പാലക്കാട്: മനുഷ്യ മനഃസാക്ഷിയെ അഗാധ ദുഃഖത്തിലേക്കു തള്ളിവിട്ട അട്ടപ്പാടിയിലെ ആള്‍ക്കൂട്ടക്കൊലയ്ക്കു ഇന്നു ഒരു വര്‍ഷം. 2018 ഫെബ്രുവരി 22 നായിരുന്നു മോഷണക്കുറ്റം ആരോപിക്കപ്പെട്ട് ആദിവാസി യുവാവ് മുക്കാലി കടുകമണ്ണ ഊരിലെ മധു (27) ക്രൂരമായി മർദ്ദനമേറ്റ് മരണത്തിനു കീഴടങ്ങിയത്.
മോഷണക്കുറ്റം ആരോപിച്ച് മധുവിനെ ഒരു കൂട്ടർ ചേർന്ന് മർദ്ദിച്ചു. ഒടുവിൽ മർദ്ദിച്ചവർ തന്നെ പോലീസിനു കൈമാറുകയായിരുന്നു. എന്നാൽ പോലീസ് ആശുപത്രിയിലെത്തിക്കുമ്പോഴേക്കും മധുവിന്റെ മരണം സംഭവിച്ചിരുന്നു.
മാനസികാസ്വാസ്ഥ്യമുള്ള മധുവിന്റെ മരണം ലോകമാധ്യമങ്ങളില്‍ വരെ വാര്‍ത്തയായി. ആള്‍ക്കൂട്ടത്തിന്റെ മര്‍ദ്ദനമേറ്റതിനു പുറമെ പോലീസിന്റെയും മര്‍ദ്ദനമേറ്റതായി ആരോപണം ഇന്നും നിലനില്ക്കുന്നു. മധു മരിച്ചിട്ട് ഒരു വര്‍ഷം തികഞ്ഞിട്ടും ഇതുവരെ കേസിന്റെ വിചാരണ തുടങ്ങിയിട്ടില്ല.
കേസിലെ പ്രോസിക്യൂട്ടറെ നിയമിക്കാനുളള തീരുമാനം പ്രതിഫലത്തിന്റെ പേരില്‍ സര്‍ക്കാര്‍ റദ്ദാക്കിയതും മണ്ണാര്‍ക്കാട് എസ് സി എസ് ടി കോടതിയില്‍ സ്ഥിരം ജഡ്ജിയില്ലാത്തതുമാണ് പ്രധാന തിരിച്ചടിയായത്. കേസിന്റെ വിചാരണ തുടങ്ങാനിരിക്കെയാണ് സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറെ സര്‍ക്കാര്‍ മാറ്റിയത്. ഇതോടെ വിചാരണ വൈകുകയായിരുന്നു.