റായ്‌പൂര്‍: ഛത്തീസ്‌ഗഡിലെ ബീജപൂരിലുണ്ടായ മാവോയിസ്‌റ്റ്- സേന ഏറ്റുമുട്ടല്‍ കഴിഞ്ഞ എട്ട് വര്‍ഷത്തിനിടെ മാവോയിസ്‌റ്റുകള്‍ നടത്തിയ ഏറ്റവും രക്തരൂക്ഷിതമായ ആക്രമണങ്ങളില്‍ ഒന്നായിരുന്നു. ശനിയാഴ്ച നടന്ന ആക്രമണത്തില്‍ ആദ്യം അഞ്ച് ജവാന്മാര്‍ വീരചരമം പ്രാപിച്ചതായായിരുന്നു വിവരം. എന്നാല്‍ ഏറ്റുമുട്ടലിന് മണിക്കൂറുകള്‍ക്ക് ശേഷം നടന്ന പരിശോധനയില്‍ 17 ജവാന്മാരുടെ കൂടി മൃതദേഹം കണ്ടെത്തി. ഇതോടെ ആകെ 22 പേരാണ് വീരചരമമടഞ്ഞതെന്ന് സ്ഥിരീകരിച്ചു. ചെടികളുടെ മറയില്ലാത്തയിടത്ത് എത്തിയ ജവാന്മാരുടെ നേരെ മൂന്ന് വശത്ത് നിന്നും വളഞ്ഞ മാവോയിസ്‌റ്റുകള്‍ തുടരെ വെടിയുതിര്‍ക്കുകയായിരുന്നു. അത്യാധുനിക മെഷീന്‍ ഗണുകളുമായായിരുന്നു മാവോയിസ്‌റ്റുകളുടെ വരവ്.
ആഭ്യന്തരമന്ത്രി അമിത് ഷായുടെ നിര്‍ദ്ദേശപ്രകാരം സ്ഥലം സന്ദര്‍ശിച്ച സി.ആര്‍.പി.എഫ് ഡയറക്‌ടര്‍ ജനറല്‍ കുല്‍ദീപ് സിംഗ് മറയില്ലാത്ത സ്ഥലത്തെ പെട്ടെന്നുളള ആക്രമണത്തില്‍ ജവാന്മാര്‍ ഒന്ന് അമ്ബരന്നുപോയതായി അറിയിച്ചു. മണിക്കൂറുകളോളം നീണ്ടുനിന്ന ഏറ്റുമുട്ടലില്‍ ആദ്യം അഞ്ച് പേര്‍ വീരമൃത്യു വരിച്ചെന്നാണ് അറിഞ്ഞത്. എന്നാല്‍ വൈകുന്നേരം അഞ്ച് മണിക്ക് ശേഷം ആക്രമണം അവസാനിച്ച ശേഷമാണ് ആകെ 22 പേരാണ് വീരമൃത്യു വരിച്ചതെന്ന് മനസിലായത്. 31 പേര്‍ക്ക് ഗുരുതര പരിക്കേല്‍ക്കുകയും ചെയ്‌തു. പരിക്കേറ്റവരെ കൊണ്ടുപോകാന്‍ ഹെലികോപ്‌റ്റര്‍ ലാന്‍ഡിംഗിന് സാധിച്ചത് വൈകിട്ട് അഞ്ചിന് ശേഷമാണ്.
മാവോയിസ്‌റ്റുകള്‍ പരിശീലനം നടത്തുന്ന സൂചന നല്‍കി ജവാന്മാരെ ബീജപൂരിലേക്ക് വരുത്തി കെണിയില്‍ പെടുത്തിയതാണെന്നാണ് കരുതുന്നത്. വീരമൃത്യു വരിച്ചവരില്‍ എട്ടുപേര്‍ സി.ആര്‍.പി.എഫ് കോബ്ര കമാന്റോകളാണ്, ഒരാള്‍ ബസ്‌താരിയ ബറ്റാലിയന്‍ അംഗമാണ്, എട്ടുപേര്‍ ഡി.ആര്‍.ജി അംഗങ്ങളും അഞ്ചുപേര്‍ സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സ് അംഗങ്ങളുമാണ്. ഒരു സിആര്‍.പി.എഫ് ഇന്‍സ്‌പെക്‌ടറെ ഇപ്പോഴും കണ്ടുകിട്ടാനുണ്ട്. ജവാന്മാര്‍ നടത്തിയ പ്രത്യാക്രമണത്തില്‍ 12 മാവോയിസ്‌റ്റുകള്‍ കൊല്ലപ്പെട്ടു.
വലിയ മരങ്ങള്‍ക്ക് പിന്നില്‍ ഒളിച്ചാണ് ജവാന്മാര്‍ പ്രത്യാക്രമണം നടത്തിയത്. കൈയിലെ വെടിക്കോപ്പ് തീരുംവരെ മാവോയിസ്‌റ്റുകള്‍ വെടിവയ്‌പ്പ് നടത്തി. സ്ഥലത്തെ വലിയ മരങ്ങളിലെല്ലാം നിറയെ വെടികൊണ്ട പാടുകളുണ്ട്. ജവാന്മാര്‍ കരുതിയിരുന്ന രണ്ട് ഡസനോളം അത്യാധുനിക ആയുധങ്ങള്‍ മാവോയിസ്‌റ്റുകള്‍ തട്ടിയെടുത്തു.
ഛത്തീസ്‌ഗഡിലെ ബീജാപൂര്‍-സുഖ്‌മ ജില്ല അതിര്‍ത്തിയിലെ തരേമില്‍ നക്‌സല്‍ കമാന്‍ഡര്‍ മാഡ്‌വി ഹിദ്‌മ ഉള്‍പ്പടെ നക്‌സലുകള്‍ പരിശീലനം നടത്തുന്നു എന്ന അറിവിനെ തുടര്‍ന്നാണ് സേന പരിശോധനക്കെത്തിയത്. രാവിലെ 10ന് സ്ഥലത്തെത്തിയ ജവാന്മാര്‍ക്ക് നേരെ മാവോയിസ്‌റ്റുകള്‍ വൈകിട്ട് വരെ ആക്രമണം നടത്തിയതായാണ് സി.ആര്‍.പി.എഫ് അധികൃതര്‍ അറിയിച്ചത്.
ദന്തേവാടയില്‍ 2010ല്‍ നടന്ന മാവോയിസ്‌റ്റ് ആക്രമണത്തില്‍ 76 സിആര്‍പിഎഫ് ജവാന്മാര്‍ മരണമടഞ്ഞ സംഭവത്തിന് പിന്നിലെ പ്രധാന കാരണക്കാരില്‍ ഒരാളാണ് മാഡ്‌വി ഹിദ്‌മ. ഇയാളുടെ തലയ്‌ക്ക് 40 ലക്ഷംരൂപയാണ് വിലയിട്ടിരിക്കുന്നത്. മുന്നൂറോളം മാവോയിസ്‌റ്റുകള്‍ ഒളിച്ചിരുന്ന സ്ഥലത്തിന് നടുവിലേക്ക് ജവാന്മാര്‍ എത്തിയപ്പോഴാണ് ദന്തേവാട ആക്രമണമുണ്ടായത്.