അന്ധവിശ്വാസവും ദാരിദ്ര്യവും ഒരു സമൂഹത്തെയാകെ കാർന്നു തിന്നുമ്പോൾ ദുഃസഹമാകുന്ന മനുഷ്യജീവനുകളുടെ നേർക്കാഴ്ചയാണ് ലോകത്തെങ്ങും. അതിനു ചൈനയെന്നോ ഇന്ത്യയെന്നോ ജപ്പാനെന്നോ ഭേദമില്ല. ദുരഭിമാനവും അനാചാരവും ഒന്നു ചേരുമ്പോൾ ലോകത്തെങ്ങും അടിമത്തത്തിലേക്ക് വലിച്ചെറിയപ്പെടുന്നത് പെൺജീവിതങ്ങൾ തന്നെയാണെന്ന നേർ സാക്ഷ്യമാണ് “എ ഗേൾ ഫ്രം ഹുനാൻ’ എന്ന ചൈനീസ് ചിത്രം പറഞ്ഞു വയ്ക്കുന്നത്.
12 കാരിയായ സിയാവോ എന്ന പെൺകുട്ടിയെ രണ്ടു വയസുള്ള ചുൻ ഗുവാനുമായി വിവാഹം കഴിപ്പിക്കുന്ന രംഗത്തോടെയാണ് ചിത്രം ആരംഭിക്കുന്നത്. കുന്നിൻ മുകളിലെ ഉൾഗ്രാമമാണ് ചുൻ ഗുവാന്റെ സ്ഥലം. അവിടേക്കു പെൺകുട്ടിയെ എത്തിക്കുന്നത് ദാരിദ്ര്യവും അവിടെ നിലനിൽക്കുന്ന ശൈശവ വിവാഹമെന്ന അനാചാരവും കൊണ്ടാണെന്ന് സംവിധായകൻ ഷീ ഫി ഉലാൻ പറഞ്ഞു വയ്ക്കുകയാണിവിടെ.
ഗ്രാമത്തിൽ മറ്റനേകം അനാചാരങ്ങളും നിലനിൽക്കുന്നുണ്ട്. ഭർത്താവ് മരണപ്പെട്ടാൽ സ്ത്രീക്ക് പുനർവിവാഹം സാധ്യമല്ല അവിടെ. എന്നാൽ ഭാര്യയെ ഉപേക്ഷിക്കുന്ന ഭർത്താക്കൻമാർക്ക് വിവാഹം കഴിക്കുകയുമാകാം. ഗ്രാമത്തിലെ വിധവയായ ഒരു ചെറുപ്പക്കാരിയോട് അടുപ്പം കാണിച്ച യുവാവിനെ മർദിക്കുകയും കാല് വെട്ടിക്കളയുകയും ചെയ്യുമ്പോൾ അതേ കുറ്റത്തിൽ പങ്കാളിയായ സ്ത്രീക്ക് മരണശിക്ഷയാണ് അവിടെ വിധിക്കുന്നത്. വിവസ്ത്രയാക്കി കല്ലുകെട്ടി വെള്ളത്തിൽ താഴ്ത്തിയാണ് ഗ്രാമം അവളോട് പകവീട്ടിയത്. രണ്ടു വയസുകാരിയായ ഒരു മകളുടെ അമ്മ കൂടിയായ ആ സ്ത്രീക്ക് നേരിടേണ്ടി വന്ന ശിക്ഷ കാടത്തമെന്ന് സംവിധായകൻ ആവർത്തിക്കുന്നുണ്ട്.
സിയാവോയും ഭർത്താവ് രണ്ടു വയസുകാരൻ ചുൻ ഗുവാനും സഹോദരങ്ങളായിട്ടാണ് വളരുന്നത്. യൗവനത്തിൽ എത്തിയപ്പോൾ തൊഴിലാളിയായ ഹുവാഗൗവുമായി പ്രണയത്തിലാകുന്ന സിയാവോ അയാളിൽ നിന്ന് ഗർഭിണിയാകുന്നു. ഗ്രാമത്തിലെ കാടത്തം കലർന്ന ശിക്ഷ ഭയന്ന് 17 തികഞ്ഞിട്ടില്ലാത്ത ആ പെൺകുട്ടിയെ തനിച്ചാക്കി നാടുവിടുകയാണ് ഹുവാഗൗ. പിന്നീട് സിയാവോ നേരിടുന്ന ബുദ്ധിമുട്ടുകളാണ് ചിത്രത്തിൽ ശ്രദ്ധേയം. അവൾക്ക് മരണ ശിക്ഷ ലഭിക്കാതിരിക്കാൻ അവളെ വിൽപ്പന നടത്തി ചുൻ ഗുവാനെ പുനർവിവാഹം കഴിപ്പിക്കാനും ഇവിടെ ശ്രമം നടക്കുന്നുണ്ട്. എന്നാൽ ഗർഭിണിയായ പെൺകുട്ടിയെ വാങ്ങാൻ ആരും തയാറായില്ല. അതോടെ അവൾ വീട്ടിൽ തന്നെ ആൺ കുഞ്ഞിന് ജന്മം നൽകുകയും പിന്നീട് അവളുടേതിന് സമാനമായി മകനെയും വിവാഹം കഴിപ്പിക്കുകയും ചെയ്യുന്നതോടെയാണ് ചിത്രം അവസാനിക്കുന്നത്.
സ്കൂളിൽ പഠിക്കുന്ന പെൺകുട്ടികളെ കൗതുകത്തോടെ നോക്കുന്ന ഗ്രാമവാസികളും സ്വാതന്ത്ര്യം അനുഭവിക്കാതെ വളരേണ്ടവരാണ് പെൺകുട്ടികളെന്ന് പറയുന്ന പഴയ തലമുറയും എല്ലാം അവിടെയുണ്ടെന്ന് സംവിധായകൻ തുറന്നുകാട്ടുന്നു. ചൈനീസ് ഗ്രമത്തിന്റെ മനോഹരമായ ദൃശ്യങ്ങളും ചിത്രത്തിന്റെ ഹൈലൈറ്റാണ്. കൺട്രി ഫോക്കസ് വിഭാഗത്തിലാണ് ചിത്രം പ്രദർശിപ്പിച്ചത്
courtsey content - news online