ആര്യന്‍ ഖാന് ലഹരി മരുന്ന് എത്തിച്ചത് മലയാളിയെന്ന് സംശയം, ശ്രേയസ് നായരെ തേടി എന്‍സിബി

മുംബൈ: കൊര്‍ഡേലിയ ആഢംബര കപ്പലിലെ ലഹരി പാര്‍ട്ടിക്ക് ലഹരിബന്ധമെന്ന് സംശയം. ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന് ലഹരിമരുന്ന് എത്തിച്ചു നല്‍കിയത് മലയാളി യുവാവാണെന്ന് സംശയിക്കുന്നതായി എന്‍സിബി. ആര്യന്റെയും അര്‍ബാസിന്റെയും വാട്‌സ്‌ആപ്പ് ചാറ്റുകളില്‍ നിന്നാണ് ലഹരിമരുന്ന് എത്തിച്ചു നല്‍കിയ ആളെകുറിച്ചുള്ള നിര്‍ണായക വിവരങ്ങള്‍ കിട്ടിയത്.

ശ്രേയസ് നായര്‍ എന്നയാളാണ് ആര്യന്‍ ഖാനും അര്‍ബാസ് മര്‍ച്ചന്റിനും ലഹരിമരുന്ന് എത്തിച്ചുനല്‍കിയതെന്നാണ് കിട്ടിയ വിവരം. ഇയാളെ കസ്റ്റഡിയിലെടുത്തതായും വിവരമുണ്ട്. ഇയാള്‍ ലയാളിയെന്നാണ് ലഭിക്കുന്ന സൂചനകള്‍.

ആര്യനും അര്‍ബാസിനും ശ്രേയസ് നായരെ നേരത്തെ പരിചയമുണ്ടെന്ന് എന്‍സിബി ഉദ്യോഗസ്ഥര്‍ പറയുന്നു. ചില പാര്‍ട്ടികളില്‍ മൂവരും പങ്കെടുത്തിരുന്നു. ഇതിന്റെ ചിത്രങ്ങളും അന്വേഷണസംഘം കണ്ടെടുത്തിട്ടുണ്ട്.

ലഹരിപാര്‍ട്ടി നടന്ന ആഡംബര കപ്പലില്‍ ശ്രേയസ് നായരും യാത്രചെയ്യാന്‍ പദ്ധതിയിട്ടിരുന്നു. എന്നാല്‍ ചില കാരണങ്ങളാല്‍ അവസാന നിമിഷം ഇയാള്‍ യാത്ര ഒഴിവാക്കുകയായിരുന്നു. ഇതിനു പിന്നില്‍ മറ്റെന്തെങ്കിലും കാരണങ്ങളുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്.

ആഡംബര കപ്പലിലെ ലഹരി പാര്‍ട്ടിക്കിടെ ആര്യന്‍ ഖാന്‍ ഉള്‍പ്പെടെ എട്ടുപേരെയാണ് എന്‍സിബി അറസ്റ്റ് ചെയ്തത്. ഇവരില്‍നിന്ന് കൊക്കെയ്നും ഹാഷിഷും ഉള്‍പ്പെടെയുള്ള ലഹരിമരുന്നുകളും പിടിച്ചെടുത്തിരുന്നു.

ആര്യന് പുറമേ ഉറ്റസുഹൃത്തായ അര്‍ബാസ് മര്‍ച്ചന്റ്, നടിയും മോഡലുമായ മുണ്‍മുണ്‍ ധമേച്ച, ഇസ്മീത് സിങ്, മൊഹക് ജസ്വാല്‍, ഗോമിത് ചോപ്ര, നുപുര്‍ സരിഗ, വിക്രാന്ത് ഛോക്കാര്‍ എന്നിവരാണ് അറസ്റ്റിലായവര്‍.

prp

Leave a Reply

*