വാഹന ഉടമയും മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടറും തമ്മിലുള്ള തര്‍ക്കം മൊബൈലില്‍ പകര്‍ത്തി പ്രചരിപ്പിച്ചു; അന്വേഷണം

തിരുവനന്തപുരം : ഗതാഗത നിയം ലംഘനത്തിന്റെ പേരില്‍ വാഹന ഉടമയും മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടറും തമ്മില്‍ പൊലീസ് സ്റ്റേഷനില്‍ നടന്ന തര്‍ക്കം ക്യാമറയില്‍ ചിത്രീകരിച്ച്‌ പ്രചരിപ്പിച്ച സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷന്‍.

ചിറയിന്‍കീഴ് വലിയകട സ്വദേശി അജയകുമാര്‍ സമര്‍പ്പിച്ച പരാതിയിലാണ് നടപടി. ഗതാഗത നിയം ലംഘനത്തിന്റെ പേരില്‍ 12500 രൂപ പിഴ ഈടാക്കിയതുമായി ബന്ധപ്പെട്ട് വാഹന ഉടമയും മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടറും തമ്മില്‍ പൊലീസ് സ്റ്റേഷനില്‍ നടന്ന തര്‍ക്കം മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ ക്യാമറയില്‍ ചിത്രീകരിച്ച്‌ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയായിരുന്നു.

തന്നെ അപമാനിച്ചെന്ന് കാണിച്ച്‌ അജയകുമാര്‍ നല്‍കിയ പരാതിയിലാണ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ക്കെതിരെ ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ നേരിട്ട് അന്വേഷണം നടത്തണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക്ക് ഉത്തരവിട്ടത്. എന്‍ഫോഴ്സ്മെന്റ് വിഭാഗം എം വി ഐ നിധീഷിനെതിരെയാണ് പരാതി. അജയകുമാറിന്റെ ഉടമസ്ഥതയിലുള്ള പച്ചക്കറി കടയിലെ ഇതര സംസ്ഥാന തൊഴിലാളി ഓടിച്ച സ്കൂട്ടിക്കാണ് എം വി ഐ 10,000 രൂപ പിഴയിട്ടത്. അമിതമായ ഫീസടയ്ക്കാന്‍ കഴിയില്ലെന്നും കേസ് കോടതിയിലേക്ക് റഫര്‍ ചെയ്യണമെന്നും പരാതിക്കാരന്‍ ആവശ്യപ്പെട്ടപ്പോഴാണ് എം വി ഐ പരാതിക്കാരനോട് തട്ടിക്കയറിയത്. തുടര്‍ന്ന് ചിറയിന്‍കീഴ് പൊലീസ് സ്റ്റേഷനിലെ എസ് എച്ച്‌ ഒ യെ എം വി ഐ വിളിച്ചു വരുത്തി. പരാതിക്കാരനെ സ്റ്റേഷനില്‍ കൊണ്ടുപോയി 12500 രൂപ പിഴയടപ്പിച്ചു. ഈ രംഗങ്ങളാണ് എം വി ഐ തന്റെ ഔദ്യോഗിക ക്യാമറയില്‍ ചിത്രീകരിച്ച്‌ സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചത്.

ട്രാന്‍സ്പോര്‍ട്ട് കമ്മീഷണറും ആറ്റിങ്ങല്‍ ഡിവൈഎസ്പിയും കമ്മീഷനില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. എംവിഐയുമായി നടന്ന തര്‍ക്കമറിഞ്ഞാണ് പൊലീസ് ഇന്‍സ്പെക്ടര്‍ സ്ഥലത്തെത്തിയതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. വാഹന പരിശോധനയുടെ നിജസ്ഥിതി പൊതു ജനങ്ങളെ ബോധ്യപ്പെടുത്താന്‍ വേണ്ടിയാണ് വീഡിയോ ചിത്രീകരിക്കുന്നതെന്നും ഈ സംഭവത്തില്‍ വീഡിയോ ചിത്രീകരണം ഒഴിവാക്കാമായിരുന്നുവെന്നും ഡി വൈ എസ് പി അറിയിച്ചു. എന്നാല്‍ പരാതിക്കാരനെ തേജോവധം ചെയ്യാന്‍ എംവിഐ വീഡിയോ ചിത്രീകരിച്ച്‌ പ്രചരിപ്പിച്ചതിനെ കുറിച്ച്‌ ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ തന്റെ റിപ്പോര്‍ട്ടില്‍ നിശബ്ദത പാലിച്ചതായി കമ്മീഷന്‍ ഉത്തരവില്‍ പറഞ്ഞു. ഇത് അന്വേഷണത്തിന്റെ ഭാഗമാക്കാന്‍ കമ്മീഷന്‍ തീരുമാനിച്ചു. തുടര്‍ന്നാണ് ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ നേരിട്ട് അന്വേഷണം നടത്തി മേയ് 13 ന് മുമ്ബ് റിപ്പോര്‍ട്ട് ഹാജരാക്കാന്‍ ആവശ്യപ്പെട്ടത്.

prp

Leave a Reply

*