ജോധ്പുര്‍: ഇന്ത്യന്‍ വ്യോമസേനയുടെ പോര്‍വിമാനമായ മിഗ് 27 ഇനി ചരിത്രം. രാജസ്ഥാനിലെ ജോധ്പൂര്‍ വ്യോമതാവളത്തില്‍ വാട്ടര്‍സല്യൂട്ട് നല്‍കിയാണ് മിഗ് 27 യുദ്ധവിമാനങ്ങളെ യാത്രയാക്കിയത്. കാര്‍ഗില്‍ യുദ്ധകാലത്തില്‍ ശത്രുവിനെ വിറപ്പിച്ച മിഗ് 27 ഇന്ത്യന്‍ വ്യോമസേനയുടെ അഭിമാനമായ യുദ്ധവിമാനമായിരുന്നു. കാർഗിൽ യുദ്ധമാണ് മിഗ് 27 ന്‍റെ ശക്തി രാജ്യത്തിന് വെളിപ്പെടുത്തി തന്നത്. എന്നാൽ 35 വർഷം സേനയ്ക്ക് കരുത്തുപകർന്ന ശേഷം ഏഴു വിമാനങ്ങളടങ്ങുന്ന മിഗ് 27 ന്‍റെ അവസാന സ്ക്വാഡ്രണും ജോധ്പൂരിൽ സേവനം അവസാനിപ്പിച്ചിരിക്കുകയാണ്.പാർലമെന്‍റ് ആക്രമണത്തിനു ശേഷം നടന്ന സേനാവിന്യാസമായ ഓപ്പറേഷൻ പരാക്രമയിലും മിഗ് 27ന് സുപ്രധാന പങ്കുണ്ടായിരുന്നു. പൈലറ്റുമാരില്‍ നിന്ന് ബഹദൂര്‍ എന്ന വിളിപ്പേര് നേടിയിരുന്നു മിഗ് 27 യുദ്ധവിമാനം. റോക്കറ്റ്, ബോംബ്, മിസൈൽ എന്നിവ മിഗ് 27 വിമാനങ്ങൾക്ക് വഹിക്കാൻ ശേഷിയുണ്ട്. കാലപ്പഴക്കം മൂലം അപകടങ്ങൾ പതിവായതോടെയാണ് മിഗ് 27 ഒഴിവാക്കാൻ സേന തീരുമാനിച്ചത്.മാർച്ച് 31 ന് രാജസ്ഥാനിലെ സിരോഹിയിലും സെപ്റ്റംബർ നാലിന് ജോധ്പൂരിലും മിഗ് 27 തകർന്നു വീണിരുന്നു. ഇന്നത്തെ അവസാന പറക്കലോടെ രാജ്യത്ത് എവിടെയും ഇനി ഇത് ഉപയോഗിക്കില്ല. റഷ്യന്‍ നിര്‍മിത മിഗ് 27 ഇപ്പോള്‍ ഇന്ത്യ മാത്രമാണ് ഉപയോഗിക്കുന്നത്. ഈ വിമാനങ്ങള്‍ എന്തു ചെയ്യണം എന്ന കാര്യത്തില്‍ തീരുമാനമായില്ല.സൈനിക ഡിപ്പോയിലേക്ക് മാറ്റുകയോ മറ്റേതെങ്കിലും രാജ്യത്തിന് നല്‍കുകയോ ചെയ്യുമെന്നാണ് വ്യോമസേന വക്താവ് നേരത്തെ പറഞ്ഞത്. മുപ്പത് വര്‍ഷത്തോളം ഇന്ത്യന്‍ വ്യോമസേനയ്ക്ക് കരുത്തായ മിഗ് 27 ആണ് ഇതോടെ ഓര്‍മയാകുന്നത്. ട്വിറ്ററിൽ മിഗ് 27 ഹാഷ്‌ടാഗുകൾ ട്രെൻഡിങ് ആവുകയാണ്. വി മിസ് യൂ മിഗ് എന്ന ഹാഷ്‌ടാഗിൽ നിരവധി പേരാണ് മിഗിന് ആദരമർപ്പിച്ചിരിക്കുന്നത്.
courtsey content - news online