മമ്മൂട്ടി ചിത്രത്തെ വിമര്‍ശിച്ച് പാര്‍വതി; ഇതെവിടെ ചെന്നവസാനിക്കുമെന്ന് മമ്മൂട്ടി ആരാധകര്‍

കൊച്ചി: മമ്മൂട്ടി ചിത്രത്തെ വിമര്‍ശിച്ച് നടി പാര്‍വതി. തിരുവനന്തപുരത്ത് നടന്ന രാജ്യാന്തര ചലച്ചിത്ര വേദിയിലെ ഓപ്പണ്‍ ഫോറം പരിപാടിയിലായിരുന്നു വിമര്‍ശനം. ആദ്യം പേരെടുത്തു പറയാതെയായിരുന്നു പാര്‍വതി മമ്മൂട്ടി ചിത്രത്തിനെതിരെ  സംസാരിച്ചത്. പിന്നീട് ഗീതു മോഹന്‍ദാസ് നിര്‍ബന്ധിച്ചപ്പോഴാണ് പാര്‍വതി ‘കസബ’ എന്ന് എടുത്തു പറഞ്ഞത്.

സിനിമയില്‍ സ്ത്രീകളെ ലൈംഗിക ഉപകരണങ്ങളാക്കി മാറ്റുന്നുണ്ടോ എന്ന ചോദ്യത്തിന് മറുപടിയായായിരുന്നു മമ്മൂട്ടിയ്ക്കും, സിനിമയ്ക്കുമെതിരായ പാര്‍വതിയുടെ പ്രതികരണം.

“ഈ അടുത്തിറങ്ങിയ ചിത്രം, മേജര്‍ ഹിറ്റായിരുന്നോ എന്നറിയില്ല, നിങ്ങള്‍ക്കെല്ലാം അറിയാം ആ സിനിമയെക്കുറിച്ച്‌. ഞാന്‍ തന്നെ അത് പറയണമെന്നില്ല. നിര്‍ഭാഗ്യവശാല്‍ എനിക്ക് ആ സിനിമ കാണേണ്ടിവന്നു. ആ സിനിമയില്‍ പ്രവര്‍ത്തിച്ച എല്ലാ പ്രവര്‍ത്തകരെയും ബഹുമാനിച്ചുകൊണ്ട് ഞാന്‍ പറയുന്നു, പൂര്‍ണ നിരാശയാണ് ആ ചിത്രം എനിക്ക് സമ്മാനിച്ചത്. ഒരു മഹാനടന്‍ ഒരു സീനില്‍ സ്ത്രീകളോട് അപകീര്‍ത്തികരമായ ഡയലോഗുകള്‍ പറയുന്നു. ഒരുപാട് സിനിമകള്‍ ചെയ്ത, തന്‍റെ പ്രതിഭ തെളിയിച്ച ഒരു മഹാനടന്‍ ഒരു സീനില്‍ സ്ത്രീകളോട് അപകീര്‍ത്തികരമായ ഡയലോഗുകള്‍ പറയുന്നത് സങ്കടകരമാണ്. സിനിമ ജീവിതത്തെയും സമൂഹത്തെയും പ്രതിഫലിപ്പിക്കുന്നതാണെന്ന് പറയുന്ന ഒരുപാട് ജനങ്ങളുണ്ട്. അത് സത്യമാണ്. എന്നാല്‍ നമ്മള്‍ അതിനെ മഹത്വവത്കരിക്കുന്നുണ്ടോ ഇല്ലയോ എന്നിടത്താണ് അതിന്‍റെ അതിര്‍വരമ്പ് . ഒരു നായകന്‍ പറയുമ്പോള്‍ തീര്‍ച്ചയായും അതിനെ മഹത്വവത്കരിക്കുക തന്നെയാണ്. മറ്റ് പുരുഷന്മാര്‍ക്കും ഇതേ കാര്യം ചെയ്യാനുള്ള ലൈസന്‍സ് നല്‍കലാണ്.” പാര്‍വതി പ്രതികരിച്ചു.

 

എന്‍റെ ചിത്രങ്ങള്‍ കണ്ടു വളരുന്ന ഒരു പെണ്‍കുട്ടിക്കും ഈ ഒരു അവസ്ഥ ഉണ്ടാകാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. അത്തരം കാര്യങ്ങള്‍ എന്‍റെ സിനിമയില്‍ ഉണ്ടാകില്ലെന്ന് ഞാന്‍ ഉറപ്പുവരുത്തേണ്ടതാണെന്നും പാര്‍വതി വ്യക്തമാക്കി.

അതേസമയം ഒന്നുരണ്ട് അവാര്‍ഡ് കിട്ടിയപ്പോള്‍ തന്നെ ഇതാണ് സ്ഥിതിയെങ്കില്‍ എവിടെ ചെന്നെത്തിനില്‍ക്കുമെന്നാണ് മമ്മൂട്ടിയുടെ  ആരാധകര്‍ ചോദിക്കുന്നത്. സിനിമയെ  സിനിമയായി കാണാന്‍ തയ്യാറാവാതെ ‘ബുദ്ധിജീവി’ ചമഞ്ഞ് വിമര്‍ശനം നടത്തുന്നവര്‍ സിനിമാ ലോകത്തിന് തന്നെ അപമാനമാണെന്നും അവര്‍ തുറന്നടിച്ചു.

prp

Related posts

Leave a Reply

*