കൊല്ലം > ആര്‍എസ്എസുകാരനായ കടവൂര്‍ ജയനെ വെട്ടി കൊലപ്പെടുത്തിയ കേസില്‍ പ്രതികളായ ഒമ്ബതുപേരും കുറ്റക്കാരാണെന്ന് ചൊവ്വാഴ്ച കൊല്ലം പ്രിന്‍സിപ്പല്‍ ജില്ലാ കോടതി കണ്ടെത്തി. കേസില്‍ വെള്ളിയാഴ്ച ശിക്ഷവിധിക്കും. പ്രതികളെല്ലാം ആര്‍എസ്എസുകാരാണ്.
ആര്‍എസ്എസുകാരനായ കടവൂര്‍ കോയിപ്പുറത്ത് വീട്ടില്‍ ജയനെ എട്ടുവര്‍ഷം മുമ്ബ് ആക്രമിച്ച് കൊലപ്പെടുത്തിയ കേസില്‍ ഒന്നുമുതല്‍ ഒമ്ബതു-വരെ പ്രതികളായ തൃക്കടവൂര്‍ വലിയങ്ങോട്ടു വീട്ടില്‍ വിനോദ്-, കൊറ്റങ്കര ഇടയത്തുവീട്ടില്‍ ഗോപകുമാര്‍, തൃക്കടവൂര്‍ താവറത്ത് വീട്ടില്‍ സുബ്രഹ്മണ്യന്, വൈക്കംതാഴതില്‍ പ്രിയരാജ്, പരപ്പത്തുവിള തെക്കതില്‍ വീട്ടില്‍ പ്രണവ്-, കിഴക്കിടത്ത് ശ്രീലക്ഷ്മിയില്‍ ഹരി എന്ന അരുണ്‍, തൃക്കരുവ ഞാറയ്ക്കല്‍ ഗോപാലസദനത്തില്‍ ഷിജു, തൃക്കടവൂര്‍ മതിലില്‍ അഭി നിവാസില്‍ രഞ്-ജിത്-, ലാലിവിള വീട്ടില്‍ ദിനരാജ്- എന്നിവരെയാണ് ജഡ്ജി സി സുരേഷ്കുമാര്‍ കണ്ടെത്തിയത്. ഇന്ത്യന്‍ ശിക്ഷാനിയമം 143, 148, 341, 324, 302, 149 പ്രകാരം പ്രതികള്‍ സംശയാപ്ദമായി കുറ്റക്കാരാണെന്ന് തെളിഞ്ഞെന്ന് കോടതി വിലയിരുത്തി. ഹൈക്കോടതിയുടെ നിര്‍ദേശപ്രകാരം നടന്ന ഏഴ് ദിവസത്തെ വാദത്തിന് ശേഷമായിരുന്നു കോടതിയുടെ കണ്ടെത്തല്‍.
കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ചായിരുന്നു കോടതിയുടെ പ്രവര്‍ത്തനം. ഇതുമൂലം ജഡ്ജിയുടെ നിര്‍ദേശപ്രകാരം മൂന്ന് പ്രതികള്‍ വീതമാണ് കൂട്ടില്‍ കയറ്റിയത്. കോടതി പരിസരത്ത് ശക്തമായ പൊലീസ് കാവലും ഏര്‍പ്പെടുത്തിയിരുന്നു. ജില്ലയിലെ ആര്‍എസ്എസുകാരും സംഘടിച്ചെത്തി. 2012 ഫെബ്രുവരി ഏഴിനാണ് വീടിന് സമീപം കടവൂര്‍ ജംഗ്ഷനില്‍വച്ച് ജയനെ ആര്‍എസ്എസുകാര്‍ വെട്ടി കൊലപ്പെടുത്തിയത്. സഹോദരീ ഭര്‍ത്താവ് രഘുനാഥന് പിള്ളയെ വെട്ടി പരിക്കേല്‍പ്പിക്കുകയും ചെയ്തു. കേസില്‍ പ്രോസിക്യൂഷന് 23 സാക്ഷികളെയും 75 രേഖകളും 38 തൊണ്ടി മുതലുകളും ഹാജരാക്കി. പ്രതിഭാഗം 20 സാക്ഷികളെയും വിസ്തരിച്ചു. കേസില്‍ നേരത്തെ പ്രതികളെല്ലാം കുറ്റക്കാരാണെന്ന് പ്രിന്‍സിപ്പല്‍ ജില്ലാ കോടതി ഫെബ്രുവരി ഒന്നിന് കണ്ടെത്തുകയും പത്തിന് ജീവപരന്ത്യം തടവിന് ശിക്ഷിക്കുകയും ചെയ്തിരുന്നു.
കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തുമ്ബോള്‍ പ്രതികള്‍ ഒളിവിലായിരുന്നു. കേസില്‍ പ്രതികള്‍ ജുഡീഷറിയെ പലവട്ടം വെല്ലുവിളിക്കുന്ന സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. വിധിക്കെതിരെ തങ്ങളുടെ ഭാഗം കേട്ടില്ലെന്ന് പറഞ്ഞ് പ്രതികള്‍ ഹൈക്കോടതിയെ സമീപിച്ചു. പ്രതികള്‍ക്ക് പറയാനുള്ളത് കേള്‍ക്കാള്‍ ഹൈക്കോടതി കൊല്ലം പ്രിന്‍സിപ്പല്‍ ജില്ലാ കോടതിക്ക് നിര്‍ദേശം നല്‍കിയതിനെ തുടര്‍ന്ന് കേസില്‍ വീണ്ടും വാദം നടക്കുകയായിരുന്നു. പ്രോസിക്യൂഷനുവേണ്ടി സി പ്രതാപചന്ദ്രന് പിള്ള, കെ ബി മഹേന്ദ്ര, വിഭു ആര് നായര്‍ എന്നിവര്‍ ഹാജരായി.

