അയല്‍ക്കാര്‍ പോലും തിരിഞ്ഞു നോക്കാതെ കിരണിന്റെ വീട്; അടച്ചുപൂട്ടി അകത്തിരിക്കുന്ന അമ്മ

ശാസ്താംകോട്ട: വിസ്മയ ജീവനൊടുക്കിയ കേസില്‍ ഭര്‍ത്താവ് കിരണ്‍ കുമാറിന് പത്ത് വര്‍ഷം തടവ് ശിക്ഷ വിധി വരുമ്ബോള്‍ വിസ്മയയുടെ ജീവന്‍ പിടഞ്ഞ വീട് അടഞ്ഞ് തന്നെ.

പോരുവഴി ശാസ്താംനടയിലെ കിരണിന്റെ വീട് വലിയ മാധ്യമ ശ്രദ്ധ ആകര്‍ഷിച്ച ഒന്നായിരുന്നു. എന്നാല്‍ വിധി വന്നതിനു ശേഷവും അവിടെ ആളും ആരവവും ഒന്നും തന്നെയില്ല. രാവിലെ അച്ഛനോടൊപ്പമാണ് ഇന്നലെ കിരണ്‍ കോടതിയിലേക്ക് പോയത്. അമ്മ ചന്ദ്രിക മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ഗേറ്റും കതകുകളും അടച്ചിട്ട നിലയിലായിരുന്നു. വിധി വന്ന ശേഷം ആ അമ്മയെ കാണാന്‍ പോലും ബന്ധുക്കളോ അയല്‍ക്കാരോ അവിടേക്ക് വന്നില്ല.

വിധി വന്നതോടെ കിരണ്‍ പൊലീസ് കസ്റ്റഡിയിലായി. അതേസമയം, വിസ്മയ ജീവനൊടുക്കിയ കേസില്‍ കിരണിനെ കുറ്റക്കാരനാണെന്നു കണ്ടെത്തിയ കോടതി വിധി പ്രതീക്ഷിച്ചതല്ലെന്ന് കിരണിന്റെ അച്ഛന്‍ സദാശിവന്‍പിള്ള പറഞ്ഞു. ഉപരി കോടതികളെ ഉള്‍പ്പെടെ സമീപിച്ച്‌ നിയമനടപടികളുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം വ്യക്തമാക്കി.

മാതാപിതാക്കളുടെ പ്രതികരണം അറിയാനായി മാധ്യമസംഘം പുറത്ത് കാത്തുനിന്നിരുന്നു. എന്നാല്‍ നാട്ടുകാര്‍ക്കിടയില്‍ സമ്മിശ്ര പ്രതികരണമാണ് ഉണ്ടായത്. സുപ്രീംകോടതി ജാമ്യം അനുവദിച്ചതിനെ തുടര്‍ന്നു കഴിഞ്ഞ മൂന്നു മാസമായി കിരണ്‍ ശാസ്താംനടയിലെ വീട്ടിലാണുണ്ടായിരുന്നത്. വീട്ടില്‍ തന്നെയായിരുന്നു എപ്പോഴും. ക്ഷേത്രങ്ങളിലും കോടതിയിലും പോകാന്‍ വേണ്ടി മാത്രമാണ് കിരണിനെ പുറത്ത് കണ്ടിരുന്നതെന്നു നാട്ടുകാര്‍ പറഞ്ഞു.

യാതൊരു ഭാവവ്യത്യാസവും ഇല്ലാതെയാണ് പ്രതി കോടതി മുറിയില്‍ നിന്നത്. വിസ്മയയുടെ ഭര്‍ത്താവ് കിരണ്‍ കുമാര്‍ ആരുമായും അധികം സഹകരണം ഇല്ലാത്ത ആളായിരുന്നെന്ന് നാട്ടുകാര്‍. വളരെ സാധാരണ സാഹചര്യത്തില്‍ നിന്നും വളര്‍ന്ന് വന്ന കിരണ്‍ അമ്മയുടെ നാടായ ശാസ്താംനടയില്‍ താമസമാക്കിയത് വിവാഹത്തിന് ശേഷമായിരുന്നു.

നാല് മാസത്തോളം നീണ്ട വിചാരണയ്ക്ക് ശേഷമാണ് ഏറെ ചര്‍ച്ചയായ കേസില്‍ വിധി വരുന്നത്. 2021 ജൂണ്‍ 21 നാണ് കിരണിന്റെ വീട്ടില്‍ വിസ്മയയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഈ വര്‍ഷം ജനുവരി പത്തിനാണ് കേസിന്റെ വിചാരണ ആരംഭിച്ചത്. ഇതിനിടെ വകുപ്പ് തല അന്വേഷണത്തില്‍ കിരണ്‍ കുമാറിനെ മോട്ടോര്‍ വാഹന വകുപ്പിലെ ജോലിയില്‍ നിന്നും പിരിച്ചു വിടുകയും ചെയ്തിരുന്നു.2020 മെയ് 30 നാണ് ബിഎഎംഎസ് വിദ്യാര്‍ത്ഥിനിയായ വിസ്മയ കിരണ്‍ കുമാറിനെ വിവാഹം ചെയ്തത്. സ്ത്രീധനമായി കൂടുതല്‍ സ്വര്‍ണം ആവശ്യപ്പെട്ടും വിസ്മയയുടെ വീട്ടുകാര്‍ നല്‍കിയ കാറില്‍ തൃപ്തനല്ലാത്തിനാലും വിസ്മയയെ നിരന്തരം മാനസികമായും ശാരീരികമായി കിരണ്‍ കുമാര്‍ പീഡിപ്പിച്ചിരുന്നെന്ന് അന്വേഷണത്തില്‍ വ്യക്തമായിരുന്നു. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ജി മോഹന്‍രാജും പ്രതി ഭാഗത്തിന് വേണ്ടി അഭിഭാഷകന്‍ പ്രതാപ ചന്ദ്രന്‍ പിള്ളയുമാണ് കോടതിയില്‍ ഹാജരായത്.

അതേസമയം വിസ്മയ കേസില്‍ പ്രതി കിരണ്‍ കുമാര്‍ തന്‍ തെറ്റ് ചെയ്തിട്ടില്ലെന്ന് കോടതിയില്‍ ആവര്‍ത്തിച്ച്‌ പറഞ്ഞു. വിസ്മയയുടേത് ആത്മഹത്യ ആണെന്നും താന്‍ നിരപരാധി ആണെന്നുമാണ് കിരണ്‍ കോടതിയില്‍ പറഞ്ഞത്. ഇന്ന് കോടതി ശിക്ഷ വിധിക്കാനിരിക്കെയാണ് കിരണ്‍ കോടതിയില്‍ ഇങ്ങനെ പറഞ്ഞത്. വിധി പുറപ്പെടുവിക്കുന്നതിന് മുമ്ബ് എന്തെങ്കിലും പറയാനുണ്ടോയെന്ന് കോടതി ചോദിച്ചപ്പോഴായിരുന്നു കിരണിന്‍റെ പ്രതികരണം. വിസ്മയുടേത് ആത്മഹത്യയെന്നും ശിക്ഷയില്‍ ഇളവ് വേണമെന്നും കിരണ്‍ ആവശ്യപ്പെട്ടു. താന്‍ കുറ്റം ചെയ്തിട്ടില്ല, നിരപരാധിയാണ്, അച്ഛന് സുഖമില്ല, കുടുംബത്തിന്റെ ചുമതല തനിക്കാണെന്നും കിരണ്‍ കോടതിയെ അറിയിച്ചു. എന്നാല്‍, പ്രതിയോട് അനുകമ്ബ പാടില്ലെന്നായിരുന്നു പ്രോസിക്യൂഷന്‍ വാദം. വിധി സമൂഹത്തിന് സന്ദേശമാകണം. കേസ് വ്യക്തിക്കെതിരെ അല്ല, കോടതി വിധി സമൂഹത്തിന് സന്ദേശമാകണമെന്ന് പ്രോസിക്യൂഷന്‍ പറഞ്ഞു. പ്രത്യേക സാഹചര്യത്തില്‍ ആത്മഹത്യ കൊലപാതകമായി കണക്കാമെന്നും പ്രോസിക്യൂഷന്‍ കൂട്ടിച്ചേര്‍ത്തു.

വിസ്മയയുടെ ആത്മഹത്യ കേസില്‍ ഭര്‍ത്താവ് കിരണ്‍ കുമാര്‍ മാത്രമാണ് പ്രതി. ഭര്‍തൃ പീഡനത്തെ തുടര്‍ന്നാണ് വിസ്മയ ഭര്‍തൃ വീട്ടില്‍ തന്നെ തൂങ്ങിമരിച്ചത്. ഭര്‍ത്താവിന്റെ പീഡനം കാരണമാണ് വിസ്മയ ആത്മഹത്യ ചെയ്തതെന്ന് തുടക്കം മുതല്‍ ബന്ധുക്കള്‍ ആരോപിച്ചിരുന്നു. തുടര്‍ന്നാണ് പൊലീസ് കേസെടുത്തത്. ആയുര്‍വേദ മെഡിക്കല്‍ വിദ്യാര്‍ഥിയായിരുന്നു വിസ്മയ.

അന്വേഷണത്തിനൊടുവില്‍ 2021 ജൂണ്‍ 21 ന് ആണ് വിസ്മയയുടെ ഭര്‍ത്താവ് കിരണ്‍ കുമാര്‍ അറസ്റ്റിലായത്. കേരളം മുഴുവന്‍ , മലയാളികള്‍ മുഴുവന്‍ ഏറ്റെടുത്ത ആ മരണ വാര്‍ത്ത വലിയ കോളിളക്കം സൃഷ്ടിച്ചു. പെണ്‍മക്കള്‍ എല്ലാം എന്റെ സ്വന്തം മക്കളാണെന്ന് പറഞ്ഞ് ​ഗവര്‍ണര്‍ തന്നെ നേരിട്ട് വിസ്മയയുടെ വീട്ടിലെത്തി. പിന്നീട് സ്ത്രീധനത്തിനെതിരെ ഉപവാസ സമരം നടത്തി. തുടര്‍ന്ന് മന്ത്രിമാര്‍ അടക്കം വിസ്മയയുടെ വീട്ടിലെത്തി.

അറസ്റ്റിലായതിനെ തുടര്‍ന്ന് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോ​ഗസ്ഥനായിരുന്ന കിരണ്‍ കുമാറിനെ ജോലിയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു. പിന്നീട് 2021 ഓഗസ്റ്റ് 6ന് കിരണ്‍കുമാറിനെ സര്‍വീസില്‍ നിന്നു തന്നെ പിരിച്ചു വിട്ടു സര്‍ക്കാര്‍. ഇതിനിടെ വിസ്മയയുടെ മരണം അന്വേഷിക്കാനുള്ള ചുമതല ദക്ഷിണാമേഖലാ ഐജി ഹര്‍ഷിത അട്ടല്ലൂരിക്ക് കൈമാറി.

2021 ജൂണ്‍ 25ന് വിസ്മയയുടേത് തൂങ്ങിമരണമെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് വന്നു. ജൂണ്‍ 28ന് പൊലീസ് തെളിവെടുപ്പ് തുടങ്ങി. ജൂണ്‍ 29
കിരണിന്‍റെ വീട്ടില്‍ ഡമ്മി പരീക്ഷണം. ഇതിനിടയില്‍ കിരണ്‍ കുമാര്‍ ജാമ്യത്തിനായി ശ്രമം തുടങ്ങി. 2021 ജൂലൈ 6 കിരണിന് ജില്ലാ സെഷന്‍സ് കോടതി ജാമ്യം നിഷേധിച്ചു

2021 സെപ്റ്റംബര്‍ 10ന് വിസ്മയ കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു. പ്രേരണ മൂലമുളള ആത്മഹത്യയെന്ന് വ്യക്തമാക്കിയുള്ള കുറ്റപത്രം ആയിരുന്നു പൊലീസ് സമര്‍പ്പിച്ചത്. കുറ്റപത്രത്തില്‍ ഡിജിറ്റല്‍ തെളിവുകള്‍ ഉള്‍പ്പെടെ 2419 പേജുകള്‍ ഉള്ളതാണ്. വാട്സ് ആപ് സന്ദേശങ്ങളും കിരണും വിസ്മയയുമായുള്ള സംഭാഷണവും വിസ്മയ രക്ഷിതാക്കളോട് കിരണിന്റെ ക്രൂരത പറയുന്നതും അങ്ങനെ ഫോണ്‍ വിളികളും ശബ്ദ റെക്കോര്‍ഡുകളും ഡിജിറ്റല്‍ തെളിവുകളായി .

വിസ്മയയെ വിവാഹത്തിന് ശേഷം അഞ്ച് തവണ മര്‍ദ്ദിച്ചിരുവെന്നാണ് കിരണിന്റെ മൊഴി ലഭിച്ചു. മരിച്ച ദിവസം മര്‍ദ്ദനമുണ്ടായിട്ടില്ലെന്നും കിരണ്‍ മൊഴി നല്‍കി. മദ്യപിച്ചാല്‍ കിരണ്‍ കുമാറിന്റെ സ്വഭാവത്തിനുണ്ടാകുന്ന മാറ്റത്തെ കുറിച്ച്‌ പൊലീസ് മനശാസ്ത്രജ്ഞരുടെ അഭിപ്രായം തേടി. വിസ്മയുടെ സുഹൃത്തുക്കളുടേയും ചില ബന്ധുക്കളുടേയും രഹസ്യമൊഴിയും അന്വേഷണ സംഘം രേഖപ്പെടുത്തി.

100 പവന്‍ സ്വര്‍ണവും ഒന്നേ കാല്‍ ഏക്കര്‍ ഭൂമിയും ഒപ്പം 10 ലക്ഷം രൂപ വിലവരുന്ന കാറും മകള്‍ക്കൊപ്പം സ്ത്രീധനമായി നല്‍കിയാണ് വിസ്മയയെ കിരണ്‍കുമാറിന് വിവാഹം ചെയ്ത് നല്‍കിയത്. എന്നാല്‍ വിവാഹം കഴിഞ്ഞതോടെയാണ് കിരണിന്റെ യഥാര്‍ത്ഥ മുഖം പുറത്തുവന്നതെന്ന് കുടുംബം പറയുന്നു. സ്ത്രീധനമായി നല്‍കിയ കാറിന്റെ പേരിലാണ് പീഡനം തുടങ്ങിയതെന്നും കുടുബാംഗങ്ങള്‍ പറയുന്നു. ഏറ്റവും ഒടുവിലായി പുറത്ത് വന്ന ശബ്ദ രേഖ ഉണ്ട്. തനിക്ക് ഇഷ്ടപ്പെട്ടാത്ത കാറാണ് വിസ്മമയയുടെ വീട്ടുകാര്‍ നല്‍കിയതെന്ന് കുറ്റപ്പെടുത്തിയുളള ഫോണ്‍ സംഭാഷണമാണ് പുറത്ത് വന്നത്. ഹോണ്ട സിറ്റി കാറാണ് തനിക്ക് വേണ്ടിയിരുന്നതെന്ന് കിരണ്‍കുമാര്‍ തന്നെ പറയുന്നുണ്ട്.

വാങ്ങി നല്‍കിയ കാറിന് പത്തു ലക്ഷം രൂപ മൂല്യമില്ലെന്നു പറഞ്ഞായിരുന്നു കിരണിന്‍റെ പീഡനം. ഈ വര്‍ഷം ജനുവരിയില്‍ മദ്യപിച്ച്‌ പാതിരാത്രിയില്‍ നിലമേലിലെ വിസ്മയയുടെ വീട്ടില്‍ എത്തിയ കിരണ്‍ ഇക്കാര്യം പറഞ്ഞ് വിസ്മയയെയും സഹോദരന്‍ വിജിത്തിനെയും മര്‍ദിക്കുകയും ചെയ്തു.

വിവാഹം കഴിഞ്ഞ ഘട്ടം മുതല്‍ തുടങ്ങിയ മര്‍ദനത്തെ കുറിച്ചുളള വിവരം ആദ്യമാദ്യം വിസ്മയ വീട്ടുകാരില്‍ നിന്ന് മറച്ചുവച്ചിരുന്നു. പിന്നീട് ഗതികെട്ടാണ് വീട്ടില്‍ കാര്യങ്ങള്‍ അറിയിച്ചത്. കിരണിന്റെ വീട്ടില്‍ നിര്‍ത്തിയാല്‍ തന്നെ ഇനി കാണില്ലെന്ന് പൊട്ടി കരഞ്ഞ് പറയുന്ന ശബ്ദരേഖയും കഴിഞ്ഞ ദിവസം പുറത്തുവന്നു. പീഡനം സഹിക്കവയ്യാതെ സ്വന്തം വീട്ടിലേക്ക് പോയ വിസ്മയയെ കോളജില്‍ നിന്നുമാണ് വീണ്ടും കിരണ്‍ കൂട്ടിക്കൊണ്ട് പോയത്. ശേഷമാണ് ആത്മഹത്യ നടന്നത്.

2022 ജനുവരി 10ന് കേസിന്റെ വിചാരണ കൊല്ലം കോടതിയില്‍ തുടങ്ങി. 2022 മാര്‍ച്ച്‌ 2ന് കിരണിന് സുപ്രീംകോടതി ജാമ്യം അനുവദിച്ചു. 2022 മേയ് 17 കേസില്‍ വാദം പൂര്‍ത്തിയായി. തുടര്‍ന്നാണ് ഇന്നലെ കിരണ്‍ കുറ്റക്കാരനെന്ന് കോടതി വിധിച്ചത്.

prp

Leave a Reply

*