാതെ ഉന്നത നിലവാരത്തിലുള്ള അടിസ്ഥാന സൗകര്യ വികസനത്തിനായി 85 കോടി രൂപയും വകയിരുത്തി.

കാശി വിശ്വനാഥ ക്ഷേത്രത്തിന്റെ പുനരുദ്ധാരണത്തിനായി 200 കോടി രൂപയാണ് ബജറ്റില്‍ ഉള്‍പ്പെടുത്തിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ലോക്‌സഭാ മണ്ഡലമായ വാരാണസിയില്‍ സാംസ്‌കാരിക കേന്ദ്രത്തിന്റെ നിര്‍മാണത്തിന് 180 കോടി രൂപയും അയോധ്യയിലെ തുളസി സ്മാരക ഭവന്റെ നവീകരണത്തിന് 180 കോടി രൂപയും പ്രഖ്യാപിച്ചിരുന്നു

കൂടാതെ കൈലാസ് മാനസരോവര്‍ യാത്രയ്ക്ക് എട്ട് കോടി രൂപയുടെയും സിന്ധു ദര്‍ശനത്തിന് പത്ത് ലക്ഷം രൂപയുടെയും സബ്‌സിഡിയും ബജറ്റ് പ്രഖ്യാപനത്തിലുണ്ട്. കാശി ഹിന്ദു വിശ്വവിദ്യാലയത്തിന്റെ കീഴില്‍ വേദിക് വിജ്ഞാന കേന്ദ്രത്തിന്റെ നിര്‍മാണത്തിന് 18 കോടി രൂപയും ബജറ്റില്‍ വകയിരുത്തി.

prp

Leave a Reply

*