സ്‌കൂള്‍ വരാന്തയെങ്കിലും കണ്ടാല്‍ ഈ പ്രതിഷേധം ഉണ്ടാകില്ലായിരുന്നു’, ലീഗിനെതിരെ രാഹുല്‍ മാങ്കൂട്ടത്തില്‍

ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം നടപ്പാക്കിയതിനെതിരെ പ്രതിഷേധവുമായി രംഗത്തുവന്ന മുസ്ലിംലീഗിനെയും ഹരിതയെയും പരോക്ഷമായി വിമര്‍ശിച്ച്‌ യൂത്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തില്‍.

ക്ലാസില്‍ ഇരുന്നു പഠിക്കാത്തതിന്റെ കുഴപ്പമാണ് ബാലുശേരി സ്‌കൂളിലേക്ക് പ്രകടനം നടത്തിയവര്‍ക്കുള്ളതെന്ന് രാഹുല്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു. യൂണിഫോമിനെ എതിര്‍ത്ത് സ്കൂളിലേക്ക് പ്രകടനം നയിക്കുന്നവര്‍ക്ക് മുന്നില്‍ ഗേറ്റ് അടച്ചിടാതെ, തുറന്നു മലര്‍ത്തിയിടണം.

അങ്ങനെയെങ്കിലും അവര്‍ സ്കൂള്‍ വരാന്ത കാണട്ടെ, പിന്നെയും പ്രകടനം നയിക്കുന്നവര്‍ ക്ലാസില്‍ ഇരുന്നു പഠിക്കട്ടെ എന്നാണ് രാഹുല്‍ കുറിച്ചത്. ആണും പെണ്ണും ഒന്നിച്ചിരിക്കുന്ന ദുര്‍ബല ബെഞ്ചുകള്‍ തല്ലിയൊടിച്ച്‌ അല്ലാതെ തന്നെ ഒന്നിച്ചിരിക്കുന്ന പുതിയ ഉറപ്പുള്ള ബെഞ്ചിലിരുന്ന് കുട്ടികള്‍ പഠിക്കട്ടെ എന്നും രാഹുല്‍ പോസ്റ്റില്‍ കുറിച്ചിട്ടുണ്ട്. ലീഗിന്റെ വര്‍ഗീയ നിലപാടിനെതിരെയുള്ള കനത്ത അടി കൂടിയാണിത്. മുസ്ലിംലീഗും പോഷക സംഘടനായ ഹരിതയും ജമാഅത്തെ ഇസ്ലാമിക്കാരുമാണ് ബുധനാഴ്ച ബാലുശേരി സ്‌കൂളിലേക്ക് പ്രതിഷേധ മാര്‍ച്ച നടത്തിയത്. ഘടകകക്ഷിയായ ലീഗുകാര്‍ സ്‌കൂളില്‍ പോകാത്തവരാണ് എന്ന് പരോക്ഷമായി പരിഹസിക്കുകയായിരുന്നു രാഹുല്‍ മാങ്കൂട്ടത്തില്‍.

പോസ്റ്റിന്റെ പൂര്‍ണരൂപം.

നമ്മുടെ സ്ത്രീപക്ഷ വാദവും, ജന്റര്‍ ഇക്വാളിറ്റിയുമൊക്കെ അപ്പൂപ്പന്‍ താടിയേക്കാള്‍ നേര്‍ത്തതാണെന്ന് പലപ്പോഴും തോന്നാറുണ്ട്. ബാലുശേരി സ്കൂളിലെ ജന്റര്‍ ന്യൂട്ടറല്‍ യൂണിഫോമിന്റെ ചര്‍ച്ചകള്‍ കൊടുമ്ബിരി കൊള്ളുമ്ബോള്‍ ആ അപ്പൂപ്പന്‍ താടി പിന്നെയും പറന്ന് നടക്കുന്നു. പാന്റ്സും ഷര്‍ട്ടും ധരിക്കുമ്ബോള്‍ ഒരു പെണ്ണോ, ആണോ, ട്രാന്‍സ് ജന്ററോ കംഫര്‍ട്ടബിള്‍ ആണെങ്കില്‍ നിര്‍ബന്ധമായും അവര്‍ അത് ധരിക്കണം. അവര്‍ക്ക് നാളെ ഷോര്‍ട്ട്സിടുന്നതാണ് സൗകര്യമെങ്കില്‍ അത് ധരിക്കട്ടെ. അതിനെ എതിര്‍ത്ത് സ്കൂളിലേക്ക് പ്രകടനം നയിക്കുന്നവര്‍ക്ക് മുന്നില്‍ ഗേറ്റ് അടച്ചിടാതെ, തുറന്നു മലര്‍ത്തിയിടണം. അങ്ങനെയെങ്കിലും അവര്‍ സ്കൂള്‍ വരാന്ത കാണട്ടെ, പിന്നെയും പ്രകടനം നയിക്കുന്നവര്‍ ക്ലാസ്സില്‍ ഇരുന്നു പഠിക്കട്ടെ.

പെണ്‍കുട്ടികള്‍ പാന്റ്സ് ധരിക്കുന്നത് ജന്റര്‍ ന്യൂട്ടറാലിറ്റിയുടെ പേരിലാണെങ്കില്‍ സ്വാഗതാര്‍ഹമാണ്. അതല്ലാതെ “ചിലര്‍ ” പറയും പോലെ “ആണിന്റെ വേഷം പെണ്ണും ധരിക്കട്ടെ ” (പാന്റ്സ് ആണിന്റെ വേഷമാണെന്ന ഒരു തെറ്റിദ്ധാരണയും എനിക്കില്ലാ) എന്ന ചിന്താഗതി ആണെങ്കില്‍ അവരും ക്ലാസ്സില്‍ ഇരുന്നു പഠിക്കട്ടെ. കാരണം ആണിനെ പോലെയാകാലല്ല, പെണ്ണായി തന്നെ അംഗീകാര നേടലാണ് ജന്റര്‍ ഇക്വാളിറ്റി.
ഇപ്പോഴും നമ്മുടെ ജന്റര്‍ ന്യൂട്ടറാലിറ്റിയൊക്കെ പാന്റ്സിലും ഷര്‍ട്ടിലും നിക്കുന്നതേയൊള്ളു എന്നോര്‍ത്ത് നാണം തോന്നുന്നു. ഇനിയും നമ്മള്‍ എത്ര ഓടിയാലാണ് ഇരുപതാം നൂറ്റാണ്ടിലെങ്കിലും എത്താന്‍ കഴിയുക.

ജന്റര്‍ ന്യൂട്ടറാലിറ്റിയൊക്കെ നമ്മുക്ക് ക്ലാസ്സുകളില്‍ നിന്ന് തന്നെ തുടങ്ങാം. ക്ലാസ്സുകളില്‍ ട്രാന്‍സ് ജന്ററുകളും, ആണ്‍കുട്ടികളും, പെണ്‍കുട്ടികളും ഇരിക്കുന്ന പല കംബാര്‍ട്ടുമെന്റുകളും, അതിന്റെ നടുവിലെ ലിംഗഭേദത്തിന്റെ ഇടനാഴിയും പൊളിക്കാം. ടീച്ചര്‍ പഠിപ്പിക്കുമ്ബോള്‍ സംസാരിക്കുന്നവര്‍ക്കുള്ള “പണീഷ്മെന്റ് ” ആയി ആണും പെണ്ണും ഒന്നിച്ചിരിക്കുന്ന ദുര്‍ബല ബെഞ്ചുകള്‍ തല്ലിയൊടിച്ച്‌ അല്ലാതെ തന്നെ ഒന്നിച്ചിരിക്കുന്ന പുതിയ ഉറപ്പുള്ള ബെഞ്ചിലിരുന്ന് കുട്ടികള്‍ പഠിക്കട്ടെ.

prp

Leave a Reply

*