ഇലന്തൂരിലേയ്ക്ക് എട്ടു വയസുകാരിയെ കൊണ്ടുവന്നത് വെള്ളച്ചാട്ടം കാണിക്കാമെന്ന വ്യാജേന; ‘നരബലി ഭവന സന്ദര്‍ശനം’, ഓട്ടം പൊടിപൊടിക്കുന്നുണ്ടെന്ന് ഓട്ടോ ഡ്രൈവര്‍

ഇലന്തൂര്‍: ഇരട്ടനരബലിയും അറസ്റ്റും തെളിവെടുപ്പുമായി ലോകമെങ്ങും അറിയപ്പെട്ട ഇലന്തൂരിലേക്ക് അസാധാരണമായ ജനപ്രവാഹം.

ഞായറാഴ്ച പൊതുഅവധി ആയതിനാല്‍ പത്തനംതിട്ട ജില്ലയ്ക്ക് പുറത്ത് നിന്ന് നൂറുകണക്കിന് സന്ദര്‍ശകരെത്തി.

നരബലി ഭവന സന്ദര്‍ശനത്തിന് ഓട്ടോറിക്ഷ സര്‍വീസുമായി യുവാവ്. ‘നരബലി ഭവന സന്ദര്‍ശനം 50 രൂപ’. ഇലന്തൂര്‍ ജംഗ്ഷനിലെ ഓട്ടോറിക്ഷയിലെ അറിയിപ്പാണിത്. ഓട്ടോയുടെ മുന്നില്‍ പേപ്പറിലാണ് ഇങ്ങനെ എഴുതി ഒട്ടിച്ചിരിക്കുന്നത്. ഇലന്തൂരിലെ നരബലി നടന്ന ഭഗവല്‍ സിംഗിന്റെ വീട് കാണാന്‍ വിവിധ ജില്ലകളില്‍ നിന്ന് ആളുകള്‍ ദിവസവും എത്തുന്നതായും അവരെ സ്ഥലത്ത് എത്തിക്കാന്‍ വേണ്ടിയാണ് ഇങ്ങനെ ബോര്‍ഡ് വെച്ചതെന്നുമാണ് ഡ്രൈവര്‍ ഗിരീഷ് പറയുന്നത്. ഇന്നലെ ഉച്ചയോടെ 1200 രൂപയുടെ ഓട്ടം കിട്ടി. ഇലന്തൂരില്‍ ബസിറങ്ങുന്ന ആളുകളാണ് ഓട്ടോ വിളിച്ച്‌ സ്ഥലത്ത് എത്തുന്നത്.

നരബലി നടന്ന ഭഗവല്‍സിംഗിന്റെ വീട്, തിരുമ്മ് ചികിത്സാലയം, കാവ്, മൃതദേഹങ്ങള്‍ കുഴിച്ചിട്ട വീട്ടുപറമ്ബ്, പരിസരങ്ങള്‍ തുടങ്ങിയവ അപസര്‍പ്പക കഥയിലെ അവിശ്വസനീയ രംഗങ്ങള്‍ അരങ്ങേറിയ സ്ഥലങ്ങള്‍ പോലെ ആളുകള്‍ നടന്നുകണ്ടു. യുവാക്കള്‍ കുറ്റകൃത്യം നടന്ന വീടും പരിസരവും സെല്‍ഫി പോയിന്റാക്കി മാറ്റി. ഫോട്ടോയെടത്തും വീട്ടിലും വിദേശത്തുമുള്ള ബന്ധുക്കളെ വീഡിയോ കാേളിലൂടെ കാണിച്ചും സ്ത്രീകളടക്കമുള്ളവര്‍ മണിക്കൂറുകള്‍ ചെലവിട്ടു.

നാടിനെ നടുക്കിയ ഭീകരത അറിയിക്കാതെ വെളളച്ചാട്ടം കാണിക്കാമെന്ന് പറഞ്ഞ് കുട്ടികളുമായി വന്ന കുടുംബങ്ങളുമുണ്ടായിരുന്നു. ‘ അവിടെയാണ് ആ കുഴികള്‍…’ (സ്ത്രീകളുടെ ശരീരഭാഗങ്ങള്‍ മറവ് ചെയ്തയിടം) എന്ന് കൈചൂണ്ടി ഭാര്യയെ കാണിച്ചുകൊടുത്ത പിതാവിനോട് ‘വെള്ളച്ചാട്ടം എവിടെ അച്ഛാ’ എന്നു ചോദിച്ച്‌ എട്ടു വയസുകാരി ആ ഭാഗത്തേക്ക് നോക്കി. ചങ്ങനാശേരിക്കാരായിരുന്നു ഈ കുടുംബം. കൊട്ടാരക്കര കുളക്കട സ്വദേശി എഴുപത്തഞ്ചുകാരനായ ഗോപാലന്‍ ഇലന്തൂര്‍ ജംഗ്ഷനില്‍ ബസിറങ്ങി ഏകദേശം മൂന്ന് കിലോമീറ്ററോളം നടന്നാണ് സംഭവസ്ഥലത്ത് എത്തിയത്.

ഓണ്‍ലൈന്‍ ചാനലുകാര്‍ക്ക് മാറിമാറി അഭിമുഖം നല്‍കി ഭഗവല്‍സിംഗിന്റെ അയല്‍വാസി ജോസ് തോമസ് വശംകെട്ടു. ഇദ്ദേഹത്തിന്റെ വീട്ടിലെ സി.സി.ടി.വി ദൃശ്യങ്ങളാണ് പ്രതികളെ കണ്ടെത്താന്‍ തെളിവായത്. ജനത്തിരക്ക് വീട്ടിലെ അലങ്കാര രൂപങ്ങള്‍ക്കും ചെടിച്ചട്ടികള്‍ക്കും കേടുപാടുണ്ടാക്കിയെങ്കിലും പരിഭവങ്ങളില്ലാതെ എല്ലാവരുടെയും ചോദ്യങ്ങള്‍ക്ക് ജോസ് തോമസ് മറുപടി നല്‍കുന്നുണ്ട്.

prp

Leave a Reply

*