ഇന്ന് മത്സ്യ കര്‍ഷക ദിനം മനസ്സുവെച്ചാല്‍ തിരുതയും വിളയും; ഇത് നിസാറിെന്‍റ ‘കൃഷിപാടം’

എടവനക്കാട്: മത്സ്യ കൃഷിയില്‍ എങ്ങനെ ലാഭം കൊയ്യാമെന്ന്‌ എടവനക്കാട് അഴിവേലിക്കകത്ത് വീട്ടില്‍ നിസാറിനോട് ചോദിക്കണം. ഒരാള്‍ പാട്ടത്തിനെടുത്ത് കൃഷി ചെയ്തിരുന്ന പാടം, കനത്ത നഷ്ടം വന്നതോടെ അയാള്‍ കൃഷി ഉപേക്ഷിക്കുന്നു. തുടര്‍ന്ന് നിസാര്‍ അവിടെ പരീക്ഷണാടിസ്ഥാനത്തില്‍ ചെമ്മീന്‍ കൃഷി തുടങ്ങുന്നു. തൊഴിലാളികളുടെ സഹായത്തോടെ മൂന്നു മാസത്തോളം കഠിനാധ്വാനം. മുടക്കു മുതല്‍ പോലും കിട്ടിയില്ല. നേരിട്ടത് കനത്ത തിരിച്ചടി. പക്ഷെ പിന്തിരിയാന്‍ അദ്ദേഹം തയാറായില്ല. നഷ്ടത്തിലായ ചെമ്മീന്‍ കൃഷിയില്‍നിന്നും തിരുതയിലേക്ക് മാറി. ഒപ്പം പശുവളര്‍ത്തലും. അത്‌ കാര്യങ്ങള്‍ കൂടുതല്‍ എളുപ്പമാക്കി. വളര്‍ച്ചക്കുറവായിരുന്നു തിരുത കൃഷിയിലെ പ്രധാന വെല്ലുവിളി. ഡയറി ഫാമില്‍ നിന്നുള്ള ചാണകവും മൂത്രവും ഓരു വെള്ളത്തില്‍ കലരാന്‍ തുടങ്ങിയതോടെ വളര്‍ച്ച വേഗം കൂടി. ഇന്നിപ്പോള്‍ പള്ളിപ്പുറം കോവിലകത്തുംകടവ് കിഴക്ക് പുഴയോരത്തായി തിരുതകള്‍ നിറഞ്ഞ പത്തേക്കര്‍ പാടം ആരുടെയും മനം കവരും.

ഒരു വര്‍ഷം കൊണ്ട് 800-900 ഗ്രാം തൂക്കത്തിലേക്ക് വളരുന്നു നിസാറിെന്‍റ തിരുതകള്‍. ഒരു വര്‍ഷം എത്തുമ്ബോഴാണ് വിളവെടുപ്പെങ്കിലും കൈയില്‍ കിട്ടാതെ രക്ഷപ്പെടുന്നവ രണ്ടു മൂന്നു വര്‍ഷം കൊണ്ട് നാലു കിലോ വരെ വളരും. വര്‍ഷം 30,000 തിരുത കുഞ്ഞുങ്ങളെയാണ് നിസാര്‍ നിക്ഷേപിക്കുന്നത്.

ഡയറി ഫാം വന്നതോടെ ചെമ്മീനിെന്‍റ രോഗബാധ ഗണ്യമായി കുറഞ്ഞു. ചെമ്മീനു പുറമെ ഓരിനൊപ്പം കയറി വരുന്ന കണമ്ബ്, കരിമീന്‍ എന്നിവയും പ്ലവക സമ്ബന്നമായ വെള്ളത്തില്‍ നന്നായി വളരുന്നു. വിറ്റഴിക്കാന്‍ കഴിയാതെ തിരികെയെത്തുന്ന ബ്രെഡ്, ചപ്പാത്തി, മറ്റു ബേക്കറി ഉല്‍പന്നങ്ങള്‍ എന്നിവ നിര്‍മാണ ശാലകളില്‍നിന്ന് സംഭരിക്കുന്നതാണ് മീനിെന്‍റ മുഖ്യ ഭക്ഷണം. തിരുതക്കുഞ്ഞുങ്ങള്‍ക്ക് ഏറ്റവുമിഷ്ടം ആല്‍ഗകളെയും സൂക്ഷ്മ ജലസസ്യങ്ങളെയുമാണ്. വളക്കൂറുള്ള വെള്ളമാണെങ്കില്‍ ചെറു ജലസസ്യങ്ങള്‍ നന്നായി വളരും. കിലോ 650 രൂപക്ക് ഫാമില്‍ നേരിട്ടാണ് തിരുത വില്‍പന. രുചിയുടെ മേന്മയാണ് ഓരു ജല തിരുതയ്ക്ക് വില ഉയരാന്‍ കാരണം. ജൂണ്‍- ആഗസ്റ്റ് മാസങ്ങളില്‍ തീരങ്ങളിലെത്തിയാണ് തിരുത മുട്ടയിടുക. ഈ സമയത്തു സംഭരിക്കുന്ന കുഞ്ഞുങ്ങളെയാണ് നിസാര്‍ കുളത്തില്‍ നിക്ഷേപിക്കുന്നത് .

വര്‍ഷം മുഴുവന്‍ ലൈസന്‍സുള്ള ചെമ്മീന്‍ കെട്ടുകളില്‍ തിരുത വളര്‍ത്തിയാല്‍ തീര മേഖലയിലുള്ളവര്‍ക്ക് നേട്ടമാണെന്ന് നിസാര്‍ പറയുന്നു. നിസാറിെന്‍റ കൃഷി പരിചയപ്പെടാനായി കാര്‍ഷിക സര്‍വകലാശാലയില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ ഫാം സന്ദര്‍ശിക്കാന്‍ എത്താറുണ്ട്. പാടത്തുനിന്ന് കിട്ടുന്ന ചെറുമത്സ്യങ്ങള്‍ ഉണക്കിപ്പൊടിച്ച്‌ കാലിത്തീറ്റയില്‍ ചേര്‍ത്ത് പശുക്കള്‍ക്ക് കൊടുക്കും. മൂന്ന് പശുവില്‍ തുടങ്ങിയ നിസാറിന് ഇപ്പോള്‍ ഇരുപതിലേറെ പശുക്കളുണ്ട്. പിന്തുണയുമായി ഭാര്യ വാഹിദയും മക്കളായ നെഹ്നയും നെഹാറും ഒപ്പമുണ്ട് .

prp

Leave a Reply

*