ദില്ലി: പെനാലിറ്റി ഷൂട്ടൗട്ടിൽ മൂന്ന് ഗോളുകള്‍ നേടി ഡല്‍ഹിയെ തോല്‍പ്പിച്ച് ബ്ലാസ്റ്റേഴ്സ് ISL മൂന്നാം പതിപ്പിന്റെ ഫൈനലില്‍ പ്രവേശിച്ചു. ആവേശം പൂണ്ട മത്സരത്തില്‍ 21-മത്തെ മിനിറ്റില്‍ മാഴ്സലീന്യോയിലൂടെ ഡല്‍ഹി ഡൈനാമോസ് ആദ്യ ഗോള്‍ നേടി. അടുത്ത മൂന്ന് മിനിറ്റിനുള്ളില്‍ തന്നെ ഡെക്കന്‍ നേസണിലൂടെ ബ്ലാസ്റ്റേഴ്സ് സമനില ഗോളും നേടിയെടുത്തു. ആദ്യപകുതി തീരാൻ മിനിറ്റുകൾ മാത്രം ബാക്കി നില്‍ക്കെ ഡല്‍ഹിക്ക് ലഭിച്ച ഫ്രീകിക്കിൽനിന്ന് റൂബൻ റോച്ചയുടെ തലയിൽ തട്ടിയ പന്ത് നേരെ ഗോള്‍ പോസ്റ്റിലേക്ക്. ബ്ലാസ്റ്റേഴ്സ് പ്രധിരോധിക്കാന്‍ ശ്രമിച്ചെങ്കിലും അതെല്ലാം വിഫലമായി.
മിലാൻ സിങ്ങ് ചുവപ്പ് കാര്‍ഡ് കിട്ടി കളികളത്തില്‍ നിന്ന് ആദ്യ പകുതിയില്‍ പുറത്തായി. മൽസരത്തിന്റെ ഏറിയപങ്കും 10 പേരായി ചുരുങ്ങിയിട്ടും കളത്തിൽ ഡൽഹി താരങ്ങൾ പ്രകടിപ്പിച്ചത് അസാമാന്യ പോരാട്ടമായിരുന്നു. പലപ്പോഴായും ബ്ലാസ്റ്റേഴ്സിനെ വിറപ്പിച്ച നിമിഷങ്ങള്‍ കളത്തില്‍ കണ്ടു. അധികസമയത്തേക്കും ഷൂട്ടൗട്ടിലേക്കും നീണ്ട മത്സരത്തില്‍ ഒടുവില്‍ 3-0 എന്ന സ്കോറിനാണ് ബ്ലാസ്റ്റേഴ്സ് ഡല്‍ഹിയെ വീഴ്ത്തിയത്. ഡല്‍ഹിയുടെ പെനാലിറ്റി ഷൂട്ടുകളെല്ലാം പിഴച്ചു. ഹോസു പ്രീറ്റോ, കെർവൻസ് ബെൽഫോർട്ട്, മുഹമ്മദ് റഫീഖ് എന്നിവരാണ് ഷൂട്ടൗട്ടിൽ ബ്ലാസ്റ്റേഴ്സിന് വിജയ ഗോളുകള്‍ സമ്മാനിച്ചത്. ഫൈനലില്‍ ബ്ലാസ്റ്റേഴ്സിന്റെ എതിരാളികള്‍ അത്ലറ്റിക്കോ ഡി കോല്‍ക്കത്തയാണ്. പതിനെട്ടാം തിയതി ഞായറാഴ്ച വൈകീട്ട് 7 ന് കൊച്ചിയില്‍ വെച്ചാണ് ISL മൂന്നാം പതിപ്പിന്റെ ഫൈനല്‍ അരങ്ങേറുക.