കൊറോണ രോഗി ഹൈദരാബാദിലേക്ക് സഞ്ചരിച്ച ബസിലെ സഹയാത്രക്കാര്‍ നിരീക്ഷണത്തില്‍

ഹൈദരാബാദ്: തെലങ്കാനയില്‍ ഇരുപത്തിനാലുകാരനായ യുവാവിന് കൊറോണ സ്ഥിരീകരിച്ചതോടെ യുവാവുമായി സമ്ബര്‍ക്കം പുലര്‍ത്തിയ കൂടുതല്‍ പേര്‍ നിരീക്ഷണത്തില്‍. ബെംഗളൂരുവില്‍ നിന്നും ഹൈദരാബാദിലേക്ക് ഇയാള്‍ സഞ്ചരിച്ച ബസിലെ യാത്രക്കാരും നിരീക്ഷണത്തിലാണെന്ന് തെലങ്കാന ആരോഗ്യമന്ത്രി എട്ടേല രാജേന്ദര്‍ പറഞ്ഞു.

ബെംഗളൂരുവില്‍ നിന്നും ഇയാള്‍ ഹൈദരാബാദില്‍ എത്തിയതിനു ശേഷം ആദ്യം താമസിച്ചത് മഹേന്ദ്ര ഹില്‍സിലാണ്. അസുഖത്തെ തുടര്‍ന്ന് ഇയാളെ ആദ്യം അപ്പോളോ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തു. പിന്നീട് ഗാന്ധി ആശുപത്രിയിലേക്ക് മാറ്റി. ഇവിടെ നിന്നും യുവാവിന്റെ ശരീരസ്രവങ്ങള്‍ പരിശോധിച്ചതില്‍ നിന്നാണ് കൊറോണ സ്ഥിരീകരിച്ചതെന്നും മന്ത്രി പറഞ്ഞു.

ബെംഗളൂരുവില്‍ നിന്നും ഇയാള്‍ ഹൈദരാബാദിലേക്ക് സഞ്ചരിച്ച ബസിലെ യാത്രക്കാരും അപ്പോളോ ആശുപത്രിയിലെ ഡോക്ടര്‍മാരും ജീവനക്കാരും രോഗിയുടെ കുടുംബവുമടക്കം 80 പേര്‍ ആരോഗ്യവകുപ്പിന്റെ നിരീക്ഷണത്തിലാണെന്നും മന്ത്രി വ്യക്തമാക്കി.

രാജ്യത്ത് പുതിയതായി മൂന്ന് കൊറോണ വൈറസ് കേസുകളാണ് സ്ഥിരീകരിച്ചത്. ഇറ്റലിയില്‍നിന്ന് ഡല്‍ഹിയിലെത്തിയയാളിനും ദുബായില്‍നിന്ന് തെലങ്കാനയിലെത്തിയയാളിനുമാണ് തിങ്കളാഴ്ച രോഗം സ്ഥിരീകരിച്ചത്. ഇരുവരും നിരീക്ഷണത്തിലാണെന്നും ആരോഗ്യനില തൃപ്തികരമാണെന്നും കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധന്‍ വ്യക്തമാക്കി.

ജയ്പുരില്‍ ചികിത്സയിലുള്ള ഇറ്റാലിയന്‍ വിനോദസഞ്ചാരിക്കും രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. പുണെ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. ഇദ്ദേഹത്തില്‍ നിന്നെടുത്ത ആദ്യസാമ്ബിളില്‍ രോഗബാധ കണ്ടെത്തിയിരുന്നില്ല. നില വഷളായതോടെ വീണ്ടുമെടുത്ത സാമ്ബിളിലാണ് സ്ഥിരീകരണം വന്നത്.

prp

Leave a Reply

*