കോഴിയിറച്ചിവില മറ്റു കടകളിലേതിനേക്കാള്‍ കുറവ്; തുലാസ് റിമോട്ട് ഉപയോഗിച്ച്‌ നിയന്ത്രിച്ച്‌ തട്ടിപ്പ്, അറസ്റ്റില്‍

മലപ്പുറം: ഇറച്ചിക്കടയില്‍ തുലാസ് റിമോട്ട് ഉപയോഗിച്ച്‌ തട്ടിപ്പ് നടത്തിയ വ്യാപാരി അറസ്റ്റില്‍. എടപ്പാള്‍ വട്ടംകുളം സ്വദേശിയും ചങ്ങരംകുളം നരണിപ്പുഴ റോഡിലെ എം.എസ്.ചിക്കന്‍ സ്റ്റാള്‍ ഉടമയുമായ അഫ്സലാ (31)ണ് പിടിയിലായത്. മറ്റു കടകളിലേതിനേക്കാള്‍ കോഴിയിറച്ചിവില കുറവ് വന്നതിനെ തുടര്‍ന്നുണ്ടായ സംശയത്തില്‍ നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് പുറത്തുവന്നത്.

തുലാസിനെ റിമോട്ട് ഉപയോഗിച്ച്‌ നിയന്ത്രിച്ചാണ് തട്ടിപ്പ് നടത്തിയത്. തൂക്കത്തില്‍ കൃത്രിമം കാണിക്കാനുപയോഗിച്ച റിമോട്ട് കണ്‍ട്രോളും ഇലക്‌ട്രോണിക് തുലാസുമടക്കം കടക്കാരനെ അറസ്റ്റ് ചെയ്തത്. വിലക്കുറവിന്റെ ആകര്‍ഷണത്തില്‍പ്പെട്ട് ഇവിടേക്ക് വലിയ തോതില്‍ ആളുകളെത്തിത്തുടങ്ങിയതോടെ മറ്റു കടക്കാരെല്ലാം നഷ്ടത്തിലായി.

പെരുന്നാള്‍ കാലത്തടക്കം മറ്റുകടകളില്‍നിന്ന് വ്യത്യസ്തമായി കോഴിയിറച്ചി കിലോയ്ക്ക് പത്തും ഇരുപതും രൂപ വിലക്കുറവെന്ന് ബോര്‍ഡെഴുതി വെച്ചായിരുന്നു തട്ടിപ്പ് നടത്തിയത്. മറ്റു കടകളില്‍ കച്ചവടം കുറഞ്ഞതോടെ നിരന്തര അന്വേഷണത്തിനൊടുവില്‍ കള്ളത്തരം കൈയോടെ പിടികൂടുകയായിരുന്നു.

തുലാസില്‍ കോഴിയിറച്ചി വെക്കുമ്ബോള്‍ ഒരുകിലോ ആകുംമുന്‍പുതന്നെ സ്‌ക്രീനില്‍ ഒരു കിലോയെന്നു തെളിയും. റിമോട്ട് ഉപയോഗിച്ച്‌ തുലാസ് നിയന്ത്രിച്ചാണ് ഇത് ചെയ്തത്. തുലാസ് സീല്‍ ചെയ്തിട്ടില്ലെന്നും പൊലീസ് കണ്ടെത്തി.

വഞ്ചന, അളവുതൂക്കവെട്ടിപ്പ് എന്നീ വകുപ്പുകള്‍ പ്രകാരം കേസെടുത്ത പ്രതിയെ പൊന്നാനി കോടതിയില്‍ ഹാജരാക്കി. ഇന്‍സ്പെക്ടര്‍ ബഷീര്‍ ചിറക്കലിന്റെ നേതൃത്തിലാണ് പ്രതിയെ പിടികൂടിയത്. എസ്.ഐ.മാരായ വിജയന്‍, രാജേന്ദ്രന്‍, ഖാലിദ് എന്നിവര്‍ അന്വേഷണ സംഘത്തിലുണ്ട്.

prp

Leave a Reply

*