പകല്‍ ആക്രി കച്ചവടവും വാഹനം പൊളിച്ചു വില്‍ക്കലും രാത്രി പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തനം : അറസ്റ്റിലായത് കായംകുളം സ്വദേശി

കരുനാഗപ്പള്ളി: ആലപ്പുഴ വയലാറില്‍ ആര്‍എസ്‌എസ് പ്രവര്‍ത്തകനായ നന്ദു കൃഷ്ണയെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ കഴിഞ്ഞ ദിവസം അറസ്റ്റിലായ ഷാബുദ്ദീന്‍കുഞ്ഞ്(49) പോപ്പുലര്‍ഫ്രണ്ടിന്റെ ക്രിമിനല്‍ സംഘത്തില്‍ പെട്ടയാളാണെന്ന് പോലീസ്. കായംകുളം സ്വദേശിയായ ഇയാള്‍ കരുനാഗപ്പള്ളി പുതിയകാവ് ചിറ്റമൂല എന്നിവിടങ്ങളില്‍ ആക്രിക്കച്ചവടവും വാഹനങ്ങള്‍ പൊളിച്ച്‌ വില്‍ക്കുന്ന പണിയും ചെയ്ത് വന്നിരുന്നു.

ഈ തൊഴിലുകള്‍ മറയാക്കിയായിരുന്നു ഇയാളുടെ ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ എന്നാണ് പോലീസിന്റെ ആരോപണം . ആക്രി ഷാജി എന്നാണ് ഇയാള്‍ പ്രദേശത്ത് അറിയപ്പെട്ടിരുന്നത്. ആദ്യകാലത്ത് എന്‍ഡിഎഫിന്റെ സജീവ പ്രവര്‍ത്തകനായിരുന്നു ഇയാള്‍. ചിറ്റമൂലയിലെ പോപ്പുലര്‍ഫ്രണ്ട് ഓഫീസ് കേന്ദ്രീകരിച്ചായിരുന്നു ഇയാളുടെ പ്രവര്‍ത്തനങ്ങള്‍. തിരുവനന്തപുരത്തെ സുനില്‍കുമാര്‍ വധം, വള്ളിക്കുന്നം വിനോദ് വധക്കേസ് എന്നിവയുമായി ബന്ധപ്പെട്ട് ഇയാളുടെ വാഹനം പൊളിക്കല്‍ കേന്ദ്രത്തില്‍ പൊലീസ് റെയ്ഡ് നടന്നിട്ടുണ്ട്.

പോപ്പുലര്‍ ഫ്രണ്ട് ആസൂത്രണം ചെയ്യുന്ന അക്രമങ്ങള്‍ക്ക് ഉപയോഗിക്കുന്ന വാഹനങ്ങള്‍ പൊളിച്ചുമാറ്റി തെളിവ് നശിപ്പിക്കുന്നത് ഇവിടെയാണെന്ന് പരക്കെ ആരോപണമുണ്ട്. തഴവയിലും കരുനാഗപ്പിള്ളിയിലും ഉള്‍പ്പെടെ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നടന്ന ആക്രമണങ്ങളിലും കൊലപാതകങ്ങളിലും ഇയാള്‍ പങ്കെടുത്തിട്ടുള്ളതായാണ് ജനം ടിവി റിപ്പോര്‍ട്ട് ചെയ്യുന്നത്. നന്ദുകൃഷ്ണയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് പ്രതികള്‍ക്ക് സംരക്ഷണം ഒരുക്കിയതിനാണ് ഇയാളുള്‍പ്പെടെ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തത്.

prp

Leave a Reply

*