ആലപ്പുഴ : ജില്ലയില്‍ ഇന്ന് മുതല്‍ അതിതീവ്രമഴ ഉണ്ടാകുമെന്ന മുന്നറിയിപ്പ് നിലനില്‍ക്കുന്ന ആലപ്പുഴയുടെ താഴ്ന്ന പ്രദേശങ്ങളില്‍നിന്ന് വെള്ളംഇറങ്ങിതുടങ്ങിയില്ല. കഴിഞ്ഞ രണ്ടു ദിവസങ്ങളില്‍ പകല്‍ മഴ പെയ്തില്ലെങ്കിലും കിഴക്കന്‍വെള്ളത്തിന്റെ വരവ് കുറയാത്തതിനാല്‍ കുട്ടനാട്, അപ്പര്‍കുട്ടനാട്, കുട്ടനാട് മേഖലയില്‍ വെള്ളം അതേനിലയില്‍ തുടരുകയാണ്. ഈ മേഖലയില്‍ നിന്ന് എന്‍ഡിആര്‍എഫും അഗ്നിരക്ഷാസേനയും ജനങ്ങളെ ഒഴുപ്പിച്ച് അമ്ബലപ്പുഴ, ചങ്ങനാശേരി താലൂക്കിലെ കേന്ദ്രങ്ങളിലേക്ക് എത്തിക്കുന്നത് തുടരുകയാണ്. ഇന്ന് ഓറഞ്ചും നാളെ യെല്ലോവുമാണ് മുന്നറിയിപ്പായി ജില്ലയില്‍ പ്രഖ്യാപിച്ചിരിക്കുന്നത്.
റോഡ് ഗതാഗതം തടസപ്പെട്ടതോടെ നെടുമുടി കേന്ദ്രീകരിച്ച് ജലഗതാഗതവകുപ്പ് കൂടുതല്‍ ബോട്ട് സര്‍വീസ് ആരംഭിച്ചു. ആലപ്പുഴ – ചങ്ങനാശ്ശേരി എ.സി. റോഡില്‍ ഒന്നാംകരയ്ക്ക് കിഴക്കോട്ട് ഗതാഗതം പൂര്‍ണമായും തടസപ്പെട്ടിരിക്കുകയാണ്. ഇതുമൂലം പുളിങ്കുന്ന്, രാമങ്കരി, വെളിയനാട് പഞ്ചായത്ത് നിവാസികള്‍ക്ക് ചങ്ങനാശേരി ഭാഗത്തേക്ക് പോകാന്‍ ബോട്ടുകള്‍ മാത്രമാണ് ആശ്രയം. അപ്പര്‍കുട്ടനാട്, കുട്ടനാട് മേഖലയിലെ ഗ്രാമീണറോഡുകളും ഇടറോഡുകളും വെള്ളത്തില്‍ മുങ്ങി. എ.സി റോഡില്‍ ആറിടത്താണ് വെള്ളംനിറഞ്ഞത്. പള്ളാത്തുരുത്തി, നെടുമുടി, കാവാലം, നെടുമ്ബ്രം, തലവടി, മുട്ടാര്‍, എടത്വ, വീയപുരം, പള്ളിപ്പാട് എന്നിവിടങ്ങളിലും വെള്ളം ഇറങ്ങിയിട്ടില്ല.
വെള്ളം കടലിലേക്ക് ഒഴുക്കുന്നതിന്റെ ഭാഗമായി തോട്ടപ്പള്ളി സ്പില്‍വേയുടെ 39 ഷട്ടര്‍ തുറന്നു. നിലവില്‍ കടലാക്രമണ ഭീഷണിയില്ലെങ്കിലും വരും ദിവസങ്ങളില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റു വീശുന്നതിനാല്‍ 20 മുതല്‍ 22 വരെ മത്സ്യബന്ധനം നിരോധിച്ചിരിക്കുകയാണ്. ജലനിരപ്പ് ക്രമാതീതമായി ഉയരാത്ത സാഹചര്യത്തില്‍ ഒഴിപ്പിക്കല്‍ നടപടികള്‍ ഇന്നലെ ഉണ്ടായില്ല. അടിയന്തര സാഹചര്യം നേരിടാന്‍ മത്സ്യത്തൊഴിലാളി സേന മങ്കൊമ്ബിലും കൈനകരിയിലും ക്യാമ്ബ് ചെയ്യുന്നുണ്ട്.

