വിധി കേട്ട് കോടതിമുറിയില്‍ പൊട്ടിക്കരഞ്ഞ് സിസ്റ്റര്‍ സെഫി; ഭാവവ്യത്യാസമില്ലാതെ ഫാദര്‍ തോമസ്

സിസ്റ്റര്‍ അഭയ കേസില്‍ വിധി കേട്ട് കോടതിമുറിയില്‍ പൊട്ടിക്കരഞ്ഞ് കേസിലെ മൂന്നാമത്തെ പ്രതിയായ സിസ്റ്റര്‍ സെഫി. അതേസമയം, ഭാവവ്യത്യാസമേതുമില്ലാതെയാണ് ഫാദര്‍ തോമസ് വിധി പ്രസ്താവന കേട്ടത്. അഭയയെ കൊലപ്പെടുത്തിയത് സിസ്റ്റര്‍ സെഫിയും ഫാദര്‍ തോമസ് എം കോട്ടൂരും ചേര്‍ന്നാണെന്ന് ബോധ്യപ്പെട്ടതായി കോടതി വ്യക്തമാക്കി. 28 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് സുപ്രധാന കേസിന്റെ വിധി പ്രഖ്യാപനം. തിരുവനന്തപുരം സി.ബി.ഐ പ്രത്യേക കോടതിയാണ് വിധി പറഞ്ഞത്.

തൊണ്ടിമുതല്‍ പോലും നശിപ്പിക്കപ്പെട്ട കേസിലാണ് ഇപ്പോള്‍ വിധി പ്രഖ്യാപിക്കപ്പെട്ടത്. കോട്ടയം പയസ് ടെന്‍ത് കോണ്‍വെന്റിലെ അന്തേവാസി സിസ്റ്റര്‍ അഭയ എന്ന ബീന തോമസ് 1992 മാര്‍ച്ച്‌ 27നാണ് കൊല്ലപ്പെടുന്നത്. രണ്ടാം പ്രതി സ്ഥാനത്തുണ്ടായിരുന്ന ഫാദര്‍ ജോസ് പുതൃക്കയിലിനെ തെളിവുകളുടെ അഭാവത്തില്‍ കോടതി വെറുതെ വിട്ടിരുന്നു.

പയസ് ടെന്‍ത് കോണ്‍വെന്റ് ഹോസ്റ്റലില്‍ പ്രതികള്‍ തമ്മിലുള്ള ലൈംഗിക ബന്ധം അഭയ കാണാനിടയായത് കൊലപാതകത്തിന് കാരണമായെന്നാണ് സി ബി ഐ കുറ്റപത്രം. കൊലപാതകം, ഹോസ്റ്റലിലേക്ക് അതിക്രമിച്ച്‌ കയറി കൊലപ്പെടുത്തല്‍, തെളിവ് നശിപ്പിക്കല്‍ എന്നീ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ സി ബി ഐ ചുമത്തിയിരിക്കുന്നത്. ഒരു വര്‍ഷവും മൂന്നര മാസവും നീണ്ട വിചാരണ ഇക്കഴിഞ്ഞ ഡിസംബര്‍ പത്തിനാണ് പൂര്‍ത്തിയായത്. 49 സാക്ഷികളെ വിസ്തരിച്ചതില്‍ പ്രോസിക്യൂഷന്‍ സാക്ഷികളടക്കം എട്ട് പേര്‍ കൂറ് മാറി.

prp

Leave a Reply

*