കൊച്ചി: ഓറഞ്ച് ഇറക്കുമതിയുടെ മറവില്‍ 1476 കോടിയുടെ മയക്കുമരുന്ന് മുംബയിലേക്കു കടത്തിയ കേസില്‍ അന്വേഷണ പരിധിയിലുള്ള മലപ്പുറം വേങ്ങര ഇന്ത്യനൂരില് മന്‍സൂര്‍ തച്ചമ്ബറമ്ബില് കേരളത്തിലെ പ്രമുഖ പഴം വ്യാപാരികള്‍ക്കു വേണ്ടിയും പഴങ്ങള്‍ ഇറക്കിയെന്ന സൂചന ഡയറക്ടറേറ്റ് ഒഫ് റവന്യു ഇന്റലിജന്‍സ് (ഡി.ആര്‍.ഐ) അന്വേഷിക്കുന്നു.
ദക്ഷിണാഫ്രിക്കയില്‍ കഴിയുന്ന മന്‍സൂര്‍ കൊച്ചിയിലും കോഴിക്കോട്ടുമുള്ള വ്യാപാരികള്‍ക്കായാണ് രണ്ട് വര്‍ഷത്തിനിടെ കണ്ടെയ്‌നറുകള്‍ ഇറക്കിയത്. ഇവ കൊച്ചി തുറമുഖത്തേക്ക് നേരിട്ടെത്തിയതാണോയെന്നും പരിശോധിക്കുന്നുണ്ട്.
കാലടിയിലെ യമ്മിറ്റോ ഫുഡ്സ് ഇന്റര്‍നാഷണലിനു വേണ്ടി 313 ഷിപ്പ്മെന്റുകള്‍ എത്തിയിരുന്നു. ഇവ മുഴുവന്‍ മുംബയിലാണ് ഇറക്കിയത്. ഇവയില്‍ കുറെ കപ്പലില്‍ കൊച്ചിയിലെത്തിക്കുകയായിരുന്നു.
ജോഹന്നാസ് ബര്‍ഗില്‍ മോര്‍ഫ്രഷ് എക്സ്‌പോര്‍ട്ട്സ് എന്ന കമ്ബനിയുടെ ഉടമയാണ് മന്‍സൂര്‍. യമ്മിറ്റോ കമ്ബനിക്കായി മോര്‍ ഫ്രഷ് മുംബയില്‍ ഇറക്കിയ ഓറഞ്ച് പെട്ടികളില്‍ നിന്നാണ് 198 കിലോ അതീവ ശുദ്ധമായ ക്രിസ്റ്റല്‍ മെത്താംഫെറ്റാമിനും 9 കിലോ കൊക്കെയിനും കഴിഞ്ഞയാഴ്ച പിടി കൂടിയത്. യമ്മിറ്റോയുടെ എം.ഡി വിജിന് വര്‍ഗീസ് അറസ്റ്റിലുമായി. മയക്കുമരുന്നു കടത്തില്‍ പ്രധാന പങ്കു വഹിച്ചത് മന്‍സൂറാണെന്നാണ് ഡി.ആര്‍.ഐ നിഗമനം.മന്‍സൂറിനെ ഇന്ത്യയിലെത്തിക്കാനുള്ള ശ്രമത്തിലാണ് ഡി.ആര്‍.ഐ. രണ്ടാഴ്ച മുമ്ബ് ഇന്ത്യയില്‍ നിന്ന് ദക്ഷിണാഫ്രിക്കയില്‍ തിരിച്ചെത്തിയ മന്‍സൂര്‍ ഡി.ആര്‍.ഐ പിടിച്ചെടുത്ത കണ്ടെയ്‌നര്‍ അയച്ച സഹായി അമൃത് പട്ടേലിനെതിരെ ജോഹന്നാസ് ബര്‍ഗ് പൊലീസിന് പരാതി നല്‍കിയിട്ടുണ്ട്.
യമ്മിറ്റോയുടെ കാലടിയിലെ സംഭരണ കേന്ദ്രത്തില്‍ സൂക്ഷിച്ചിരുന്ന നൂറുകണക്കിന് പെട്ടികളിലെ വിദേശ ഫലവര്‍ഗങ്ങള്‍ പകുതിയിലേറെയും ഉപയോഗശൂന്യമായതായിരുന്നു. ഇവ സമീപത്തെ പന്നിഫാമില്‍ തീറ്റയായും നല്‍കിയിട്ടുണ്ട്. വിലയേറിയ ഓറഞ്ചും ആപ്പിളും മറ്റും കുറഞ്ഞ വിലയ്ക്ക് കാലടിയിലെ കടയിലും നിരത്തുവക്കിലും വിറ്റഴിച്ചിരുന്നു. വാഴക്കുളത്തെ ശീതികരിച്ച ഗോഡൗണില്‍ വാടകയ്ക്കെടുത്ത സ്ഥലത്ത് സൂക്ഷിച്ചിട്ടുള്ള പെട്ടികളിലെ പഴവര്‍ഗങ്ങള്‍ ഉപയോഗ യോഗ്യമാണ്. ഒന്നര മാസം മുമ്ബാണ് കാലടിയിലെ പുതിയ കെട്ടിടത്തില്‍ ശീതീകരണ സംവിധാനമുള്ള ഗോഡൗണും ഓഫീസും വിജിന് വര്‍ഗീസ് ആരംഭിച്ചത്. കഴിഞ്ഞ വര്‍ഷം വിജിനും സഹോദരന്‍ ജിബിനും ഡയറക്ടര്‍മാരായി കൊച്ചിയില്‍ രജിസ്റ്റര്‍ ചെയ്ത മോര്‍ ഫ്രഷ് ഇന്ത്യ എന്ന കമ്ബനി ഇടപാടുകള്‍ നടത്തിയതായി വ്യക്തമായിട്ടില്ല.

