തിരുവനന്തപുരം: മഞ്ഞിന്റെ കുളിരോടെ ആരംഭിക്കുന്ന പുലരികളായിരുന്നു ജനുവരിയിലെ പതിവു കാഴ്ചയെങ്കിൽ ഇത്തവണ അൽപം വ്യത്യസ്തമാണ് കാര്യങ്ങൾ. വേനലെത്തും മുൻപു തന്നെ ദക്ഷിണേന്ത്യയിൽ വരുംദിവസങ്ങളിൽ ചൂട് കൂടുമെന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കിക്കഴിഞ്ഞു. കഴിഞ്ഞ ശൈത്യകാലത്ത് മൂന്നാർ അടക്കമുള്ള കേരളത്തിന്റെ മലയോര മേഖലകളിലെല്ലാം ശക്തമായ മഞ്ഞു വീഴ്ചയുണ്ടായിരുന്നു. എന്നാൽ ഇത്തവണ തണുപ്പു കുറയുമെന്നും കാലാവസ്ഥാ വിദഗ്ധർ പറയുന്നു.
അതേസമയം, ജനുവരി, ഫെബ്രുവരി മാസങ്ങളിലെ ചൂടിനെ പേടിക്കേണ്ട കാര്യമില്ലെന്നും സൂര്യാഘാതം പോലുള്ള ആരോഗ്യപ്രശ്നങ്ങൾക്ക് സാധ്യതയില്ലെന്നും ദുരന്തനിവാരണ അഥോറിറ്റി ഉദ്യോഗസ്ഥർ വ്യക്തമാക്കി. കാലാവസ്ഥാ വ്യതിയാനം മൂലം കഴിഞ്ഞ ദിവസങ്ങളിൽ ആലപ്പുഴ, പുനലൂർ തുടങ്ങിയ പ്രദേശങ്ങളിൽ ഇന്ത്യയിലെ തന്നെ റെക്കോർഡ് ചൂടാണ് അനുഭവപ്പെട്ടത്. സാധാരണയേക്കാൾ 16 ശതമാനം അധികം. വ്യാഴാഴ്ച 35.6 ഡിഗ്രി ചൂടാണ് ആലപ്പുഴയിൽ രേഖപ്പെടുത്തിയത്. അന്ന് ഏറ്റവും കുറവു ചൂട് ഹരിയാനയിയിരുന്നു- 1.3 ഡിഗ്രി. ശനിയാഴ്ചയായപ്പോൾ പുനലൂരിൽ ആലപ്പുഴയിലെ കാലാവസ്ഥയും മറികടന്ന് 36.2 ഡിഗ്രി വരെയായി.
എന്നാൽ, തെക്കൻ കേരളത്തിലും കന്യാകുമാരി തീരങ്ങളിലും വൈകുന്നേരങ്ങളിൽ മഴയുണ്ടാകുന്നതു രാത്രികാലങ്ങളിൽ ചൂട് കുറയാൻ കാരണമാകുന്നുണ്ട്. ശനിയാഴ്ച വൈകിട്ട് തിരുവനന്തപുരത്ത് 71.6 മില്ലീമീറ്റർ മഴയാണ് രേഖപ്പെടുത്തിയത്. സാധാരണ 16-20 മില്ലീമീറ്റർ മഴ ലഭിക്കേണ്ട സ്ഥാനത്താണ് ഇത്രയും ശക്തമായ മഴ. ഇത്തവണ ചെറിയ മഴയും മേഘാവൃതമായ അന്തരീക്ഷവുമായിരുന്നു ദിവസങ്ങളിലും. ഇത് ചൂടു കൂടുന്നതിന് കാരണമാകുന്നു. താപനില ഇനിയും കൂടാനാണ് സാധ്യത.
ഏതാനും വർഷമായി ഫെബ്രുവരി മുതൽ കേരളത്തിലെ താപനില സാധാരണയിൽ നിന്ന് കൂടിവരുകയാണ്. ഇന്ത്യൻ മഹാസമുദ്രത്തിലെ താപനില കൂടിനിൽക്കുന്ന അവസ്ഥ തുടരുകയാണെന്നും ഇത് കാലാവസ്ഥയിലുണ്ടാക്കുന്ന മാറ്റമാണ് ഇവിടെയും ചൂടുകൂടാൻ കാരണമെന്നും കാലാവസ്ഥാ വിദഗ്ധൻ രാജീവൻ എരിക്കുളം മെട്രൊ വാർത്തയോട് പറഞ്ഞു. ജനുവരിയിലെ അവസ്ഥ ഇതാണെന്ന് കരുതി വേനലെത്തുമ്പോൾ ചൂട് കഠിനമാകുമെന്ന് ഉറപ്പിക്കാനാവില്ലെന്നും സമുദ്രത്തിലും അപ്രതീക്ഷിത മാറ്റങ്ങൾ ഉണ്ടായിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കുന്നു.
courtsey content - news online