ശബരിമലയില്‍ ഭക്തജന തിരക്കേറുന്നു

സന്നിധാനം: ശബരിമലയില്‍ ഭക്തരുടെ തിരക്ക് ഏറുന്നു. സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ സര്‍ക്കാരും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡും സംയുക്തമായി ശബരിമലയിലൊരുക്കിയിരിക്കുന്ന ക്രമീകരണങ്ങളില്‍ തൃപ്തിയും സന്തോഷവും രേഖപ്പെടുത്തി അയ്യപ്പഭക്തര്‍. നെയ്യഭിഷേകത്തിന് കൂടുതല്‍ സമയം. സന്നിധാനത്ത് വിരിവെച്ച്‌ ഭക്തര്‍ .

മണ്ഡല- മകരവിളക്ക് തീര്‍ത്ഥാടനത്തിനായി ശബരിമല ശ്രീ ധര്‍മ്മശാസ്താ ക്ഷേത്രനട തുറന്ന ആദ്യ രണ്ട് ദിനങ്ങളില്‍ അയ്യപ്പഭക്തരുടെ തിരക്ക് പൊതുവെ കുറവായിരുന്നു. എന്നാല്‍ 19, 20 തീയതികളില്‍ പതിനായിരക്കണക്കിന് ഭക്തരാണ് ശരണം വിളികളുമായി അയ്യപ്പ ദര്‍ശന പുണ്യം നേടിയത്. 20ാം തീയതി പൊതുഅവധി ആയതിനാല്‍ തന്നെ ഭക്തരുടെ തിരക്ക് വര്‍ധിക്കുകയായിരുന്നു.

ശബരിമല ദര്‍ശനം കഴിഞ്ഞ് മനസ് നിറഞ്ഞാണ് ഓരോ ഭക്തരും മലയിറങ്ങുന്നത്. ഭക്തി നിര്‍ഭരവും ശാന്തവുമായ അന്തീക്ഷത്തിലാണ് ശബരിമല സന്നിധാനവും പരിസര പ്രദേശങ്ങളും. നട തുറന്ന് നാല് ദിവസം കഴിയുമ്പോള്‍ അയ്യപ്പഭക്തരുടെ ശരണം വിളിയാല്‍ മുഖരിതമാണ് അയ്യപ്പ സന്നിധാനം. ഇതര സംസ്ഥാനങ്ങളില്‍ നിന്നുളള ഭക്തരാണ് ആദ്യ ദിനങ്ങളില്‍ എത്തിയവരില്‍ അധികവും.

സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ സര്‍ക്കാരും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡും സംയുക്തമായി ശബരിമലയിലൊരുക്കിയിരിക്കുന്ന ക്രമീകരണങ്ങളില്‍ തൃപ്തിയും സന്തോഷവും രേഖപ്പെടുത്താന്‍ അയ്യപ്പഭക്തര്‍ മറക്കുന്നില്ല. മണിക്കൂറുകള്‍ നീണ്ട ക്യൂ, ദര്‍ശനത്തിനായി വലിയ നടപ്പന്തല്‍ ഉള്‍പ്പെടെയുള്ളിടത്ത് മണിക്കൂറുകളുടെ കാത്തിരിപ്പ്. ഇതൊന്നും ഇപ്പോള്‍ വേണ്ട. എല്ലാം കൃത്യമായ ക്രമീകരണത്തിലൂടെ നടക്കുകയാണ്.

അയ്യപ്പനെ കണ്‍കുളിര്‍ക്കെ കണ്ട് പ്രാര്‍ത്ഥിച്ച്‌ നിറഞ്ഞ മനസ്സോടെ മടങ്ങുകയാണ് ഓരോ അയ്യപ്പഭക്തനും. മാളികപ്പുറങ്ങളും കുട്ടികളുമായും മിനിട്ടുകള്‍ നീണ്ട ദര്‍ശന സൗഭാഗ്യം നേടിയാണ് പുണ്യമലയിറങ്ങുന്നത്. ഇരുമുടി കെട്ടുമായി എത്തുന്നവര്‍ക്ക് നെയ്യഭിഷേകത്തിനുള്ള സമയം പുലര്‍ച്ചെ 3.15 മുതല്‍ ഉച്ചക്ക് 12 മണി വരെയാക്കി ദീര്‍ഘിപ്പിച്ചതിലും ഭക്തര്‍ സന്തുഷ്ടരാണ്.

ഇരുമുടി ഇല്ലാതെ വരുന്നവര്‍ക്ക് അയ്യപ്പദര്‍ശനത്തിന് പ്രത്യേകം വഴി സജ്ജമാക്കിയിട്ടുണ്ട്. നെയ്യഭിഷേകം ചെയ്യാനെത്തുന്നവര്‍ക്ക് വിരിവെച്ച്‌ സന്നിധാനത്ത് തങ്ങി, പുലര്‍ച്ചെ നെയ്യഭിഷേകവും കഴിഞ്ഞ് മടങ്ങാം. അയ്യപ്പഭക്തര്‍ക്ക് യാതൊരു നിയന്ത്രണവും ശബരിമലയിലില്ല. നെയ്യഭിഷേക ടിക്കറ്റ് വിതരണത്തിന് നിരവധി കൗണ്ടറുകള്‍ ക്രമീകരിച്ചിട്ടുണ്ട്. അപ്പം, അരവണ വാങ്ങാനും പ്രത്യേക സജ്ജീകരണങ്ങള്‍ സന്നിധാനത്ത് റെഡിയാണ്. പ്രസാദ വിതരണത്തിന് കൗണ്ടറുകള്‍ നിരവധിയാണ്. ഭക്തര്‍ക്കായി 24 മണിക്കൂറും അന്നദാനം നല്‍കി കൊണ്ട് ദേവസ്വം ബോര്‍ഡും ഭക്തരെ സ്വീകരിക്കുകയാണ്.

അയ്യപ്പഭക്തര്‍ക്ക് താമസിക്കാന്‍ ആവശ്യാനുസരണം മുറികളും ദേവസ്വംബോര്‍ഡ് ഒരുക്കിയിട്ടുണ്ട്. എല്ലാ ദിവസവും പുലര്‍ച്ചെ 3.15 ന് തുറക്കുന്ന അയ്യപ്പസന്നിധി രാത്രി 10.50ന് ഹരിവരാസനം പാടി 11 മണിക്കാണ് അടയ്ക്കുന്നത്. ദേവസ്വംബോര്‍ഡും സര്‍ക്കാരും പോലീസും ഒരുക്കിയിരിക്കുന്ന ക്രമീകരണങ്ങള്‍ ഭക്തര്‍ക്ക് സുഖദര്‍ശനം സാധ്യമാക്കുന്നതിനാല്‍ ഇനിയുള്ള ദിവസങ്ങളില്‍ ഭക്തജന തിരക്കേറും.

അപ്പം അരവണ കൗണ്ടറുകള്‍ പൂര്‍ണതോതില്‍ പ്രവര്‍ത്തിക്കുന്നത് ഭക്തര്‍ക്ക് അനുഗ്രമായിട്ടുണ്ട്. പോലീസിന് സഹായകരമായി ദുരന്തനിവാരണ സേനയും ദ്രുതകര്‍മസേനയും സന്നിധാനത്ത് നിലയുറപ്പിച്ചിട്ടുണ്ട്. തീര്‍ഥടാകരെ സഹായിക്കുന്നതിനും കുടിവെളള വിതരണം ചെയ്യുന്നതിനായി വിവിധയിടങ്ങളില്‍ ദേവസ്വംബോര്‍ഡ് ജീവനക്കാരെ നിയോഗിച്ചിട്ടുണ്ട്.

ഭക്തരെ നിലക്കലില്‍ നിന്ന് പമ്പയിലെത്തിക്കാന്‍ യഥേഷ്ടം ചെയിന്‍ സര്‍വീസുകളുമായി കെ.എസ് ആര്‍ ടി സി യും മുന്നിലുണ്ട്. മെഡിക്കല്‍ ടീമുകളും എപ്പോഴും സജ്ജരാണ്. എല്ലാ വകുപ്പുകളുടെയും കൂട്ടിയോജിപ്പിച്ചുള്ള പ്രവര്‍ത്തനം ഇത്തവണത്തെ ശബരിമല മണ്ഡല- മകരവിളക്ക് തീര്‍ത്ഥാടനം സുഖകരമാക്കും.

prp

Related posts

Leave a Reply

*