അയോധ്യ വിധിക്ക് പിന്നാലെ രാത്രി പഞ്ചനക്ഷത്ര ഹോടെലിലെത്തി ഡിനെര്‍ കഴിച്ചു; വിലയേറിയ വൈന്‍ കുടിച്ചു: ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്

ന്യൂഡെല്‍ഹി: ( 10.12.2021) അയോധ്യ ഭൂമി ക്ഷേത്ര നിര്‍മാണത്തിന് വിട്ടുകൊടുത്തുകൊണ്ടുള്ള സുപ്രധാന വിധി പുറപ്പെടുവിച്ചശേഷം രാത്രി പഞ്ചനക്ഷത്ര ഹോടെലിലെത്തി ഡിനെര്‍ കഴിച്ചെന്നും അവിടെനിന്ന് വിലയേറിയ വൈന്‍ കുടിച്ചെന്നും മുന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്.

തന്റെ ആത്മകഥയായ ‘ജസ്റ്റിസ് ഫോര്‍ ദി ജഡ്ജ്’ ലാണ് വെളിപ്പെടുത്തല്‍.

ആ വിരുന്നിന്റെ ബില്‍ അടച്ച്‌ താനാണെന്നും രഞ്ജന്‍ ഗൊഗോയ് പുസ്തകത്തില്‍ പറയുന്നു. തനിക്കെതിരെ സുപ്രീംകോടതി ജീവനക്കാരി ഉന്നയിച്ച ലൈംഗികാതിക്രമ പരാതി പരിഗണിച്ച ബെഞ്ചില്‍ അംഗമായത് ശരിയായില്ലെന്നും ബുധനാഴ്ചത്തെ പുസ്തക പ്രകാശന ചടങ്ങില്‍ അദ്ദേഹം പറഞ്ഞു.

2019 നവംബര്‍ ഒന്‍പതിന് വിധി പുറപ്പെടുവിച്ചശേഷം സുപ്രീംകോടതി സെക്രടറി ജനറല്‍ ഒരു ഫോടോ സെഷന്‍ ഏര്‍പാടാക്കിയിരുന്നു. വിധി പറഞ്ഞ അഞ്ചംഗ ബെഞ്ചില്‍ മുന്‍ ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെ, മുന്‍ ജഡ്ജി അശോക് ഭൂഷണ്‍, ജസ്റ്റിസുമാരായ ഡി വൈ ചന്ദ്രചൂഡ്, എസ് അബ്ദുള്‍ നസീര്‍ എന്നിവരും ഉണ്ടായിരുന്നു.

സുപ്രീംകോടതിയിലെ കോര്‍ട് നമ്ബര്‍ വണിന് വെളിയിലെ ഗ്യാലറിയിലായിരുന്നു അത്. തുടര്‍ന്ന് താന്‍ തന്നെ ജഡ്ജിമാരെ താജ് മാന്‍സിങ്ങില്‍ കൊണ്ടുപോയെന്നും ചൈനീസ് വിഭവങ്ങളും വിശിഷ്ടമായ വൈനും കഴിച്ചുവെന്നാണ് വെളിപ്പെടുത്തല്‍.

മാത്രമല്ല, കേന്ദ്ര സര്‍കാരിന് അനഭിമതനായ ജസ്റ്റിസ് അഖില്‍ ഖുറേഷിയെ മധ്യപ്രദേശ് ഹൈകോടതി ചീഫ് ജസ്റ്റിസാക്കാനുള്ള കൊളീജിയം ശുപാര്‍ശ പിന്‍വലിച്ചത് ഭരണഘടനാ സ്ഥാപനങ്ങള്‍ തമ്മിലുള്ള സംഘട്ടനം ഒഴിവാക്കാനായിരുന്നെന്ന് പുസ്തകത്തില്‍ പറയുന്നു.

കൊളീജിയത്തിന്റെ നിര്‍ദേശത്തിന് പിന്നാലെ 2019 ആഗസ്റ്റില്‍ തന്നെ കേന്ദ്രനിയമ മന്ത്രി ഈ നിയമനത്തില്‍ കേന്ദ്രത്തിനുള്ള എതിര്‍പ്പ് അറിയിച്ച്‌ കത്ത് നല്‍കിയിരുന്നു. ചില വിധികളിലെ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു ഈ കത്ത്. അത് പിന്നീട് പൊതു സമൂഹത്തില്‍ ചര്‍ച്ചയാകുന്നത് നല്ലതല്ല എന്ന തോന്നലിലാണ് 2019 മെയ് 10ന് അഖില്‍ ഖുറേഷിയെ മധ്യപ്രദേശ് ഹൈകോടതി ചീഫ് ജസ്റ്റിസാക്കാനുള്ള കൊളീജിയം ശുപാര്‍ശ പിന്‍വലിച്ചതെന്ന് പറയുന്നു.

2018ല്‍ അന്നത്തെ ചീഫ് ജസ്റ്റിസായിരുന്ന ദീപക് മിശ്രയ്‌ക്കെതിരായ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തത് ശരിയാണെന്ന് വിശ്വസിക്കുന്നു. എന്നാല്‍, ജസ്റ്റിസ് ചെലമേശ്വറിന്റെ വീട്ടില്‍ ഇത്രയും വലിയ വാര്‍ത്താസമ്മേളനമാകും നടക്കാന്‍ പോകുന്നതെന്ന ധാരണയുണ്ടായിരുന്നില്ല- ആത്മകഥയില്‍ പറഞ്ഞു.

prp

Leave a Reply

*