`ബസ് നിര്‍ത്തിയില്ലെങ്കില്‍ നീ എന്ത് ചെയ്യും?`; കെഎസ്‌ആര്‍ടിസി ഡ്രൈവര്‍ ഫിറോസിനെ മര്‍ദ്ദിച്ചത്

തെന്മല: കെഎസ്‌ആര്‍ടിസി ഡ്രൈവര്‍ യാത്രക്കാരനെ ആക്രമിച്ച സംഭവത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ശനിയാഴ്ച വൈകിട്ട് 5.30ന് ആയിരുന്നു സംഭവം.

ഡ്രൈവര്‍ മര്‍ദിച്ചതിനെ തുടര്‍ന്ന് ഉറുകുന്ന് ഫിറോസ് മന്‍സിലില്‍ ഫിറോസ്ഖാന്‍(29) പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി. സംഭവത്തിന്റെ വിഡിയോദൃശ്യം ഫിറോസ് പുറത്തുവിട്ടു.

∙സംഭവത്തെക്കുറിച്ച്‌ ഫിറോസ് പറയുന്നത് ഇങ്ങനെ

”കഴിഞ്ഞദിവസം അപകടത്തില്‍പ്പെട്ട എന്റെ മാമിയെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ച ശേഷം പുനലൂര്‍ പൊലീസ് സ്റ്റേഷനില്‍ മൊഴി നല്‍കാന്‍ എത്തി. മൊഴി നല്‍കിയശേഷം വൈകിട്ട് 5ന് പുനലൂര്‍ ചെമ്മന്തൂരില്‍നിന്നു തെങ്കാശി ബസില്‍ കയറി ലുക്കൗട്ട് ടിക്കറ്റ് എടുക്കുന്നതിനൊപ്പം ഉറുകുന്ന് കനാല്‍പാലത്തിന് സമീപം ബസ് നിര്‍ത്തി തരുമൊയെന്ന് കണ്ടക്ടറോടു ചോദിച്ചു. ബസ് നിര്‍ത്താമെന്ന് പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ ഉറുകുന്ന് ജം‌ക്‌ഷന്‍ കഴിഞ്ഞപ്പോള്‍ എഴുന്നേറ്റ് ബസിന്റെ മുന്‍വശത്ത് കണ്ട്ക്ടര്‍ ഇരിക്കുന്നതിന്റെ സമീപത്തെത്തി കനാല്‍പാലത്തിന്റെ അടുത്ത് നിര്‍ത്തണമെന്ന് ആവശ്യപ്പെട്ടു.

ഈ ആവശ്യം കണ്ടക്ടര്‍ നിരസിക്കുകയും ടിക്ക്റ്റ് ലുക്കൗട്ടിലേക്കല്ലേ എടുത്തതെന്ന് ചോദിക്കുകയും ചെയ്തു. ബസ് നിര്‍ത്തി തരാന്‍ ഡ്രൈവറോട് ആവശ്യപ്പെട്ടെങ്കിലും മറുപടി ഒന്നും പറഞ്ഞില്ല. ഇതോടെ മൊബൈലില്‍ വിഡിയോ ഓണ്‍ ചെയ്ത് ഡ്രൈവറോട് ബസ് നിര്‍ത്താത്തതിന്റെ കാരണം പറയാന്‍ ആവശ്യപ്പെട്ടു. ഓടിക്കൊണ്ടിരുന്ന ബസില്‍ നിന്നും ഡ്രൈവര്‍ ചാടിയെണീറ്റ് ബസ് നിര്‍ത്തിയില്ലെങ്കില്‍ നീ എന്ത് ചെയ്യുമെന്ന് പറഞ്ഞുകൊണ്ട് വലതുകയ്യിയിലിരുന്ന ഫോണ്‍ പിടിച്ചുവാങ്ങിക്കാന്‍ ശ്രമിച്ചു. പെട്ടെന്ന് ഫോണ്‍ ഇടത്തേകയ്യിലേക്ക് മാറ്റി. കഴുത്തിന്റെ ഭാഗത്താണ് അടി കിട്ടിയത്. ഈ സമയം ബസ് നിയന്ത്രണംവിട്ട് മണ്‍തിട്ടയിലേക്ക് ഇടിക്കാന്‍ പോയി.”

ഇത്രയും സംഭവം നടന്നിട്ടും ബസ് നിര്‍ത്താന്‍ ഡ്രൈവര്‍ കൂട്ടാക്കിയില്ലെന്ന് ഫിറോസ് പറയുന്നു. ഒരു കിലോമീറ്റര്‍ അകലെയുള്ള ലുക്കൗട്ടിലാണ് ബസ് നിര്‍ത്തിയത്. അവിടെനിന്നു മറ്റൊരു ബൈക്കിലാണ് വീട്ടിലെത്തിയത്. കയറുമ്ബോള്‍ത്തന്നെ കനാല്‍ പാലത്തിന്റെ അടുത്ത് ബസ് നിര്‍ത്തില്ലെന്ന് പറഞ്ഞിരുന്നെങ്കില്‍ ഉറുകുന്നില്‍ ഇറങ്ങി ഓട്ടോയില്‍ വീട്ടില്‍ പോകുമായിരുന്നെന്നും ഫിറോസ് പറയുന്നത്.

ബസ് ഡ്രൈവര്‍ക്കെതിരെ ഫിറോസ് തെന്മല പൊലീസില്‍ പരാതി നല്‍കിയെങ്കിലും അന്വേഷണം ആരംഭിച്ചിട്ടില്ല. തനിക്കെതിരെ കെഎസ്‌ആര്‍ടിസി കള്ളക്കേസ് കൊടുക്കുമോയെന്ന ഭയവും ഫിറോസിനുണ്ട്. വനിത കണ്ടക്ടര്‍ ആയതിനാല്‍ കേസ് നല്‍കിയാല്‍ കെഎസ്‌ആര്‍ടിസിയ്ക്ക് അനുകൂലമായി വരുമെന്ന് ഭീതിയിലാണ് ഫിറോസ്.

prp

Leave a Reply

*