കടലും കരയും കാലാവസ്ഥയും വിഷയമല്ല; പ്രതിരോധ മേഖലയ്ക്ക് കരുത്തായി ബ്രഹ്‌മോസ് പരീക്ഷണം

ന്യൂഡല്‍ഹി: കിഴക്കന്‍ ലഡാക്കില്‍ ചൈനയുമായി അതിര്‍ത്തി തര്‍ക്കം നിലനില്‍ക്കുന്നതിനിടെ സുപ്രധാന മിസൈല്‍ പരീക്ഷണവുമായി ഇന്ത്യ. കഴിഞ്ഞ രണ്ട് മാസത്തിനിടെ രുദ്രം -1 എന്ന ആന്റി റേഡിയേഷന്‍ മിസൈല്‍ ഉള്‍പ്പടെ നിരവധി പരീക്ഷണങ്ങള്‍ നടത്തിയ ഇന്ത്യയുടെ ബ്രഹ്‌മോസ് സൂപ്പര്‍സോണിക് ക്രൂയിസ് മിസൈല്‍ പരീക്ഷണം പ്രതിരോധ രംഗത്ത് രാജ്യത്തിന് കരുത്തായി മാറും.

സുഖോയ് യുദ്ധ വിമാനത്തില്‍ നിന്നാണ് ബ്രഹ്‌മോസ് സൂപ്പര്‍സോണിക് ക്രൂയിസ് മിസൈല്‍ പരീക്ഷിച്ചത്. ബംഗാള്‍ ഉള്‍ക്കടലില്‍ വച്ച്‌ ഇന്നലെയായിരുന്നു പരീക്ഷണം വിജയകരമായി നടന്നത്. വളരെ കൃത്യതയോടെ മുങ്ങുന്ന കപ്പലിനെ മിസൈല്‍ തകര്‍ത്തതായി വ്യോമസേന അധികൃതര്‍ അറിയിച്ചു.

പഞ്ചാബിലെ വ്യോമത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്ന സുഖോയ് വിമാനം വായുവില്‍ ഇന്ധനം നിറച്ച ശേഷമാണ് പരീക്ഷണത്തിലേക്ക് കടന്നത്. സുഖോയ്-30 വിമാനം മൂന്ന് മണിക്കൂറിലധികം സഞ്ചരിച്ചതിന് ശേഷമാണ് മിസൈല്‍ പ്രയോഗിച്ചതെന്ന് അധികൃതര്‍ അറിയിച്ചു.

കടലിലെയോ കരയിലെയോ ഏതെങ്കിലും ലക്ഷ്യസ്ഥാനത്ത് പകലും രാത്രിയിലും എല്ലാ കാലാവസ്ഥയിലും വളരെ കൃത്യതയോടെ ആക്രമിക്കാന്‍ ബ്രഹ്‌മോസ് മിസൈലുകള്‍ക്കാകും. നാല്‍പ്പതോളം സുഖോയ് യുദ്ധവിമാനങ്ങളിലാണ് വ്യോമസേന ബ്രഹ്‌മോസ് മിസൈലുകള്‍ ഘടിപ്പിക്കുന്നത്. കഴിഞ്ഞ വര്‍ഷം മേയ് മാസത്തില്‍ വ്യോമസേന ആദ്യമായി സുഖോയ് -30 എം കെ ഐ യുദ്ധവിമാനത്തില്‍ നിന്ന് ബ്രഹ്‌മോസ് മിസൈലിന്റെ വ്യോമപരീക്ഷണം വിജയകരമായി പരീക്ഷിച്ചിരുന്നു.

prp

Leave a Reply

*