തീരദേശ നിയമം ലംഘിച്ച്‌ പണിത കെട്ടിടങ്ങളുടെ വിവരങ്ങളെവിടെ? സര്‍ക്കാരിന് സുപ്രീംകോടതി നോട്ടീസ്

ന്യൂഡല്‍ഹി: കേരളത്തിലെ അനധികൃത കയ്യേറ്റങ്ങള്‍ സംബന്ധിച്ച മേജര്‍ രവിയുടെ കോടതി അലക്ഷ്യ ഹര്‍ജിയില്‍ ചീഫ് സെക്രട്ടറിക്ക് സുപ്രീം കോടതി നോട്ടീസ്. തീരദേശ പരിപാലന നിയമം ലംഘിച്ച്‌ കേരളത്തില്‍ നിര്‍മിച്ച മുഴുവന്‍ കെട്ടിടങ്ങളുടെയും പട്ടിക കോടതിക്ക് കൈമാറുന്നില്ലെന്ന് കാണിച്ചാണ് മേജര്‍ രവി ഹര്‍ജി നല്‍കിയത്. വിഷയം അതീവ ഗൗരവം ഉള്ളതാണെന്നും ചീഫ് സെക്രട്ടറി ആറാഴ്ചക്കകം മറുപടി നല്‍കണമെന്നും ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടു.

സംസ്ഥാന സര്‍ക്കാരിനെ സംബന്ധിച്ചിടത്തോളം വലിയ പ്രതിസന്ധിയാണ് മേജര്‍ രവിയുടെ ഹര്‍ജിയെ തുടര്‍ന്ന് ഉടലെടുത്തിരിക്കുന്നത്. മരടിലെ അനധികൃത ഫ്‌ളാറ്റുകളുടെ കാര്യത്തിലെ കോടതി നടപടികളുമായി ബന്ധപ്പെട്ടാണ് കേരളത്തിലെ തീരദേശ പരിപാലന നിയമം ലംഘിച്ച്‌ നിര്‍മിച്ചിട്ടുള്ള മുഴുവന്‍ അനധികൃത കെട്ടിടങ്ങളുടെയും പട്ടിക കൈമാറണമെന്ന് ചീഫ് സെക്രട്ടറിക്ക് സുപ്രീം കോടതി നിര്‍ദ്ദേശം നല്‍കിയത്. ഇതിനായി നാലുമാസത്തെ സമയമാണ് ചീഫ് സെക്രട്ടറിക്ക് സുപ്രീംകോടതി അനുവദിച്ചത്.

എന്നാല്‍ അനുവദിച്ച സമയം കഴിഞ്ഞിട്ടും ചീഫ് സെക്രട്ടറി ഇത്തരമൊരു റിപ്പോര്‍ട്ട് സുപ്രീംകോടതിക്ക് കൈമാറുന്നില്ലെന്ന് ചൂണ്ടിക്കാണിച്ചാണ് മേജര്‍ രവി കോടതി അലക്ഷ്യ ഹര്‍ജി സമര്‍പ്പിച്ചത്. മരടില്‍ പൊളിക്കപ്പെട്ട ഫ്‌ളാറ്റുകളിലൊന്നിന്റെ ഉടമയാണ് മേജര്‍ രവി. കഴിഞ്ഞ രണ്ടുതവണയും ഇദ്ദേഹത്തിന്റെ ഹര്‍ജി പരിഗണനയില്‍ വന്നപ്പോഴും ഇക്കാര്യത്തില്‍ ഒരു തീരുമാനമെടുക്കാന്‍ ജസ്റ്റിസ് അരുണ്‍ മിശ്രയുടെ അധ്യക്ഷതയിലുള്ള ബെഞ്ച് തയ്യാറായിരുന്നില്ല. മരടിലെ ഫ്‌ളാറ്റുകള്‍ പൊളിച്ചതിന് ശേഷം ഹര്‍ജികള്‍ പരിഗണിക്കാമെന്നായിരുന്നു ബെഞ്ചിന്റെ നിലപാട്.

തുടര്‍ന്ന് മരട് ഫ്‌ളാറ്റ് പൊളിക്കുന്നതുമായി ബന്ധപ്പെട്ട വിവിധ ഹര്‍ജികള്‍ പരിഗണിക്കുന്നതിനൊപ്പമാണ് മേജര്‍ രവിയുടെ ഹര്‍ജിയും തിങ്കളാഴ്ച കോടതി പരിഗണിച്ചത്. വിഷയം വളരെ ഗൗരവമുള്ളതാണെന്നും ചീഫ് സെക്രട്ടറിയുടെ നിലപാട് കോടതിക്ക് അറിയണമെന്നും ജസ്റ്റിസ് അരുണ്‍ മിശ്ര വ്യക്തമാക്കി. ആറാഴ്ചക്കകം ഹര്‍ജിയില്‍ ഉന്നയിച്ചിരിക്കുന്ന ആരോപണങ്ങളില്‍ ചീഫ് സെക്രട്ടറി മറുപടി നല്‍കണമെന്ന് ജസ്റ്റിസ് അരുണ്‍ മിശ്ര ആവശ്യപ്പെട്ടു. മാര്‍ച്ച്‌ അവസാനം ഹര്‍ജി വീണ്ടും ബെഞ്ച് പരിഗണിക്കും.

മാത്രമല്ല മരടിലെ ഫ്‌ളാറ്റുടമകള്‍ക്ക് നഷ്ടപരിഹാരവും മറ്റും നിശ്ചയിക്കാന്‍ ജില്ലാ ജഡ്ജി അധ്യക്ഷനായ സിവില്‍ കോടതി വേണമെന്ന ആവശ്യമാണ് കോടതി പരിഗണിച്ച മറ്റൊരു ഹര്‍ജി. ഇക്കാര്യത്തിലും സംസ്ഥാന സര്‍ക്കാരിന്റെ മറുപടി കോടതി തേടിയിട്ടുണ്ട്. മരടിലെ ഫ്‌ളാറ്റുകള്‍ പണിയാന്‍ അനുമതി നല്‍കിയവര്‍ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയിലും സംസ്ഥാന സര്‍ക്കാരിന് നോട്ടീസ് അയച്ചിട്ടുണ്ട്.

എന്നാല്‍ പാറശ്ശാല മുതല്‍ കാസര്‍കോട് വരെയുള്ള കേരളത്തിലെ തീരദേശമേഖലയിലെ അനധികൃത കെട്ടിടങ്ങളെ സംബന്ധിച്ചുള്ള കണക്കുകള്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിക്കുക എന്നതാണ് സംസ്ഥാന സര്‍ക്കാരിന് വലിയ തലവേദന ഉണ്ടാക്കാന്‍ പോകുന്നത്.

prp

Leave a Reply

*