കൃത്രിമ ശ്വാസവുമായി ആശുപത്രിയില്‍വച്ച്‌ കല്യാണം; മണിക്കൂറുകള്‍ക്കുള്ളില്‍ വധു യാത്രയായി

ജീവന്‍ രക്ഷാ ഉപകരണങ്ങള്‍ പകര്‍ന്നുനല്‍കിയ ശ്വാസവുമായി ആശുപത്രിക്കിടയില്‍വച്ച്‌ കല്യാണം. ഡേവിഡിനായി വിവാഹവസ്ത്രങ്ങളണിഞ്ഞ് ആശുപത്രിക്കിടക്കയില്‍ ഹെയ്തര്‍ കാത്തിരുന്നു. പക്ഷെ ആ വലിയ മോഹം പൂവണിഞ്ഞ് പതിനെട്ടാം മണിക്കൂറില്‍ അവള്‍ യാത്രയായി.

അനിവാര്യമായ മരണമെത്തും മുമ്പ് മുപ്പത്തിയൊന്നുകാരിയായ ഹെതറിന് വേണ്ടി അവളെ ജീവനക്കാളേറെ പ്രണയിക്കുന്ന ഡേവിഡിനും ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും ചെയ്യാനാകുമായിരുന്ന ഒരേയൊരു കാര്യം അതുമാത്രമായിരുന്നു. അവളുടെ വിവാഹം. അവള്‍ സ്തനാര്‍ബുദത്തോട് പടവെട്ടി അന്ത്യനിമിഷങ്ങളെണ്ണി ലണ്ടനിലെ സെന്‍റ് ഫ്രാന്‍സിസ് ആശുപത്രിയിലായിരുന്നു.

2015 ല്‍ ഒരു ടെലിവിഷന്‍ പരിപാടിക്കിടയിലാണ് ഡേവിഡും ഹെയ്തറും കണ്ടുമുട്ടുന്നതും പ്രണയത്തിലാകുന്നതും. പ്രണയത്തിനൊടുവില്‍ 2016 ഡിസംബര്‍ 23-ന് അവളെ പ്രൊപ്പോസ് ചെയ്യാനിരുന്ന ഡേവിഡിനെ തേടിയെത്തിയത് ഞെട്ടിക്കുന്ന വാര്‍ത്തയായിരുന്നു. ഹെതറിന് സ്തനാര്‍ബുദം. പക്ഷെ ഇത് അറിഞ്ഞിട്ടും പിന്മാറാന്‍ ഡേവിഡ് ഒരുങ്ങിയില്ല. ഒടുവില്‍ മരണം ഉറപ്പായപ്പോഴും അവളെ വിവാഹം കഴിക്കാന്‍ തന്നെയായിരുന്നു ഡേവിഡിന്റെ തീരുമാനം.

അങ്ങനെ ഡിസംബര്‍ 30നു അവളെ വിവാഹം കഴിക്കാന്‍ തീരുമാനിച്ചു. പക്ഷേ അതുവരെ ആ ജീവന്‍ പിടിച്ചുനിര്‍ത്താനാകുമോ എന്ന കാര്യത്തില്‍ ഡോക്ടര്‍ സംശയം പ്രകടിപ്പിച്ചതോടെ ഡിസംബര്‍ 22 ന് അവര്‍ വിവാഹിതരായി. ആശുപത്രിയോട് ചേര്‍ന്നുള്ള ചാപ്പലിലാണ് വിവാഹം നടന്നത്.

ബന്ധുക്കളും സുഹൃത്തുക്കളും ഹെതറിനെ വിവാഹ വസ്ത്രങ്ങള്‍ അണിയിച്ചു, ആഭരണങ്ങള്‍ അണിയിച്ചു, മുടികൊഴിഞ്ഞ തലയില്‍ വിഗ് അണിയിച്ചു. അവളെ വധുവായി ഒരുക്കി.  ആസ്പത്രിക്കിടക്കയില്‍ കിടന്ന് അവള്‍ വിവാഹ പ്രതിജ്ഞ ചൊല്ലി, കേക്ക് മുറിച്ചു. സ്നേഹത്തോടെ ഡേവിഡിന്‍റെ മൂക്കില്‍ കേക്കിലെ ക്രീം പുരട്ടി. അവളേറെ ആഹ്ലാദിച്ച കുറച്ച്‌ നിമിഷങ്ങള്‍. ഒടുവില്‍ മരണത്തിലേക്ക്. വിവാഹം തീരുമാനിച്ച ഡിസംബര്‍ 30നായിരുന്നു ഹെതറിന്‍റെ സംസ്കാരചടങ്ങുകള്‍.

prp

Related posts

Leave a Reply

*