പൗരത്വബില്‍ കേരളത്തില്‍ നടപ്പാക്കുകയില്ല എന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞപ്പോള്‍ സ്വഭാവികമായ ചില ചോദ്യങ്ങള്‍ ഉയര്‍ന്നു. ഒരു സംസ്ഥാന സര്‍ക്കാരിന് അങ്ങനെ ചെയ്യാനാവുമോ? ചെയ്താല്‍ എന്തായിരിക്കും ഫലം? മുഖ്യമന്ത്രിയുടെ മറുപടി, പ്രയോഗത്തില്‍ അറിയാം എന്നായിരുന്നു. എന്നുവെച്ചാല്‍ തികച്ചും അസാധാരണമായ ഒരു നടപടിയിലേക്കാണ് സംസ്ഥാനസര്‍ക്കാര്‍ നീങ്ങുന്നത് എന്ന ബോധ്യമുണ്ട് എന്നര്‍ത്ഥം. അത്തരം ഒരു സാഹചര്യം രാജ്യത്തുണ്ടായിരിക്കുന്നു. ജനങ്ങള്‍ക്കെന്നപോലെ അവരുണ്ടാക്കിയ പ്രാദേശിക സര്‍ക്കാരുകള്‍ക്കും സഹനത്തിന് ഒരു പരിധിയുണ്ട്. ദേശീയ സ്വാതന്ത്ര്യസമരം ഉയര്‍ത്തിയ മൂല്യങ്ങളും ഭരണഘടനയും അട്ടിമറിച്ച് രാജ്യത്ത് കലാപത്തിന് തിരികൊളുത്തുമ്പോള്‍ അടങ്ങിയിരിക്കുക സാധ്യമല്ല.
ഈ സന്ദര്‍ഭത്തില്‍ സി.പി.ഐ.എം നിരന്തരം എതിര്‍ക്കുന്ന യു.എ.പി.എ. കേരളത്തില്‍ പ്രയോഗിക്കുന്നുണ്ടല്ലോ എന്ന ചോദ്യം ഉന്നയിക്കപ്പെടുന്നുണ്ട്. യു.എ.പി.എ. മാത്രമല്ല; 1957 മുതലുള്ള കണക്കെടുത്താല്‍ തങ്ങള്‍ക്ക് എതിര്‍പ്പുള്ള നിരവധി കരിനിയമങ്ങളും മാരകമായ സാമ്പത്തികനീക്കങ്ങളും നടപ്പാക്കാര്‍ ഇടതു സര്‍ക്കാരുകള്‍ നിര്‍ബന്ധിതമായിട്ടുണ്ട്. ജനവിരുദ്ധമായ പല നിയമങ്ങളും നടപ്പാക്കേണ്ടി വരും എന്ന ധാരണയോടെത്തന്നെയാണ് കമ്യൂണിസ്റ്റ് പാര്‍ടി പാര്‍ലിമെന്ററി പ്രവര്‍ത്തനത്തില്‍ പങ്കെടുക്കാനാരംഭിച്ചത്. സാമ്രാജ്യത്തവുമായി സഹകരിക്കുന്ന, ഫ്യൂഡല്‍ അവശിഷ്ടങ്ങളുമായി സന്ധിചെയ്യുന്ന ഒരു മുതലാളിത്ത ഭരണവ്യവസ്ഥക്കു കീഴില്‍ പ്രാദേശിക സര്‍ക്കാരുകളില്‍ പ്രവര്‍ത്തിക്കുമ്പോള്‍ ജനങ്ങള്‍ക്കുണ്ടാവുന്ന ആഘാതത്തിന്റെ കനം പരമാവധി കുറക്കുക എന്ന കാര്യമാണ് കമ്യൂണിസ്റ്റുകാര്‍ ആഗ്രഹിച്ചത്.പിന്നീട് നീണ്ടകാലത്തെ അനുഭവത്തിന്റെ വെളിച്ചത്തില്‍ പാര്‍ലിമെന്റ് സംവിധാനത്തെ ചില തലങ്ങളില്‍ ജനക്ഷേമകരമായി ഉപയോഗിക്കാന്‍ കഴിയും എന്നും പാര്‍ടി കണ്ടെത്തി.
പക്ഷേ ഭരണഘടനാ മൂല്യങ്ങളെ അട്ടിമറിച്ച്, ജനങ്ങളെ മതപരമായി വിഭജിച്ച് അരാജകത്വത്തിലേക്കും അരക്ഷിതാവസ്ഥയിലേക്കും വലിച്ചെറിയുമ്പോള്‍ നോക്കി നില്‍ക്കാനാവില്ല. പാര്‍ലിമെന്റിലെ ഭൂരിപക്ഷത്തിന്റെ ഹുങ്കിലാണ് ഇങ്ങനെ ഭരണഘടനയെ ലംഘിക്കുന്നത് എങ്കില്‍, സംസ്ഥാനത്തെ ജനങ്ങളുടെ സമ്മതിയുടെ ബലത്തില്‍ ആ നീക്കത്തെ എതിര്‍ക്കാനും കഴിയും. എന്തായാലും ഇന്ത്യയുടെ പാര്‍ലിമെന്ററി ജനാധിപത്യത്തിന്റെ ചരിത്രത്തില്‍ ഒരു പുതിയ അധ്യായമാണ് രചിക്കപ്പെടാന്‍ പോകുന്നത്.
courtsey content - news online