തൃശൂര്‍: കലാഭവന്‍ മണി ചലച്ചിത്ര ലോകത്തോട് വിടപറഞ്ഞിട്ട് രണ്ട് വര്‍ഷം പൂര്‍ത്തിയായിട്ടും മരണത്തിലെ ദുരൂഹത ഇപ്പോഴും ബാക്കി. ഒരു വര്‍ഷം മുമ്പ് തുടങ്ങിയ സിബിഐ അന്വേഷണത്തിലും പറയത്തക്ക പുരോഗതിയില്ലെന്നാണ് ബന്ധുക്കളുടെ പരാതി. സ്വാഭാവിക മരണമാണോ ആത്മഹത്യയാണോ അതോ കൊലപാതകമാണോ എന്ന ചോദ്യത്തിന് രണ്ട് വര്‍ഷത്തിനിപ്പുറവും ഉത്തരമില്ല.
ഫോറന്‍സിക് പരിശോധനാ ഫലങ്ങളിലെ വൈരുധ്യമടക്കം ചൂണ്ടിക്കാട്ടി മണിയുടെ സഹോദരന് ആര്‍എല്‍വി രാമകൃഷ്ണന് നല്കിയ ഹര്‍ജിയിലാണ് ഹൈക്കോടതി സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടത്. തുടര്‍ന്ന് 2017 മെയില്‍ അസ്വാഭാവിക മരണത്തിന് കേസെടുത്ത്, സിബിഐ കൊച്ചി യൂണിറ്റ് അന്വേഷണം തുടങ്ങി. സിനിമാരംഗത്തുള്ള സുഹൃത്തുക്കളടക്കം കലാഭവന്‍ മണിയുമായി ബന്ധമുള്ള നൂറുകണക്കിനാളുകളുടെ മൊഴിയെടുത്തു.
സംസ്ഥാനത്തിനകത്തും പുറത്തുമുള്ള സ്ഥലം ഇടപാടുകള്‍, സ്വത്ത് വിവരങ്ങള്‍ എന്നിവയും ശേഖരിച്ചു. കുടുംബവുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും കൈമാറിയെന്ന് സഹോദരന് ആര്‍എല്‍വി രാമകൃഷ്ണന് പറയുന്നു. എന്നാല്‍ അന്വേഷണം എവിടെയെത്തിയെന്നറിയില്ല.
കേസിന്റെ തുടക്കം മുതല്‍തന്നെ മണിയുടെ കുടുംബം ചില സുഹൃത്തുക്കള്‍ക്കെതിരെ ആരോപണം ഉന്നയിച്ചിരുന്നു. എന്നാല്‍ ഇവര്‍ക്കെതിരെ തെളിവില്ലെന്നാണ് വിവരം. അതേസമയം അന്വേഷണം ഉടന്‍ പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് നല്‍കുമെന്നാണ് സിബിഐ വൃത്തങ്ങള്‍ നല്കുന്ന സൂചന.
