നിമിഷ പ്രിയയുടെ മോചനത്തിനായുള്ള ശ്രമങ്ങള്‍ ആരംഭിച്ചതായി എംഎ യൂസഫലി, ‘കേസ് വളരെ സങ്കീര്‍ണം’

മക്ക; വധശിക്ഷയ്ക്കു വിധിക്കപ്പെട്ട് യെമനിലെ ജയിലില്‍ കഴിയുന്ന മലയാളി നഴ്സ് നിമിഷ പ്രിയയുടെ മോചനത്തിനുള്ള ശ്രമങ്ങള്‍ ആരംഭിച്ചതായി ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എംഎ യൂസഫലി.

കേസ് വളരെ സങ്കീര്‍ണമായതിനാല്‍ ഫലപ്രദമായി ഇടപെടാന്‍ കഴിയുമോ എന്ന് പരിശോധിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

‘വിവരം അറിഞ്ഞതു മുതല്‍ അധികൃതരുമായി സംസാരിക്കാറുണ്ടായിരുന്നു. എല്ലാവരുടെയും ആവശ്യം അവര്‍ രക്ഷപ്പെട്ട് നാട്ടില്‍ തിരികെയെത്തണമെന്നാണ്. അതിനായി റമദാനില്‍ എല്ലാവരും പ്രാര്‍ഥിക്കണം. ഒട്ടേറെ പേര്‍ ഈ കാര്യത്തില്‍ ശ്രമം നടത്തുന്നുണ്ട്. ആരുടെയെങ്കിലും ശ്രമം വിജയിക്കട്ടെ എന്നാണ് പ്രാര്‍ഥന. തന്റെ ശ്രമം വിജയിച്ചാലേ കൂടുതലെന്തെങ്കിലും പറയാനാകൂ’- യൂസഫലി പറഞ്ഞു. റമസാിലെ ഇരുപത്തിയേഴാം രാവില്ഡ മക്ക ഹറാം പള്ളിയില്‍ പ്രാര്‍ത്ഥനയ്ക്കായി എത്തിയതായിരുന്നു യൂസഫലി.

മോചനത്തിനായുള്ള ദയാധനം സംബന്ധിച്ച്‌ കൊല്ലപ്പെട്ട തലാല്‍ മുഹമ്മദിന്റെ കുടുംബം തീരുമാനമെടുത്തിട്ടില്ലെന്ന് ഗോത്ര തലവന്‍ ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥരെ കഴിഞ്ഞ ദിവസം അറിയിച്ചു. ദയാധനം സംബന്ധിച്ച്‌ പുറത്തുവരുന്ന വാര്‍ത്തകള്‍ മോചന നടപടികള്‍ വൈകിപ്പിക്കാന്‍ കാരണമായേക്കുമെന്ന് എംബസി ജീവനക്കാര്‍ കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തെ അറിയിച്ചു. ദയാധനമായി കൊല്ലപ്പെട്ട തലാല്‍ മുഹമ്മദിന്റെ കുടുംബം ആവശ്യപ്പെടുന്നത് 50 ദശലക്ഷം യമന്‍ റിയാല്‍ ആണെന്ന് യമനീസ് ഉദ്യോഗസ്ഥര്‍ നേരത്തെ ജയിലില്‍ എത്തി നിമിഷ പ്രിയയെ അറിയിച്ചിരുന്നു. റംസാന്‍ കഴിയുന്നതിന് മുമ്ബ് തീരുമാനം അറിയിക്കണമെന്നും നിമിഷ പ്രിയയെ അറിയിച്ചിരുന്നു. എന്നാല്‍ റംസാന്‍ കഴിയുന്നതിന് മുമ്ബ് ദയാധനം സംബന്ധിച്ച ചര്‍ച്ചകള്‍ ആരംഭിക്കില്ലെന്നാണ് കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്.

യെമന്‍ പൗരന്‍ തലാല്‍ അബ്ദുമഹ്ദിയെ നിമിഷപ്രിയയും കൂട്ടുകാരിയും ചേര്‍ന്നു കൊലപ്പെടുത്തി മൃതദേഹം വീടിനുമുകളിലെ ജലസംഭരണിയില്‍ ഒളിപ്പിച്ചു എന്നതാണ് കേസ്. 2017 ജൂലൈ 25നാണ് തലാല്‍ കൊല്ലപ്പെടുന്നത്.യെമനില്‍ നഴ്സായി ജോലി ചെയ്യുന്നതിനിടെ സ്വന്തമായി ക്ലിനിക് തുടങ്ങാന്‍ സഹായ വാഗ്ദാനവുമായി വന്ന തലാല്‍ പാസ്പോര്‍ട്ട് പിടിച്ചെടുത്ത് നടത്തിയ ക്രൂര പീഡനമാണ് കൊലപാതകത്തിലേക്ക് നയിച്ചത് എന്നാണ് നിമിഷയുടെ വാദം.

യെമന്‍കാരിയായ സഹപ്രവര്‍ത്തക ഹനാന്റെയും മറ്റൊരു യുവാവിന്റെയും നിര്‍ദേശപ്രകാരം തലാലിന് അമിത ഡോസ് മരുന്നു കുത്തിവച്ചതു മരണത്തിന് ഇടയാക്കുകയായിരുന്നു. കീഴ്ക്കോടതിയാണ് നിമിഷയ്ക്കു വധശിക്ഷ വിധിച്ചത്.വധ ശിക്ഷയില്‍ ഇളവു ലഭിക്കണമെന്ന് ആവശ്യപ്പെട്ട് നിമിഷപ്രിയ നല്‍കിയ ഹര്‍ജി യമനിലെ അപ്പീല്‍ കോടതിയും തള്ളിയിരുന്നു.

prp

Leave a Reply

*