നഗരമധ്യത്തില്‍ സി.ഐക്ക് നേരെ ഗുണ്ടാ ആക്രമണം ; നാലംഗ സംഘം പിടിയില്‍

ആലുവ: നഗരമധ്യത്തില്‍ സി.ഐക്ക് നേരെ ഗുണ്ടകളുടെ ആക്രമണം. ആലുവ ഈസ്‌റ്റ് പൊലീസ് സ്‌റ്റേഷന്‍റെ ചുമതലയുള്ള എടത്തല സി.ഐ നോബിളിന് നേരെയാണ് ആക്രമണമുണ്ടായത്.

സംഭവവുമായി ബന്ധപ്പെട്ട് നാലംഗ സംഘത്തെ പൊലീസ് അറസ്‌റ്റ് ചെയ്തു. ആലുവ റെയില്‍വേ സ്‌റ്റേഷന്‍ പരിസരത്ത് വ്യാഴാഴ്ച്ച രാത്രിയിലാണ് സംഭവമുണ്ടായത്. മുടിക്കല്‍ പള്ളിക്കവല നെടിയാന്‍ വീട്ടില്‍ അജിംസ് (33), കണ്ടന്തറ അല്ലപ്ര കൊപ്പറമ്ബില്‍ അന്‍സല്‍ (28), തിരുവാലൂര്‍ കുന്നേല്‍പ്പള്ളിക്ക് സമീപം കിഴക്കുംതല അഖില്‍ വിത്സണ്‍ (31), മുടിക്കല്‍ നെടുംതോട് പുളിക്കരുകുടി വീട്ടില്‍ ധനേഷ് (37) എന്നിവരെയാണ് അറസ്‌റ്റ് ചെയ്തത്.

ഇവര്‍ സമീപത്തെ ബാറില്‍ പോയി മദ്യപിച്ച ശേഷം പണം നല്‍കിയിരുന്നില്ല. കൂടാതെ ലോഡ്ജില്‍ മുറിയെടുത്ത് പരസ്പരം ഏറ്റുമുട്ടുന്നതും പതിവായിരുന്നു. ഇത് സംബന്ധിച്ച്‌ പരാതി ഉയര്‍ന്നതിനെ തുടര്‍ന്ന് അന്വേഷിക്കാന്‍ ചെന്നപ്പോഴാണ് കാര്‍മ്മല്‍ ബില്‍ഡിങിലെ താബോര്‍ ലോഡ്ജില്‍ വച്ച്‌ നാലംഗ സംഘം സി.ഐയെ അക്രമിച്ചത്. അദ്ദേഹത്തിന്‍റെ വസ്ത്രം വലിച്ചുകീറാന്‍ ശ്രമിച്ചു. തുടര്‍ന്ന് കൂടുതല്‍ പൊലീസെത്തി ഇവരെ കീഴ്പ്പെടുത്തുകയായിരുന്നു.

പ്രതികള്‍ ലോഡ്ജില്‍ തങ്ങി ഗുണ്ടാപ്രവര്‍ത്തനം നടത്തിവരികയായിരുന്നു. തട്ടുകടകളില്‍ നിന്നും മറ്റും ഭക്ഷണം കഴിച്ച്‌ പണം നല്‍കാതെ ഭീഷണിപ്പെടുത്തലും പതിവാണ്. ഇവരില്‍ പലരും നിരവധി കേസുകളിലെ പ്രതികളാണ്. ഗുണ്ടകള്‍ക്കെതിരെ ശക്തമായ നടപടികളാണ് റൂറല്‍ ജില്ലയില്‍ എടുത്തുകൊണ്ടിരുന്നത്. കാപ്പ ചുമത്തി കൂടുതല്‍ ഗുണ്ടകളെ നാടുകടത്തിയതും ഈ ജില്ലയില്‍ നിന്നാണ്. എന്നാല്‍, റൂറല്‍ ജില്ല ആസ്‌ഥാനമായ ആലുവ നഗരത്തില്‍ കാലങ്ങളായി തമ്ബടിക്കുന്ന ഗുണ്ടകളെയും അക്രമികളെയും നിയന്ത്രിക്കുന്നതില്‍ പൊലീസ് പരാജയപ്പെടുകയാണ്. അതിന്‍റെ ഭാഗമാണ് സി.ഐക്ക് നേരെ ആക്രമണം നടത്താന്‍ ഗുണ്ടകള്‍ തയ്യാറായതെന്നാണ് ആക്ഷേപം.

prp

Leave a Reply

*