സര്‍ക്കാര്‍ ഓഫീസില്‍ വച്ച്‌ അബദ്ധത്തില്‍ വെടിപൊട്ടി, കോട്ടയത്തെ ബാറുടമയുടെ തോക്ക് പോയിക്കിട്ടി!

കോട്ടയം: സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ മിനി സര്‍വീസ് റിവോള്‍വര്‍ തൂത്ത് തുടച്ച്‌ വൃത്തിയാക്കുന്നതിനിടെയാണ് കാതടച്ചുള്ള ശബ്ദം കേട്ടത്. സ്റ്റേഷനില്‍ പരാതി പറയാന്‍ വന്നയാള്‍ ബോധംകെട്ട് താഴെക്കിടപ്പുണ്ട്. ഒരു നിമിഷം ആര്‍ക്കും കാര്യം മനസിലായില്ലെങ്കിലും തോക്ക് അലക്ഷ്യമായി ഉപയോഗിച്ചതിന് ആ പൊലീസുകാരന്റെ പണി തെറിച്ചു. ‘ആക്ഷന്‍ ഹീറോ ബീജു’ എന്ന സിനിമയിലെ നര്‍മ രംഗങ്ങളില്‍ ഒന്നായിരുന്നു ഇതെങ്കില്‍, ഇന്നലെ കോട്ടയം മിനി സിവില്‍ സ്റ്റേഷനിലെ തഹസില്‍ദാര്‍ ഓഫീസിന് മുന്നിലും സമാനമായ സംഭവം നടന്നു.

ആലപ്പുഴയിലെ ബാറുടമ തെള്ളകം മാടപ്പാട്ട് ബോബന്‍ തോമസ് തന്റെ പിസ്റ്റളിന്റേയും ഡബിള്‍ ബാരല്‍ തോക്കിന്റെയും ലൈസന്‍സ് പുതുക്കിയതിന് ശേഷമുള്ള പരിശോധനയ്ക്ക് തഹസില്‍ദാര്‍ക്ക് മുന്നിലെത്തിയതാണ്. തോക്ക് ഹാജരാക്കും മുന്‍പ് തിരകള്‍ ഒഴിവാക്കണമെന്ന് സെക്ഷന്‍ ക്ലാര്‍ക്ക് അനീഷ് പറഞ്ഞതനുസരിച്ച്‌ ഓഫീസിന് മുന്നില്‍ വച്ച്‌ അവ മാറ്റാന്‍ ഒരുങ്ങുകയും ഇടിമുഴക്കം പോലൊരു ശബ്ദം. ഓഫീസിന്റെ തൂണിന്റെ ഒരറ്റം തുളച്ച്‌ വെടിയുണ്ട ചീറിപ്പാഞ്ഞു. പ്രാണന്‍ പോയ പ്രതീതിയില്‍ അനീഷ് അലറിക്കരഞ്ഞു. തിരിഞ്ഞു നോക്കുമ്ബോള്‍ പരിസരം ഉദ്യോഗസ്ഥരാല്‍ നിറഞ്ഞു. കാബിനില്‍ നിന്ന് പുറത്തിറങ്ങിയ തഹസില്‍ദാര്‍ ജി.രാജേന്ദ്രബാബു കുലുക്കി വിളിച്ചപ്പോഴാണ് അനീഷിന്റെ മരവിപ്പ് മാറിയത്.

സ്വയരക്ഷക്കായി ബോബന്‍ തോമസ് ഉപയോഗിക്കുന്ന തോക്കാണ് അബദ്ധത്തില്‍ പൊട്ടിയത്. ഉച്ചയ്ക്ക് 12.45ഓടെയായിരുന്നു സംഭവം. ഒരു മണിയോടെ ഇതുവഴിയാണ് ഊണ് കഴിക്കാന്‍ കൈകഴുകാനായി ഉദ്യോഗസ്ഥര്‍ പോവുക. അങ്ങനെയെങ്കില്‍ സംഗതി കാര്യമായേനെ. എന്തായാലും തോക്ക് പരിശോധിക്കാന്‍ തഹസില്‍ദാര്‍ തയ്യാറായില്ല. തോക്കിന് എന്തോ തകരാറുണ്ടെന്നായിരുന്നു ബോബന്റെ കമന്റ്. ഇനി തോക്ക് ശരിയാക്കി കൊണ്ടുവന്നാലും ഉപയോഗിക്കാന്‍ അറിയാത്തയാള്‍ക്ക് ലൈസന്‍സ് നല്‍കരുതെന്ന റിപ്പോര്‍ട്ട് നല്‍കുമെന്ന് രാജേന്ദ്രബാബു പറഞ്ഞു.

prp

Leave a Reply

*