ക്ഷേത്രത്തിന് സമാനമായ രൂപഘടന: കര്‍ണാടകയിലെ മലാലി ജുമാ മസ്ജിദിന് 500 മീറ്റര്‍ ചുറ്റളവില്‍ നിരോധനാജ്ഞ

ന്യൂഡല്‍ഹി: കര്‍ണാടകയിലെ മംഗളൂരുവിലെ മലാലി ജുമാ മസ്ജിദിന് 500 മീറ്റര്‍ പരിധിയില്‍ മെയ് 26 ന് രാവിലെ 8 വരെ 144 വകുപ്പ് ഏര്‍പ്പെടുത്തിയതായി പോലീസ്.

ഹിന്ദു ക്ഷേത്രത്തിന് സമാനമായ രൂപഘടന കണ്ടെത്തിയെന്ന് ആരോപിച്ച്‌, ഹിന്ദുത്വ സംഘടനകള്‍ രംഗത്ത് വന്നതിന് പിന്നാലെയാണ് മസ്ജിദിന് ചുറ്റും നിരോധനാജ്ഞ പ്രഖ്യാപിച്ചത്. മസ്ജിദിന് 500 മീറ്റര്‍ ചുറ്റളവില്‍ മെയ് 26 വരെയാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്.

ബുധനാഴ്ച രാവിലെ 8:30 മുതല്‍ തെങ്കുളിപ്പാടി ശ്രീരാമഞ്ജനേയ ഭജന മന്ദിരത്തില്‍ താംബൂല പ്രശ്നം സംഘടിപ്പിക്കുമെന്ന് ഹിന്ദു സംഘടനകള്‍ അറിയിച്ചതിനെ തുടര്‍ന്നാണ് 144 ഏര്‍പ്പെടുത്തിയത്. വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐയുടെ റിപ്പോര്‍ട്ട് അനുസരിച്ച്‌, 2022 ഏപ്രില്‍ 21 ന് മസ്ജിദിന് കീഴില്‍ ഹിന്ദു ക്ഷേത്രത്തിന് സമാനമായ വാസ്തുവിദ്യാ രൂപകല്പന കണ്ടെത്തിയതായി പറയപ്പെടുന്നു. പ്രാന്തപ്രദേശത്തുള്ള ജുമാ മസ്ജിദില്‍ മസ്ജിദ് അധികൃതര്‍ നടത്തിയ നവീകരണ പ്രവര്‍ത്തനത്തിനിടെയാണ് ഇത് ശ്രദ്ധയില്‍പ്പെട്ടത്.

പുനരുദ്ധാരണ പ്രവര്‍ത്തനത്തിനിടെ ക്ഷേത്രസമാനമായ ഒരു നിര്‍മിതി ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നുണ്ടായ വിവാദങ്ങള്‍ക്കിടെ, ഡെപ്യൂട്ടി കമ്മീഷണര്‍ കെ വി രാജേന്ദ്ര ചൊവ്വാഴ്ച ഉദ്യോഗസ്ഥരുമായും ബന്ധപ്പെട്ടവരുമായും യോഗം ചേര്‍ന്നിരുന്നു. വിഷയം ഇതിനകം കോടതിയിലാണെന്നും പള്ളിയുടെ പ്രസിഡന്റിനും എല്ലാ കക്ഷികള്‍ക്കും താത്കാലിക നിരോധനാജ്ഞ പുറപ്പെടുവിച്ചിട്ടുണ്ടെന്നും പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. കോടതിയില്‍ കേസ് നടത്തുന്നുണ്ടെന്നും ബന്ധപ്പെട്ട എല്ലാ രേഖകളും ജുഡീഷ്യല്‍ ബോഡിക്ക് നല്‍കുമെന്നും മസ്ജിദ് മാനേജ്‌മെന്റ് കമ്മിറ്റി പറഞ്ഞതായി അദ്ദേഹം സൂചിപ്പിച്ചു.

അതേസമയം, പ്രദേശത്ത് ആള്‍ക്കൂട്ടം ഉണ്ടാവാന്‍ പാടില്ല എന്ന കര്‍ശന നിര്‍ദേശവും നല്‍കിയിട്ടുണ്ട്. മംഗലൂരുവിന്റെ തീരദേശമേഖലയിലാണ് മസ്ജിദ് സ്ഥിതി ചെയ്യുന്നത്. അക്രമസംഭവങ്ങള്‍ ഉണ്ടാവാനുള്ള സാധ്യത കണക്കിലെടുത്ത് കൂടുതല്‍ പൊലീസ് സേനയെ സ്ഥലത്ത് വിന്യസിപ്പിച്ചു. ജില്ലാ ഭരണകൂടം എല്ലാം നിരീക്ഷിച്ചു വരികയാണെന്ന് കര്‍ണാടക ആഭ്യന്തര മന്ത്രി അരഗ ജ്ഞാനേന്ദ്ര പറഞ്ഞു.

prp

Leave a Reply

*