യാത്രക്കാരില്ല, ഭീമന്‍ നഷ്ടം; സ്വകാര്യ ബസുകള്‍ നാളെ മുതല്‍ ഓടില്ല

തിരുവനന്തപുരം : സ്വകാര്യ ബസുകള്‍ നാളെ മുതല്‍ സര്‍വീസ് നിര്‍ത്തിവയ്ക്കും. അനിശ്ചിതകാലത്തേക്ക് നിരത്തില്‍ നിന്നൊഴിയുന്നതായി കാണിച്ച്‌ സര്‍ക്കാരിന് ജി ഫോം നല്‍കിയത് ഒന്‍പതിനായിരത്തോളം ബസുകളാണ്. ഡിസംബര്‍ വരെയുള്ള റോഡ് നികുതി ഒഴിവാക്കണമെന്നാണു ബസുടമകള്‍ ആവശ്യപ്പെടുന്നതെങ്കിലും സമയം നീട്ടി നല്‍കുകയല്ലാതെ മറ്റു വഴിയില്ലെന്നാണു ഗതാഗതവകുപ്പിന്റെ നിലപാട്.

റോഡ് നികുതി അടയ്ക്കാനുള്ള സമയം ഒക്ടോബര്‍ വരെ നീട്ടിക്കൊണ്ടുള്ള ഗതാഗത മന്ത്രിയുടെ നിര്‍ദേശം പൂര്‍ണമായും തള്ളിയ ബസുടമകള്‍ മുന്നോട്ടുവയ്ക്കുന്ന ആവശ്യങ്ങള്‍ ഇവയാണ്: കോവിഡ് തീരുന്നത് വരെ ഇന്ധനത്തിനു സബ്സിഡി അനുവദിക്കുക, തൊഴിലാളികളുടെ ക്ഷേമനിധി സര്‍ക്കാര്‍ അടയ്ക്കുക, ഡിസംബര്‍ വരെയെങ്കിലും റോഡ് നികുതി ഒഴിവാക്കുക‌.

ശരാശരി 3,000 രൂപ കളക്‌ഷന്‍ ഉണ്ടായിരുന്ന ഒരു ബസിന് യാത്രക്കാരുടെ കുറവും ഇന്ധനച്ചെലവും കാരണം 900 രൂപയാണ് പ്രതിദിന നഷ്ടം. ഈ രീതിയില്‍ മുന്നോട്ടു പോകാനാകാത്തതുകൊണ്ടാണ് അടുത്തദിവസം മുതല്‍ ബസുകള്‍ സര്‍വീസ് നിര്‍ത്തുന്നത്.

അനിശ്ചിതകാലത്തേക്ക് സര്‍വീസില്‍നിന്ന് മാറി നില്‍ക്കുകയാണന്നും നികുതിയില്‍നിന്ന് ഒഴിവാക്കണമെന്നും കാണിച്ച്‌ ഒന്‍പതിനായിരത്തോളം ബസുകള്‍ ഗതാഗതവകുപ്പിന് ഇതിനകം ജി ഫോം നല്‍കി കഴിഞ്ഞു. ബാക്കിയുള്ളവയും അടുത്ത ദിവസങ്ങളില്‍ നിരത്തില്‍നിന്ന് പിന്‍മാറും. ‌

എന്നാല്‍ നികുതി ഒഴിവാക്കുന്നതോ ഇന്ധനത്തിന് സബ്സിഡി അനുവദിക്കുന്നതോ പ്രായോഗികമല്ലെന്നാണ് ഗതാഗതവകുപ്പ് വ്യക്തമാക്കി കഴിഞ്ഞു. ഇതോടെ സംസ്ഥാനത്ത് അടുത്തദിവസം മുതല്‍ സ്വകാര്യബസ് സര്‍വീസ് പൂര്‍ണമായും നിലയ്ക്കുമെന്നുറപ്പായി.

prp

Leave a Reply

*