ന്യൂഡല്‍ഹി: അഞ്ചു നിയമസഭകളിലേക്കു നടക്കുന്ന തിരഞ്ഞെടുപ്പുകൾക്കു ശേഷം സംഘടനാ തിരഞ്ഞെടുപ്പു പ്രക്രിയ തുടങ്ങാൻ കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിയും മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും തമ്മിൽ നടത്തിയ ചർച്ചയിൽ തീരുമാനിച്ചു. കേരളത്തിന്‍റെ ചുമതലയുള്ള ജനറൽ സെക്രട്ടറി മുകുൾ വാസ്നിക്കും പ്രവർത്തക സമിതിയംഗം എ.കെ. ആന്റണിയുമായും ചർച്ച നടത്തിയ ശേഷമാണ് ഉമ്മൻ ചാണ്ടി രാഹുലിനെ കണ്ടത്.
നേതാക്കൾക്കിടയിൽ പരസ്പര വൈരം ഒഴിവാക്കിയും കാര്യക്ഷമമായും തിരഞ്ഞെടുപ്പു നടത്തുന്നതിനുള്ള നിർദേശവും, നോട്ട് റദ്ദാക്കലിനുശേഷം വിവാദ യുകെ കമ്പനിക്കു പ്ലാസ്റ്റിക് കറൻസി അച്ചടിക്കുന്നതിനു കരാർ നൽകാനുള്ള നീക്കത്തെക്കുറിച്ചുള്ളതുമായ രണ്ടുരേഖകൾ ഉമ്മൻ ചാണ്ടി രാഹുലിനു കൈമാറി. താന്‍ തികച്ചും സംതൃപ്തനാണെന്നായിരുന്നു കൂടിക്കാഴ്ചയ്ക്കുശേഷം ഉമ്മൻ ചാണ്ടിയുടെ പ്രതികരണം.


