കൊച്ചി: തന്‍റെ നിലപാട് അന്നും ഇന്നും ഒന്നാണെന്നും മോദിയെ പ്രശംസിച്ചുകൊണ്ടുള്ള ഫേസ്ബുക്ക് പോസ്റ്റിൽ ഉറച്ചുനിൽക്കുന്നതായും കെപിസിസിക്ക് എ.പി അബ്ദുള്ളക്കുട്ടിയുടെ മറുപടി. ഫേസ്ബുക്ക് പോസ്റ്റ് ഇട്ടതിന് വിശദീകരണം തേടിയുള്ള കെപിസിസി നോട്ടീസിന് നൽകിയ മറുപടിയിലാണ് അബ്ദുള്ളക്കുട്ടി ഇക്കാര്യം വ്യക്തമാക്കിയത്.
ഗാന്ധിയോട് മോദിയെ ചേർത്ത് പുകഴ്ത്തി ഫേസ്ബുക്ക് പോസ്റ്റ് ഇട്ടതിന്റെ പേരിൽ പാർട്ടിയിൽ കേവലം മൂന്നണ മെമ്പർ മാത്രമായ, ഒരു ഭാരവാഹിയുമല്ലാത്ത തന്നോട് പാർട്ടി ചട്ടമനുസരിച്ച് വിശദീകരണം ചോദിക്കേണ്ടത് കെപിസിസി തന്നെയാണോയെന്ന് അബ്ദുള്ളക്കുട്ടി ചോദിക്കുന്നു
ഞാൻ ഒരു കുറ്റവും ചെയ്തിട്ടില്ല. അനാവശ്യ വിവാദങ്ങൾ മാത്രമാണ് ഉണ്ടായത്. മന:സാക്ഷിക്ക് ശരിയെന്ന് തോന്നത് സത്യസന്ധമായി നിർഭയമായി പറയാൻ ഓരോ അംഗത്തിനും അവകാശമുണ്ട്. തന്റെ എഫ്ബി പോസ്റ്റ് വരികൾക്കിടയിൽ വായിച്ചാൽ മോദിയെക്കാൾ മഹാത്മാ ഗാന്ധിയെയാണ് വാഴ്ത്തുന്നതെന്ന് മനസ്സിലാകുമെന്നും അബ്ദുള്ളക്കുട്ടി വിശദീകരണക്കുറിപ്പിൽ വ്യക്തമാക്കുന്നുണ്ട്.
കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിലെ കോൺഗ്രസ്സിന്‍റെ പരാജയത്തിന്‍റെ ആഴം പഠിക്കുന്നതിന് ബിജെപി യുടെ വിജയത്തിന്‍റെ ഉയരം മനസ്സിലാക്കണമെന്ന ഉദ്ദേശത്തോടെയാണ് തന്‍റെ ഫേസ്ബുക്ക് പോസ്റ്റ്. എന്നിട്ടും തന്നെ വിളിച്ച് ഒരു വാക്ക് ചോദിക്കുന്നതിന് മുമ്പ് മുല്ലപ്പള്ളി സാർ മുൻവിധിയോടെയാണ് മാധ്യമങ്ങളോട് പ്രതികരിച്ചത്. തൊട്ട് പിന്നാലെ വീക്ഷണം പത്രം എഡിറ്റോറിയൽ എഴുതി കുറ്റപത്രം മാത്രമല്ല പുറത്താക്കൽ വിധിയും പ്രഖാപിച്ചു.
നേതാക്കളുടെ പരസ്യ പ്രസ്താവനക്കും, പാർട്ടി മുഖപത്രത്തിന്‍റെ ആക്ഷേപത്തിനും ശേഷം ഈ വിശദീകരണ നോട്ടീസിന് എന്തർത്ഥമാണ് ഉള്ളത്? ഇതൊക്കെ ജനാധിപത്യ പാർട്ടിക്ക് ഭൂഷണമാണോ? മോദിയുടെ നിലപാട് പുതിയ തലമുറക്ക് ഇഷ്ടമാണെന്ന് നേരത്തെ തന്നെ പറഞ്ഞിട്ടുള്ളയാളാണ് താൻ. തന്‍റെ നിലപാട് അന്നും ഇന്നും ഒന്നാണെന്നും ഫേസ്ബുക്ക് പോസ്റ്റിൽ ഉറച്ച് നിൽക്കുന്നുവെന്നും അബ്ദുള്ളക്കുട്ടി വ്യക്തമാക്കിയിട്ടുണ്ട്.